കണ്ണൂര്‍: സിഎംപി നേതാവും മുന്‍മന്ത്രിയുമായിരുന്ന എം.വി.രാഘവന്റെ മകന് നികേഷ് കുമാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ സിപിഎം വിയര്‍ക്കുന്നു. പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസം തീര്‍ന്ന് മത്സരചിത്രം വ്യക്തമായതോടെ മണ്ഡലത്തിലെ ഫലം പ്രവചനാതീതമായിരിക്കുകയാണ്. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ മുന്നണിയുടെ പ്രചാരണ രംഗത്തെ മുന്നേറ്റം എല്‍ഡിഎഫിനും യുഡിഎഫിനും ഒരു പോലെ തലവേദനയായിരിക്കുകയാണ്. സിപിഎമ്മിന്റെ ബദ്ധ ശത്രുവായിരുന്ന രാഘവന്റെ മകനെ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച ഘട്ടംമുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുമിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി നികേഷിന് പാര്‍ട്ടി ചിഹ്നം ഉള്‍പ്പെടെ നല്കി മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് പ്രചാരണ രംഗത്ത് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ നികേഷും എല്‍ഡിഎഫ് നേതൃത്വവും ഉഴലുകയായിരുന്നു. പരാജയം മുന്നില്‍ക്കണ്ട യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി ബിജെപി നേതാക്കള്‍ വോട്ടുപിടിക്കുന്നു തുടങ്ങി വിവിധ കളളപ്രചാരണങ്ങള്‍ സിപിഎം നേതൃത്വം മണ്ഡലത്തിലുടനീളം അഴിച്ചുവിട്ടുവരികയായിരുന്നു. ഇതിനിടയിലാണ് നികേഷ് കുമാറിന്റെ മൂത്ത സഹോദരന് എം.വി.ഗിരീഷ് കുമാര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ചുടുചോറുവാരല്ലെ അനിയാ’ എന്നു തുടങ്ങുന്ന തുറന്ന കത്താണ് ഗിരീഷ് കുമാറിന്റെ പേരില്‍ മണ്ഡലത്തിലുടനീളം വിതരണം ചെയ്തത്. കത്ത് മണ്ഡലത്തിലെ ജനങ്ങളുടെ ഇടയിലാകെ ചര്‍ച്ചയായിരിക്കുകയാണ്. ഇതോടെ സിപിഎം തെരഞ്ഞെടുപ്പ് പ്രാചാരണരംഗത്ത് കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ മത്സരിക്കുന്ന നിനക്ക് ജ്യേഷ്ഠനെന്ന നിലയില്‍ വിജയാശംസ നേരാന്‍ വിഷമമുണ്ടെന്ന് പറഞ്ഞു തുടങ്ങുന്ന കത്തില്‍ സിപിഎം നമ്മുടെ കുടുംബത്തോട്, അച്ഛനോട് കാട്ടിയ നെറികേടുകള്‍ നിനക്കോര്‍മ്മയുണ്ടോ. മത്സരിക്കാന്‍ സീറ്റ് കിട്ടിയപ്പോള്‍ നീ ഇതെല്ലാം സ്വകാര്യപൂര്‍വ്വം മറന്നുപോയോ. ചാനലുകളിലെ സുഖശീതളിമയിലിരുന്ന് ജോലി ചെയ്യുന്നതിനിടയില്‍ അച്ഛന്റെ ആത്മകഥ ‘ഒരു ജന്മം’ വായിക്കാന്‍ നിനക്ക് നേരം കിട്ടിക്കാണില്ല. ഇന്ന് നീ വിധേയപ്പണി ചെയ്തു കൊടുക്കുന്ന സിപിഎം അച്ഛനോടും കുടുംബത്തോടും കാട്ടിക്കൂട്ടിയതെന്തൊക്കെയാണെന്ന് ഈ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം വന്നാല്‍ പുസ്തകം വായിക്കാന്‍ നിനക്ക് വേണ്ടത്ര സമയം ലഭിക്കുമെന്നും അച്ഛനാണോ ശരി സിപിഎമ്മാണോ ശരിയെന്ന് നിനക്ക് ജനങ്ങളുടെ മുന്നില്‍ വ്യക്തമാക്കേണ്ടി വരുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അച്ഛന് കെട്ടിപ്പടുത്ത സ്ഥാപനങ്ങളിലും സ്വത്തിലും മാത്രമാണ് സിപിഎമ്മിന്റെ കണ്ണെന്നും അച്ഛനോട് ചെയ്ത പേക്കൂത്തുകളെക്കുറിച്ച് സിപിഎം എവിടെയെങ്കിലും ഇതുവരെ പശ്ചാതപിച്ചതായി അറിയില്ലെന്നും കത്തില്‍ പറയുന്നു. 30 കൊല്ലക്കാലം സിപിഎമ്മിനാല്‍ വേട്ടയാടപ്പെടുകയായിരുന്നു അച്ഛനും കുടുംബവും എന്ന ചരിത്ര യാഥാര്‍ത്ഥ്യത്തെ കേവലം ഒരു സീറ്റിനു വേണ്ടി നീ തൂക്കിവില്ക്കുകയായിരുന്നില്ലെ, ലോകം മുഴുവന്‍ നേടിയിട്ട് സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയിട്ടെന്ത് കാര്യം, തെരഞ്ഞെടുപ്പ് ജയിച്ചാലും നിന്റെ ആത്മാവ് നിന്നോട് പൊറുക്കില്ലെന്ന്് തുടങ്ങി രൂക്ഷമായ ഭാഷയിലാണ് നികേഷിന്റെ നിലപാടുകളെ ഗിരീഷ് കുമാര്‍ വിമര്‍ശിക്കുന്നത്. കത്ത് സജീവ ചര്ച്ചയായിക്കഴിഞ്ഞതോടെ അണികളും ഒരു വിഭാഗം നേതാക്കളും പ്രചാരണ രംഗത്ത് നിഷ്ക്രിയരായ സ്ഥിതിയാണുളളത്.
മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് ആവട്ടെ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോര് കാരണം മത്സര രംഗത്തിറങ്ങിയിരിക്കുന്ന വിമത സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം കാരണം വെട്ടിലായിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിമതനായി മത്സരിച്ച് യുഡിഎഫിന് ഭരണം പോലും നഷ്ടമാകാന്‍ വഴിയൊരുക്കിയ പി.കെ.രാഗേഷാണ് കെ.എം.ഷാജിക്കെതിരെ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുളളത്. ഇത്തരത്തില്‍ ഇരു മുന്നണികളും പ്രചാരണ രംഗത്ത് പ്രതിസന്ധി നേരിടുമ്പോള്‍ ഏവര്‍ക്കും സുപരിചിതനും ബിജെപി നേതാവായിരുന്ന കെ.ജി.മാരാരുടെ ജ്യേഷ്ഠ പുത്രനുമായ അഡ്വ.എ.വി.കേശവന് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: