കുട്ടനാട്: കെഎസ്ആര്‍ടിസി ബസ് സര്‍വീസ് കൃത്യമായി നടത്താത്തതിനാല്‍ ചങ്ങനാശേരി ആലപ്പുഴ ബസ് റൂട്ടിലെ യാത്രക്കാര്‍ ദുരിതത്തില്‍. രാവിലെ ആലപ്പുഴയില്‍ ജോലിക്ക് എത്തേണ്ടവരും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വലിയൊരു വിഭാഗം യാത്രക്കാരാണ് ആവശ്യത്തിന് ഓര്‍ഡിനറി ബസില്ലാത്തതുമൂലം ദുരിതമനുഭവിക്കുന്നത്.
സ്വകാര്യബസുകള്‍ സര്‍വീസ് നടത്താത്ത ഈ റൂട്ടില്‍ യാത്രക്കാരുടെ ഏക ആശ്രയം കെഎസ്ആര്‍ടിസി ബസുകളാണ്. രാവിലെ 7.45 നുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ് കഴിഞ്ഞാല്‍ പിന്നെയൊരു വണ്ടി സ്റ്റോപ്പില്‍ നിര്‍ത്തണമെങ്കില്‍ നേര്‍ച്ച പലത് നടത്തേണ്ടി വരും. പിന്നെയുള്ള ബസ് 10 മണിക്കാണ്. ഈ ബസില്‍ കയറിയാല്‍ സ്കൂളിലോ, കോളജിലോ, ജോലിസ്ഥലത്തോ സമയത്ത് എത്താന്‍ കഴിയില്ലെന്നു യാത്രക്കാര്‍ പറയുന്നു.
ഈ റൂട്ടിലൂടെ ധാരാളം ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ പോകുന്നുണ്ടെങ്കിലും ഒന്നും സ്റ്റോപ്പില്‍ നിര്‍ത്താറില്ലെന്ന് പരാതി ഉയരുന്നു. റോഡിനു നടുവില്‍ യാത്രക്കാര്‍ കയറി നില്‍ക്കുമ്പോഴാണ് ചില ബസുകള്‍ നിര്‍ത്തുന്നത്. രാവിലെ നിന്നുതിരിയാന്‍ ഇടമില്ലാത്തവിധം യാത്രക്കാരെകൊണ്ട് ബസ് നിറഞ്ഞിരിക്കും. വിദ്യാര്‍ഥികളാണു കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.
ഉദ്യോഗസ്ഥരാകട്ടെ, മാസത്തില്‍ പകുതിയോളം ദിവസങ്ങളിലും അരദിവസത്തെ അവധിയെടുക്കേണ്ട അവസ്ഥയിലാണ്. ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ തന്നെ തിരക്കുമൂലം കയറിപ്പറ്റാന്‍ കഴിയാറില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ റൂട്ടില്‍ കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ അനുവദിക്കണമെന്നു പലതവണ കെഎസ്ആര്‍ടിസി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അധികാരികള്‍ കേട്ടില്ലെന്നു നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: