ഇരിക്കൂര്‍: ഇരിക്കൂര്‍ സിദ്ദീഖ് നഗറില്‍ വീട്ടമ്മയെ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം കര്‍ണ്ണാടകത്തിലേക്ക്.
സിദ്ദിഖ് നഗറിലെ മുബാനാ മനസ്സിലിലെ കുഞ്ഞാമിന (60) നെ കെട്ടിയിട്ട് കൊലപ്പെടുത്തി ആഭരണം മോഷ്ടിച്ച കേസിലെ പ്രതികളെന്ന് സംശയിക്കുന്ന കര്‍ണ്ണാട സ്വദേശികകളെ കണ്ടെത്തുന്നതിനായാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്നലെ കര്‍ണ്ണാടകയിലേക്ക് പോയത്.
ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കീഴിലുളള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുളള വാടക കെട്ടിടത്തിലായിരുന്നു കുഞ്ഞാമിനയെ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
വാടകയ്ക്ക് വീട്ടില്‍ താമസിച്ച കര്‍ണ്ണാടക സ്വദേശികളായ അന്യ സംസ്ഥാന തൊഴിലാളികളെ സംഭവം നടന്നയുടന്‍ പ്രദേശത്ത് നിന്നും അപ്രത്യക്ഷരായിരുന്നു. ഇതു കൊണ്ടു തന്നെ കൊലപാതകത്തിനു പിന്നില്‍ ഇവര്തന്നെയാണെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം.
തുണിക്കച്ചവടത്തിനായി ഇരിക്കൂറിലെത്തിയ സംഘം കഴിഞ്ഞ ഒരു മാസത്തോളമായി കുഞ്ഞാമിനയുടെ വീടിന് സമീപമുളള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ക്വാര്‍ട്ടേഴ്സിലെ തൂണില്‍ കെട്ടിയിട്ട് വായയില്‍ തുണിനിറച്ച് കൊലപ്പെടുത്തി ആറുപവനോളം സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടത്.
പ്രതികളെന്ന് സംശയിക്കുന്ന സംഘം കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ് ഇരിക്കൂറിലെത്തിയത് എന്ന് ഇവര്‍ക്ക് ക്വാര്‍ട്ടേഴ്സ് വാടകക്ക് ശരിയാക്കി കൊടുത്ത ഇരിക്കൂറിലെ ഓട്ടോറിക്ഷാഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കര്‍ണ്ണാടകയിലേക്ക് പോയത്.
എന്നാല്‍ ഇവര്‍ ഗുണ്ടല്‍പേട്ട് സ്വദേശികളല്ലെന്നും അവിടേയും വാടകക്ക് താമസിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. സംഭവം നടന്ന സമയം മുതല്‍ ഇവരുടെ ഫോണ്‍ ഓഫ് ചെയ്തതിനാല്‍തന്നെ സൈബര്‍സെല്ലിന്റെ സഹായത്തോടെയുളള അന്വേഷണം സാധ്യമല്ലാതായിരിക്കുകയാണ്. പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം. അഞ്ച് മക്കളുടെ മാതാവായ കുഞ്ഞാമിനയുടെ ആകസ്മിക മരണം പ്രദേശവാസികളെയും കുടുംബത്തേയും കടുത്ത ദുഃഖത്തിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: