തിരുവനന്തപുരം: കേരള നിയമസഭയില്‍ ബിജെപി വരരുതെന്ന് ആഗ്രഹിക്കുന്നവര്‍ സുരക്ഷിതമായി അഴിമതി നടത്താനുള്ള അവസരമാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ. ബിജെപി ഇല്ലാത്ത കേരള നിയമസഭ സ്വപ്നം കാണുന്ന ആന്റണി വലിയ അഴിമതിക്ക് കുടപിടിക്കുകയാണ്. ബിജെപിയോടുള്ള ഭയത്തില്‍ നിന്നാണ് അന്റണിയുടെ പ്രസ്താവനയുണ്ടായതെന്നും നദ്ദ പറഞ്ഞു. കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളീധരന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി അധികാരത്തിലുണ്ടായിരുന്നെങ്കില്‍ അഗസ്റ്റ വെസ്റ്റ്ലാന്ഡ്് അഴിമതി ഉണ്ടാകുമായിരുന്നില്ലെന്ന് നദ്ദ പറഞ്ഞു. അഴിമതിക്കെതിരായ ചെറുത്തു നില്‍പ്പ് നടത്തുന്നത് ബിജെപി മാത്രമാണ്. ബിജെപി ശക്തിപ്രാപിക്കുമ്പോള്‍ അഴിമതിക്കാരും കമ്മീഷന് ഏജന്റന്മാരും ഭയപ്പെടുന്നത് സ്വാഭാവികമാണ്. ഹെലികോപ്ടര്‍ ഇടപാടില്‍ കോടികള്‍ കമ്മീഷന് വാങ്ങി അഴിമതി നടത്തുന്നതിന് ചുക്കാന്‍ പിടിച്ചവര്‍ക്ക് ബിജെപി കേരള നിയമസഭയിലെത്തുന്നതിനെ ഭയപ്പെടാതിരിക്കാനാകില്ലെന്നും നദ്ദ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ നിര്‍ണ്ണായകമായ തീരുമാനമെടുക്കേണ്ട തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. അഴിമതിയും അക്രമവും നടത്തുന്നവര്‍ അധികാരത്തിലെത്തണമോ, അതോ പുരോഗതിയും വികസനവും നടപ്പാക്കുന്നവര്‍ ഭരണത്തിലെത്തണമോ എന്ന് തീരുമാനിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. അഴിമതിക്കാരെയും കമ്മീഷന് ഏജന്റന്മാരെയും ഭരണത്തില്‍ നിന്നു പുറത്താക്കാന്‍ കേരള ജനത തീരുമാനമെടുത്തു കഴിഞ്ഞു. ആന്റണി വിചാരിച്ചാല്‍ ഇനിയത് തടയാനാകില്ല.
സിപിഎം, ആദര്‍ശം നഷ്ടപ്പെട്ട് ലക്ഷ്യമില്ലാത്ത പ്രസ്ഥാനമായി. ദേശീയ തലത്തില്‍ സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടു. ഇന്ത്യയില്‍ ത്രിപുരയില്‍ മാത്രമാണു സിപിഎമ്മുള്ളത്. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസ്സുമായി കൂട്ടുകൂടുന്നു. കേരളത്തില്‍ അവര്‍ പരസ്പരം മത്സരിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.
സിപിഎം ആശയം നഷ്ടപ്പെട്ട് അക്രമത്തിലേക്ക് തിരിയുന്നു. തിരുവനന്തപുരത്ത് കാട്ടായിക്കോണത്തുണ്ടായ അക്രമം അതില്‍ നിന്നുണ്ടായതാണ്. ആശയപാപ്പരത്തം മറയ്ക്കാനാണ് അക്രമം നടത്തുന്നതെന്നും ജെ.പി. നദ്ദ പറഞ്ഞു.
കേരളത്തില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നാല്‍ മാത്രമേ അഴിമതി രഹിത വികസിത കേരളം സൃഷ്ടിക്കാന്‍ കഴിയൂ. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷമുണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ അതിനു തെളിവു നല്കുന്നു. കേരളത്തിനും അതനുഭവിക്കാന്‍ കഴിഞ്ഞു. മലയാളികളുടെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പിലൂടെ കൈവന്നിരിക്കുന്നതെന്നും ജെ.പി. നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: