പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ കൊല്ലപ്പെട്ട ദളിത് യുവതി അതിക്രൂരമായ മാനഭംഗത്തിനും പൈശാചികമായ ക്രൂരതയ്ക്കും ഇരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ദല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗത്തിന് സമാനമായ രീതിയിലാണ് പെരുമ്പാവൂരിലും യുവതിക്കു നേരെ അതിക്രമം നടന്നിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ രാജേഷിന്റെ മകള്‍ ജിഷയെ (30) അതിക്രൂരമായി പീഡിപ്പിച്ച് കൊന്നത്. സംഭവം നടക്കുമ്പോള്‍ യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. അമ്മ ജോലികഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും മാറിലും തലയിലും മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാള്‍ ഉപയോഗിച്ച് മുറുക്കിയശേഷം കഴുത്തില്‍ കത്തികൊണ്ട് കുത്തിയിട്ടുണ്ട്. തലയ്ക്കും മുഖത്തും ഇരുമ്പ് കമ്പിക്ക് അടിയേറ്റിട്ടുണ്ട്. വയര്‍ കത്തി കൊണ്ടു കീറി കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു. അടിയേറ്റ് മൂക്കിന് കാര്യമായ ക്ഷതവും സംഭവിച്ചിട്ടുണ്ട്.
തലയ്ക്കു പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആണി ഇളക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പു ബാര്‍ കൊണ്ടാകാം അക്രമി ജിഷയെ ആക്രമിച്ചിരിക്കുകയെന്നാണ് സംശയം. മുറിയില്‍ മല്‍പ്പിടുത്തം നടന്നതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. യുവതിയുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കണ്ടെത്തിയത്. വീട്ടിലെ തുണികളും പാത്രങ്ങളും വാരിവലിച്ചിട്ടിരിക്കുകയായിരുന്നു.
അമ്മ രാജേശ്വരി രാത്രി എട്ടു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ജിഷ മരിച്ചുകിടക്കുന്നത് കണ്ടത്. ഒറ്റമുറി വീടാണ് ജിഷയുടേത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിനു പ്രതിയെക്കുറിച്ച് ഒരുതുമ്പും ലഭിച്ചിട്ടില്ല. വീട്ടിനുള്ളില്‍ നിന്ന് പ്രതിയുടേതെന്ന് കരുതുന്ന തലമുടി ലഭിച്ചിട്ടുണ്ട്. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും പോലീസ് അന്വേഷണത്തിലെ നിസ്സംഗതക്കക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും അഞ്ചിനുമിടയ്ക്കാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു.
അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൂടാതെ ജിഷയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എല്‍എല്‍ബി പരീക്ഷയില്‍ പരാജയപ്പെട്ട വിഷയങ്ങള്‍ വീണ്ടും എഴുതാനുള്ള ഒരുക്കത്തിലായിരുന്നു ജിഷ. റേഞ്ച് ഐജി മഹിപാല്‍ യാദവ്, റൂറല്‍ എസ്പി യതീശ് ചന്ദ്ര എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: