ന്യൂദല്‍ഹി: എ.രാജ ടെലികോം മന്ത്രിയായിരുന്ന കാലത്ത് പതിനൊന്ന് കമ്പനികള്‍ക്ക് ക്രമവിരുദ്ധമായി നല്കിയ 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ പി.ചിദംബരത്തെ പ്രതി ചേര്ക്കാണമോയെന്ന കാര്യം വിചാരണക്കോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്പെക്ട്രം ലൈസന്‍സ് വിതരണത്തിനു വീണ്ടും ലേലം നടത്തണമെന്നും നാലു മാസത്തിനകം ലേലം പൂര്‍ത്തീകരിക്കണമെന്നും ജസ്റ്റിസ് എ.കെ. ഗാംഗുലി, ജി.എസ്. സിങ് വി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രശാന്ത് ഭൂഷണ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് 122 ലൈസന്‍സുകള്‍ റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്. അനധികൃതമായി ലൈസന്‍സ് സമ്പാദിച്ച കമ്പനികള്‍ അഞ്ച് കോടി രൂപ വച്ച് ഒരോ ലൈസന്‍സിനും നഷ്ടപരിഹാരം സര്‍ക്കാരിന് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
അഞ്ച് കോടി രൂപയില്‍ അമ്പത് ശതമാനം പ്രതിരോധ മന്ത്രാലയത്തിന് നല്‍കണം. അമ്പത് ശതമാനം സുപ്രീംകോടതി ലീഗല്‍ സെല്ലിനും നല്‍കണം. ഈ തുക പാവങ്ങള്‍ക്ക് കേസ് നടത്തിക്കുന്നതിന് വേണ്ടി വിനിയോഗിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇടപാടില്‍ അന്ന് ധനമന്ത്രിയായിരുന്ന ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തെ പ്രതി ചേര്ക്കാണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ സുപ്രീംകോടതി വിചാരണക്കോടതിയെ ചുമതലപ്പെടുത്തി. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നു വിചാരണക്കോടതിക്കു നിര്‍ദേശം നല്കി.
ഇടപാടു സമയത്തു ധനമന്ത്രിയായിരുന്ന ചിദംബരം ടെലികോം മുന്‍ മന്ത്രി എ. രാജയ്ക്കു ചട്ടം മറികടക്കാന്‍ അനുമതി നല്‍കിയെന്ന ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തിലാണ് നിര്‍ദേശം. ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് ഇതു സംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചത്. കേസ് ഇപ്പോള്‍ വിചാരണ കോടതിയുടെ പരിഗണനയിലാണുള്ളതെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
സി.ബി.ഐ കേന്ദ്ര സര്‍ക്കാരിനു കീഴിലായതിനാല്‍ അന്വേഷണം സ്വാധീനിക്കപ്പെടാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ സി.വി.സിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐയാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഈ രീതിയില്‍ തന്നെ അന്വേഷണം പുരോഗമിക്കട്ടേയെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: