അദ്ധ്യായം-24
”നാം ഇപ്പോള്‍ ഭഗവദ്ഗീതയിലെ പന്ത്രണ്ടാം അദ്ധ്യായത്തില്‍ എത്തിയിരിക്കയാണ്. ഭക്തിയോഗം എന്നാണ് പേര്. ഇതു നിങ്ങള്‍ മനഃപാഠമാക്കിയിട്ടുണ്ട് എന്നല്ലേ പറഞ്ഞത്?”
”അതെ മുത്തച്ഛാ. ഏറ്റവും കുറവ് ശ്ലോകങ്ങള്‍ ഭക്തിയോഗത്തിലാണ്. ഇരുപതെണ്ണമേയുള്ളൂ. സംഗതി എളുപ്പം!” ഉണ്ണി സന്തോഷത്തോടെ പറഞ്ഞു.
”പതിനഞ്ചാം അദ്ധ്യായമായ പുരുഷോത്തമ യോഗത്തിലും ഇരുപതു ശ്ലോകങ്ങളേയുള്ളുവല്ലോ.” ഉമയുടെ തിരുത്തല്‍ ഉണ്ടായി.
”ശരി. അത്യാവശ്യമുള്ളപ്പോള്‍ നിങ്ങള്‍ എളുപ്പവഴി നോക്കിക്കോളൂ. ശ്ലോകത്തിന്റെ കാര്യത്തില്‍ അതുവേണ്ട.” മുത്തച്ഛന് പറഞ്ഞു: ”ശബ്ദഭംഗിയും അര്‍ത്ഥപുഷ്ടിയും ആശയഗാംഭീര്യവുമുള്ള ധാരാളം ശ്ലോകങ്ങള്‍ കിട്ടാവുന്നത്ര പഠിക്കണം. പ്രസംഗവേദികളില്‍ ശോഭിക്കാം. നല്ല പദസമ്പത്തുണ്ടാകും, ഓര്‍മശക്തിയും വര്‍ധിക്കും. ഈ പ്രായമാണ് അതിനു പറ്റിയത്. അക്ഷര ശ്ലോക മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും വാങ്ങാം. ഗീതയില്‍ നിന്നാകുമ്പോള്‍ അനുഷ്ടുപ്പു വൃത്തത്തിലല്ലാത്ത വലിയ ശ്ലോകങ്ങള്‍ വേണം തിരഞ്ഞെടുത്തു പഠിക്കാന്‍ എന്നെയുള്ളൂ.”
”എന്റെ കൂട്ടുകാരിക്കു സമ്മാനം കിട്ടിയിട്ടുണ്ട് മുത്തച്ഛാ! നല്ല ശ്ലോകങ്ങള്‍ പഠിച്ചു കൂട്ടുകാരിക്കൊപ്പം കൂട്ടുചേരൂ. ആട്ടെ, ഭക്തിയോഗത്തില്‍നിന്നു നിങ്ങള്‍ എന്താണ് മനസ്സിലാക്കിയത്?”
”ഈശ്വരഭക്തി ഉണ്ടാകണം എന്നുതന്നെ” ഉണ്ണി പറഞ്ഞു.
”എന്നുവെച്ചാല്‍ അമ്പലത്തില്‍ പോകണം, വഴിപാടുകള്‍ ചെയ്യണം, ഉത്സവം കൂടണം,
വെടിക്കെട്ടു കാണണം എന്നൊക്കെയാണോ?”
”അങ്ങനെയൊക്കെയാണ് നാട്ടില്‍ കണ്ടുവരുന്നത് മുത്തച്ഛാ! ഞങ്ങള്‍ക്കും അങ്ങനെയാ. നല്ല രസാ” ഉമ സന്തോഷം പ്രകടിപ്പിച്ചു.
”കൊള്ളാം കുട്ടികളല്ലേ! തല്ക്കാലം ആയിക്കോളൂ. ഇന്നു നാട്ടിലെങ്ങും കാണുന്നത് സ്വന്തം കാര്യം കാണുവാനുള്ള കപടഭക്തിയാണ്; ഭക്തി പ്രകടനവുമാണ്. നിങ്ങള്‍ അവിടം വിട്ടു ക്രമേണ ഉയരണം. ഭഗവദ്ഗീതയില്‍ പറയുന്ന ഉത്തമഭക്തിയിലേക്ക് നിങ്ങള്‍ എത്തിച്ചേരണം. ഭക്തിയോഗത്തിലെ ആദ്യശ്ലോകം അര്‍ജ്ജുനന്റെ ചോദ്യം-നിങ്ങള്‍ ഓര്‍ക്കുന്നില്ലേ?”
”ഉവ്വ് മുത്തച്ഛാ!” ഉമ ഉടനെ ചൊല്ലി:
”ഏവം സതത യുക്തായേ
ഭക്താസ്ത്വാം പര്യുപാസതേ
യേ ചാപ്യക്ഷരമവ്യക്തം
തേഷാം കേ യോഗവിത്തമാഃ” 12-1
25 -വിശ്വരൂപനായ അങ്ങയെ സ്ഥിരചിത്തരായി ഉപാസിക്കുന്നവരുണ്ട്. അവ്യക്തമായ, നിര്‍ഗുണമായ ബ്രഹ്മത്തെ ഉപാസിക്കുന്നവരും ഉണ്ട്. ഇവരില്‍ ആരാണ് ശ്രേഷ്ഠന്മാര് എന്നത്രെ അര്‍ജ്ജുനന്റെ ചോദ്യം.
”ഭഗവദ്ഗീതയില്‍ പ്രധാനമായി രണ്ടുതരം ഭക്തിയെപ്പറ്റിയാണ് പറയുന്നത്. ഭഗവാനെ രൂപത്തോടുകൂടിയവനായി കണ്ടുകൊണ്ടുള്ള ആരാധനാ ഭക്തിയാണ് ഒന്ന്. മറ്റേതു ഭഗവാനെ രൂപമില്ലാത്തവനായി, സകലത്തിലും നിറഞ്ഞ ചൈതന്യമായി കണ്ടു ഉപാസിക്കുന്ന രീതിയും. ഇതില്‍ രണ്ടാമത്തെ മാര്‍ഗ്ഗമാണ് ശ്രേഷ്ഠം. പക്ഷെ, ദുര്‍ഘടപൂര്‍ണം. പലരും മുന്നേറാന്‍ പ്രയാസപ്പെടും. അവര്‍ക്കു അഭ്യാസയോഗത്തിലൂടെയോ (പ്രാണായാമവും മറ്റും) ജ്ഞാനയോഗത്തിലൂടെയോ, ഫലചിന്തയില്ലാത്ത കര്‍മയോഗത്തിലൂടെ ഭഗവാനില്‍ ചേരാവുന്നതാണ്.”
”അതായത് ഒരു വഴി പറ്റിയില്ലെങ്കില്‍ മറ്റൊരു വഴി. അതല്ലെങ്കില്‍ വേറൊരു വഴി സ്വീകരിക്കാമെന്ന ചോയ്സ് തരികയാണല്ലേ?” ഉണ്ണി ചോദിച്ചു.
”അതെ. വഴി ഏതായാലും ലക്ഷ്യം ഒന്നാണ്; സര്‍വന്തര്യാമിയായ ഭഗവാനാണ്; പരമമായ നന്മയാണ്.”
”പക്ഷെ, മറ്റു ചില ചിന്താഗതിക്കാര്‍ അവരുടെ ദൈവമേ ദൈവമായുള്ളൂ; അവരുടെ വഴിയേ ശരിയായുള്ളൂ; അതിലൂടെ വരാത്തവരെ ഇല്ലായ്മ ചെയ്യണമെന്നൊക്കെ നിര്ബന്ധിക്കുന്നതെന്താണ് മുത്തച്ഛാ?”
”അത് ഒരുതരം അടിമത്തമാണെന്ന് തോന്നുന്നില്ലേ ഉണ്ണീ? കൃഷ്ണന് അങ്ങനെയാണോ? നമുക്ക് പൂര്‍ണസ്വാതന്ത്ര്യം തന്നിരിക്കയല്ലേ? ആരൊക്കെ, ഏതൊക്കെ വഴിയിലൂടെ പ്രാര്‍ത്ഥിച്ചാലും കൃഷ്ണനിലാണ് എത്തിച്ചേരുക എന്നുപറയുന്ന അതിമനോഹരമായ ഒരു ശ്ലോകമുണ്ട്. കേട്ടോളൂ:
ആകാശാല്‍ പതിതം തോയം
തഥാ ഗച്ഛതി സാഗരം
സര്‍വ്വദേവ നമസ്ക്കാരം
കേശവം പ്രതിഗച്ഛതി
”ആകാശത്തില്‍നിന്നു പെയ്യുന്ന മഴ, മണ്ണിലും പുഴയിലും അഴുക്കുചാലിലുമൊക്കെ വീണാലും ഒടുവില്‍ കടലില്‍ എത്തിച്ചേരുന്നു. അതുപോലെ ആരൊക്കെ, ഏതൊക്കെ ദേവന്മാരെ ഭജിച്ചാലും ഒടുവില്‍ കേശവനില്‍, കൃഷ്ണനില്‍ എത്തിച്ചേരുന്നു എന്നര്‍ത്ഥം. എന്തുനല്ല ഉപമയാണെന്നോ ഇത്! ശാസ്ത്ര സത്യവുമാണ്.
”കടലില്‍നിന്നു നീരാവി ഉയര്‍ന്ന്, ആകാശത്തില്‍ മേഘമായി, മഴയായി താഴേക്കു വീഴുന്നു. മലയിലും മരത്തിലും മണ്ണിലും പുഴയിലും അഴുക്കുചാലിലും വരെ മഴത്തുള്ളികള്‍ വീഴുന്നു. ഏതു ചാലിലൂടെയായാലും ഒടുവില്‍ എത്തുന്നതു കടലില്‍ തന്നെയാണ്. അതായത്, തുടക്കവും ഒടുക്കവും അനന്തതയിലാണ്; ഈശ്വരനിലാണ്. നീരാവിയായി, മേഘമായി, മഴയായി, പുഴയായി കടലില്‍ ചേരുന്നു, പിന്നെയും ആവര്‍ത്തിക്കുന്ന ഈ ചാക്രിക പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കയാണ് എല്ലാ ജീവികളും. എത്ര മേല്‍ ശാസ്ത്രീയവും സുന്ദരവുമായ ഭാവനയാണ് നാലുവരി ശ്ലോകത്തില്‍ ഒതുക്കിപ്പറഞ്ഞിരിക്കുന്നതെന്നു കണ്ടില്ലേ?”
”ഭഗവദ്ഗീതയിലേതാണോ ഈ ശ്ലോകം?” ഉണ്ണി ആരാഞ്ഞു.
”അല്ല. എനിക്ക് അച്ഛന് വളരെ ചെറുപ്പത്തില്‍ പഠിപ്പിച്ചുതന്നതാണ്. ഏതു ഗ്രന്ഥത്തിലുള്ളതാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.”
”സാരമില്ല. ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പോരേ?” ഉണ്ണി ചെറു ചിരിയോടെ ചോദിച്ചു.
”എന്ത്?” മുത്തച്ഛന് അത്ഭുതം കൂറി.
”അതെ. മുത്തച്ഛന് എന്ന ഒരു ഗ്രന്ഥമുണ്ട്. അതില്‍നിന്നാണ് ഈ ശ്ലോകം ഞങ്ങള്‍ കണ്ടെത്തിയത്!”
”അമ്പട, വിരുതാ!” മുത്തച്ഛന് പൊട്ടിച്ചിരിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: