സിപിഎം 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് മുന്നണി ഒരു യാഥാര്‍ത്ഥ്യമായിരിക്കുന്നു. കേവലം സീറ്റ് ധാരണയ്ക്കപ്പുറം ആ സഖ്യം വളര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയും ഒന്നിച്ച് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് രാഹുല്‍ഗാന്ധിയും ബുദ്ധദേവ് ഭട്ടാചാര്യയും തെരഞ്ഞെടുപ്പ് റാലിയിലെ വേദിയില്‍ ഒരേ പുഷ്പഹാരത്താല് ബന്ധിക്കപ്പെട്ടത് കോണ്‍ഗ്രസ്-സിപിഎം ഐക്യത്തിന്റെ ഊഷ്മളതകൊണ്ടാണ്. സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പാപ്പരത്തം വിളിച്ചോതുന്നതാണ് കോണ്‍ഗ്രസുമായുള്ള ഈ ഐക്യം.
അവിഭക്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടി അംഗീകരിച്ച സായുധവിപ്ലവം ആഹ്വാനം ചെയ്യുന്ന 1948ലെ കല്‍ക്കട്ടാ തിസീസിന്റെ ഉപജ്ഞാതാക്കളാണ് 1964ല്‍ സിപിഎമ്മിന് രൂപംകൊടുക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തെ സായുധ വിപ്ലവത്തിലൂടെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പദ്ധതികളാണ് കല്‍ക്കട്ടാ തിസീസിന്റെ കാതല്‍. മാത്രമല്ല കോണ്‍ഗ്രസിനോട് മൃദുസമീപനം എടുക്കുന്ന അജയഘോഷ്-എസ്.എ. ഡാങ്കേ വിഭാഗത്തെ തള്ളിപ്പറഞ്ഞാണ് സഖാവ് രണദിവേയുടെ നേതൃത്വത്തില്‍ കല്‍ക്കട്ടാ തിസീസ് അവതരിപ്പിക്കുന്നത്. പില്ക്കാലത്ത് ചൈനയുടെ ആക്രമണത്തെ അപലപിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വലതുപക്ഷവിഭാഗം തയ്യാറായതില്‍ പ്രതിഷേധിച്ച്, ചൈനയ്ക്ക് പിന്തുണ നല്‍കുന്നവരുടെ വക്താക്കളാണ് സിപിഎമ്മില്‍ ചേരുന്നത്.
കോണ്‍ഗ്രസുമായി ഒരു സഹകരണവും പാടില്ല എന്ന വാദം അടിസ്ഥാനപ്രമാണമാക്കിയാണ് സിപിഎം രൂപമെടുക്കുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഐക്യമുന്നണി രൂപപ്പെട്ട സ്ഥിതിയ്ക്ക് സിപിഎമ്മിന്റെ രൂപീകരണത്തിനുകാരണമായ ന്യായവാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. ജന്മലക്ഷ്യം തന്നെ തെറ്റാണെന്ന് തെളിയിച്ചതോടെ ഒരു പാര്‍ട്ടിയായി നിലനില്‍ക്കാനുള്ള അവകാശം സിപിഎമ്മിനു നഷ്ടമായിരിക്കുന്നു. അതേസമയം സിപിഐ ഔദ്യോഗിക നേതൃത്വം 1948ല്‍ കല്‍ക്കട്ടാ തിസീസില്‍ എടുത്ത നയവും 1964ല്‍ സ്വീകരിച്ച നയവും ശരിയായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.
ഡാങ്കേയുടെ വാദങ്ങള്‍ നിരത്തിയാണ് സിപിഎം ഇപ്പോള്‍ കോണ്‍ഗ്രസുമായി ഐക്യമുന്നണിയുണ്ടാക്കിയിരിക്കുന്നത്. ഒരുകാലത്ത് കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറാന്‍ ശ്രമിച്ച എസ്.എ.ഡാങ്കേയും കൂട്ടാളികളും റിവിഷനിസ്റ്റുകളാണെന്ന് ആരോപിച്ചവര്‍ ഇന്ന് ഡാങ്കേയുടെ വാദവുമായി കോണ്‍ഗ്രസുമായി സഹകരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഡാങ്കേയുടെ പക്ഷക്കാര്‍ മുന്നോട്ടുവച്ച ആശയം കോണ്‍ഗ്രസുമായി സിപിഐ ഒത്തുചേര്‍ന്ന് ജനസംഘം, സ്വതന്ത്ര പാര്‍ട്ടി മുതലായ പാര്‍ട്ടികളെ നേരിടണം എന്നതാണ്. അവരെയാണ് ഇടതുപക്ഷം റിവിഷനിസ്റ്റുകള്‍ എന്ന് അന്ന് വിളിച്ചത്.
അതിനെതിരെയാണ് ഇടതുപക്ഷം നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയി പുതിയ പാര്‍ട്ടിയും ഭരണഘടനയും പരിപാടിയും അംഗീകരിക്കുന്നത്. അതായത് കോണ്‍ഗ്രസുമായി ഐക്യമുണ്ടാക്കണം എന്ന വാദത്തെ എതിര്‍ത്തവരാണ് സിപിഎം ആയി മാറിയ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഇടതുപക്ഷം. ഈ ഇടതുപക്ഷമാണ് ഒരുകാലത്ത് അവര്‍ റിവിഷനിസ്റ്റുകള്‍ എന്ന് പറഞ്ഞവരുടെ ആശയം സ്വീകരിച്ച് ഇപ്പോള്‍ കോണ്‍ഗ്രസ് പക്ഷത്തു ചേര്‍ത്തിരിക്കുന്നത്. ചുരുക്കത്തില്‍ എസ്. എ. ഡാങ്കേയുടെ ആശയമാണ് ശരി എന്ന് വൈകിയാണെങ്കിലും സിപിഎമ്മിന് അംഗീകരിക്കേണ്ടിവന്നിരിക്കുന്നു.
ഡാങ്കേ ജനസംഘത്തെയും സ്വതന്ത്രപാര്ട്ടിയേയുമാണ് വിപത്തായി കണ്ടത്. എന്നാല്‍ ഇപ്പോള്‍ സിപിഎം പറയുന്നത് ജനസംഘത്തിന്റെ പുതിയ രൂപമായ ബിജെപിയാണ് ശരിയായ ശത്രു എന്നും അതിനെതിരെ കോണ്ഗ്രസ്പക്ഷത്തുനിന്ന് പോരാടണം എന്നുമാണ്. ഡാങ്കേയുടെ ജനസംഘത്തിന്റെ സ്ഥാനത്ത് യെച്ചൂരി ബിജെപിയെ പ്രതിഷ്ഠിച്ചു എന്നതൊഴിച്ചാല്‍ കോണ്‍ഗ്രസിനോട് ചേരണം എന്ന വാദം ഒന്നുതന്നെയല്ലേ. ശത്രുവും ഒന്നല്ലേ?
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ 294 നിയോജകമണ്ഡലങ്ങളില്‍ 200ല്‍ സിപിഎം മുന്നണിയും ബാക്കി 65ല്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. മറ്റിടങ്ങളില്‍ സൗഹൃദമത്സരവും. അതായത് 90 സീറ്റില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയംഗങ്ങളുടെ വോട്ട് കോണ്‍ഗ്രസിന്റെ കൈപ്പത്തിക്ക് . അതുപോലെ കോണ്‍ഗ്രസുകാര്‍ 190 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വോട്ട് അരിവാള്‍ ചുറ്റിക നക്ഷത്രത്തിലും . ഇതിനുമുമ്പ് 1980 വരെ സിപിഐ കോണ്‍ഗ്രസ് പക്ഷത്തായിരുന്നു. എന്നാല്‍ സിപിഐ തെറ്റുതിരുത്തി 1980ല്‍ സിപിഎം മുന്നണിയില്‍ തിരിച്ചുവന്നു എന്നാണ് അവര്‍ പ്രചരിപ്പിച്ചിരുന്നത്. ഇതാ ഇപ്പോള്‍ സിപിഎം നേരിട്ട് കോണ്‍ഗ്രസ് ഐക്യമുന്നണി ചിട്ടപ്പെടുത്തിയിരിക്കുന്നു. സിപിഎമ്മിന്റെ നെടുങ്കോട്ടയായിരുന്ന പശ്ചിമബംഗാളിലാണ് ഈ കൂട്ടുകെട്ട്.
ആശയപരമായും കര്‍മ്മപദ്ധതിയിലും വിദേശനയത്തിലും നെഹ്റു കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും ഒന്നാണ്. മേല്‍ക്കോയ്മയുള്ള സംസ്ഥാനങ്ങളില്‍ രണ്ടായി നില്ക്കുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ ഒന്നാണ്. ഈ പരമമായ സത്യം ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നു. 1939 ല്‍ ഹിറ്റ്ലറുമായി സ്റ്റാലിന് ഐക്യം സ്ഥാപിച്ചതു മുതല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് ഏത് ഐക്യപ്പെടലിനും ന്യായീകരണമുണ്ടാവും. പൊതുശത്രുവിനെ നേരിടാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടാം എന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
1977 ല്‍ ജനസംഘം ഉള്‍പ്പെട്ട ജനതാപാര്‍ട്ടിക്കും, 1989 ല്‍ ബിജെപി പിന്തുണച്ച വി.പി.സിംഗ് സര്‍ക്കാരിനും സിപിഎം പിന്തുണ നല്കിയതിനുള്ള ന്യായീകരണം കോണ്‍ഗ്രസ് പൊതുശത്രുവായിരുന്നു എന്നതാണ്. കേരളത്തില്‍ ഇപ്പോള്‍ രണ്ടായി നില്ക്കുന്ന യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ താമസിയാതെ ഒന്നാകുമെന്ന് ഉറപ്പാണ്. ബംഗാളിലെ ഇപ്പോഴത്തെ സാഹചര്യം കേരളത്തില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുമുതല്‍ ഉണ്ടാകും.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഭാരതത്തില്‍ മാന്യത ലഭിച്ചത് നെഹ്റുവിന്റെ പിന്തുണകൊണ്ടായിരുന്നു. റഷ്യന്‍ വിപ്ലവത്തിന്റെ ആരാധകനായിരുന്നു നെഹ്റു. സ്റ്റാലിന്റെ ഭരണം നെഹ്റുവിന് മാതൃകയായിരുന്നു.
1927ല്‍ റഷ്യ സന്ദര്‍ശിച്ച് നെഹ്റു സ്റ്റാലിന്റെ പഞ്ചവത്സര പദ്ധതിയില്‍ ഏറെ ആകൃഷ്ടനായി. മാത്രമല്ല കോണ്‍ഗ്രസിന്റെ നയമായി അതു പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ കോണ്‍ഗ്രസിനുള്ളില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റു വിഭാഗവും രൂപീകരിച്ചു. ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ ആദ്യം കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളായിരുന്നു. പില്ക്കാലത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളില്‍ ഒരുവിഭാഗം കമ്മ്യൂണിസ്റ്റുപാര്‍ട്ടിയായി മാറി. നെഹ്റു കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് ഐക്യം പല രൂപത്തിലും ഭാവത്തിലും പിന്നീട് മാറി. ഭാരതം വിഭജിച്ച് പാക്കിസ്ഥാന് രൂപീകരിച്ചതിനെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിന്തുണച്ചു.
വിഭജനത്തെ എതിര്‍ത്ത ആര്എസ്എസുപോലുള്ള പ്രസ്ഥാനങ്ങളെ നിരോധിച്ച് ജനരോഷം തടയാന്‍ നെഹ്റുവിന് കഴിഞ്ഞത് കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടുകൊണ്ടാണ്. മാത്രമല്ല, 1949 ല്‍ ചൈനയിലെ സര്‍ക്കാരിനെ അട്ടിമറിച്ച് കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ കമ്മ്യൂണിസ്റ്റു ഭരണകൂടത്തെ ആദ്യം അംഗീകരിക്കുന്ന ഏക ജനാധിപത്യരാജ്യമാണ് നെഹ്റുവിന്റെ ഭാരതം. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികള്‍ തുടക്കംമുതല്‍ പാക്കിസ്ഥാന് പിന്തുണ നല്‍കിയത് നെഹ്റുവിന്റെ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യംകൊണ്ടായിരുന്നു.
പില്ക്കാലത്ത് കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് ടിബറ്റിനെ കീഴടക്കാന്‍ കഴിഞ്ഞത് നെഹ്റു നല്കിയ പിന്തുണകൊണ്ടായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ കോളോണിയല്‍ അധിനിവേശത്തിനെതിരെ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും നെഹ്റുവിലെ കമ്മ്യൂണിസ്റ്റ് അത് അംഗീകരിച്ചില്ല. ചൈന ഭാരതത്തെ ആക്രമിച്ചിട്ടും, 1963ല്‍ ഐക്യരാഷ്ട്രസഭാ സീറ്റിനുവേണ്ടിയുള്ള വോട്ടിങ്ങില്‍ ഭാരതം ചൈനയ്ക്കുവേണ്ടി വോട്ട് ചെയ്തത് നെഹ്റുവിന്റെ താല്‍പ്പര്യം മാനിച്ചാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള ശക്തികള്‍ അക്കാലത്ത് ഭാരതത്തെ അപലപിച്ചത് ഇക്കാരണത്താലാണ്.
ആഭ്യന്തരനയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നെങ്കിലും തുടക്കം മുതല്‍ നെഹ്റുവിന്റെ വിദേശനയത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണച്ചു. നെഹ്റുവിന്റെ ചേരിചേരാ നയം തന്നെ റഷ്യയ്ക്ക് അനുകൂലമായിരുന്നു. 1956 ല്‍ ഹംഗറിയിലും, 1968ല്‍ ചെക്കോസ്ലോവാക്യയിലും, 1979 ല്‍ അഫ്ഗാനിസ്ഥാനിലും കമ്മ്യൂണിസ്റ്റ് റഷ്യ നടത്തിയ സൈനിക അധിനിവേശത്തെ ഭാരതം കപട നിഷ്പക്ഷതകൊണ്ട് പിന്തുണച്ചു. സ്വഭാവികമായും റഷ്യക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ കൊണ്ടുവന്ന പ്രമേയങ്ങളില്‍ ഭാരതം നിഷ്പക്ഷത പാലിച്ചു. റഷ്യന്‍ മാതൃകയില്‍ ഭാരതത്തില്‍ പഞ്ചവത്സര പദ്ധതി നടപ്പാക്കിയും 1965ലെ ഭാരത-പാകിസ്ഥാന് യുദ്ധത്തില്‍ റഷ്യയുടെ മദ്ധ്യസ്ഥത അംഗീകരിച്ചും കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ആശയ ഐക്യം വിപുലമാക്കി.
1969ല്‍ ഇന്ദിരാഗാന്ധി ഒന്‍പത് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ദിരാഗാന്ധിയുടെ ആരാധകരായി. 1969ലെ കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് ന്യൂനപക്ഷമായ ഇന്ദിരാഗാന്ധി മന്ത്രിസഭയെ താങ്ങിനിര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്നു. മാത്രമല്ല, 1971ല്‍ ഇന്തോ-സോവിയറ്റ് ഫ്രണ്ട്ഷിപ്പ് കരാര്‍ ഒപ്പുവച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റുകാരുടെ പ്രീതി സമ്പാദിച്ചു. ഇവിടെ എടുത്തുപറയേണ്ട വസ്തുത കോണ്‍ഗ്രസിന്റെ വിദേശനയത്തിന്റെ ശക്തമായ വക്താക്കള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ആയിരുന്നു എന്നതാണ്. മാധ്യമങ്ങളിലൂടെയും അക്കാദമികവേദികളിലും ഇടതുപക്ഷ ബുദ്ധിജീവികള്‍ കോണ്‍ഗ്രസ് വിദേശ നയത്തെ വാനോളം പുകഴ്ത്തി.
കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് ഐക്യത്തിന് ശാക്തീകരണം നല്‍കിയത് ഇടതുപക്ഷ ബുദ്ധിജീവികളാണ്. അവര്‍ ഉപരിതലത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് എടുക്കുമെങ്കിലും ഫലത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കുന്ന നടപടികളാണ് സ്വീകരിച്ചത്. കേന്ദ്രസാഹിത്യ അക്കാദമി, ജെഎന്‍യു, കേരളത്തില്‍ സ്ഥാപിച്ച സിഡിഎസ്, പ്ലാനിംഗ് കമ്മീഷന്റെ വിവിധ ഫോറങ്ങള്‍, ചരിത്ര കൗണ്‍സില്‍ എന്നിവയില്‍ ഇടതുചിന്തകന്മാരും എഴുത്തുകാരും അണിചേര്‍ന്നു. ഇടതുബുദ്ധിജീവികളെ അംഗീകരിച്ച് ഇന്ദിരാഗാന്ധി കമ്മ്യൂണിസ്റ്റ് വിമര്‍ശനത്തെ മയപ്പെടുത്തി. സോവിയറ്റ്-ഭാരത സൗഹൃദം ഇടതു കോണ്‍ഗ്രസ് ഐക്യത്തിന് ഭൂമിക ഒരുക്കി.
1976 ല്‍ ഭരണഘടനയുടെ ആമുഖത്തില്‍ ‘സോഷ്യലിസം’ എഴുതിച്ചേര്‍ത്തതോടെ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് ഐക്യവും ഭാരത-റഷ്യ സൗഹൃദവും വിപുലമായി. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് ഐക്യത്തിന്റെ തനിനിറം വ്യക്തമാകുന്നത് 1975ല്‍ അടിയന്തരാവസ്ഥയിലൂടെ ഭാരതത്തില്‍ ആദ്യമായി സ്വേച്ഛാധിപത്യഭരണം ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ചതോടെയാണ്. ഇന്ദിരാഗാന്ധി ജനാധിപത്യത്തെ കശാപ്പുചെയ്ത് പ്രതിപക്ഷ നേതാക്കളെ തുറങ്കിലടച്ചനാളില് ജനാധിപത്യ പ്രേമികളും യുവാക്കളും കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ അതിനെതിരായ പ്രതിഷേധത്തിന് തയ്യാറാകും എന്ന് ധരിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ സോഷ്യലിസം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതിനാല്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി കോണ്‍ഗ്രസിനെ പുരോഗമനപാര്‍ട്ടിയായി അംഗീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് മേല്കോയ്മയുണ്ടായിരുന്ന കേരളം, ആന്ധ്രാപ്രദേശ്, ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ യാതൊരു ജനമുന്നേറ്റവും അടിയന്തരാവസ്ഥക്കെതിരെ ഉണ്ടായില്ല. മാത്രമല്ല, സിപിഐ കോണ്‍ഗ്രസ് മുന്നണിയില്‍ ചേര്‍ന്ന് കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുകയായിരുന്നു. സിപിഎം നയിച്ച പ്രതിപക്ഷത്തെ കാര്യമായി തൊടാതെ ആര്‍എസ്എസുകാരെയും നക്സലേറ്റുകളെയും തുറുങ്കിലടച്ചു. അടിയന്തരാവസ്ഥ കേരളത്തില്‍ ഒരു പ്രത്യേക രാഷ്ട്രീയത്തിന് വേദിയൊരുക്കി. കേരളത്തില്‍ ഭരണപക്ഷവും, ഇഎംഎസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷവും ഒത്തുതീര്‍പ്പ് രാഷ്ട്രീയം വിജയകരമായി നടത്തുന്നത് അക്കാലത്താണ്.
ചില ചെറുനേതാക്കളെ അറസ്റ്റുചെയ്തതൊഴിച്ചാല് ഇഎംഎസ്, എകെജി, ഇ.കെ. നായനാര്‍, കെ.ആര്.ഗൗരിയമ്മ തുടങ്ങിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളൊക്കെ അടിയന്തരാവസ്ഥയുടെ നാളുകളില്‍ സ്വതന്ത്രരായിരുന്നു. സമരരംഗത്തിറങ്ങാതെ ഒരര്‍ത്ഥത്തില്‍ അവര്‍ അടിയന്തരാവസ്ഥാഭരണത്തിന് പിന്തുണ നല്കി. എടുത്തുപറയേണ്ട വസ്തുത കേരളത്തില്‍ മാര്‍ക്സിസ്റ്റു പ്രതിപക്ഷം നടത്തിയ ജനവഞ്ചനയ്ക്ക് 1977ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായ ശിക്ഷ വിധിച്ചു എന്നതാണ്.
മറ്റു സംസ്ഥാനങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കേരളത്തില്‍ ദയനീയമായി പരാജയപ്പെട്ടത് സിപിഎം ആയിരുന്നു. 140 അംഗ നിയമസഭയില്‍ കേവലം 17 സീറ്റുകള്‍കൊണ്ട് സിപിഎം തൃപ്തിപ്പെടേണ്ടിവന്നു. സിപിഎമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും കുറച്ച് സീറ്റുകള്‍ ലഭിച്ച ഏക തെരഞ്ഞെടുപ്പ് 1977 ലേത് ആയിരുന്നു. മറ്റൊരു വസ്തുത അടിയന്തരാവസ്ഥ ഹിന്ദുത്വരാഷ്ട്രീയത്തിന് വേദി ഒരുക്കി എന്നതാണ്.
ജനാധിപത്യത്തിന്റെ കാവല്ക്കാരാകാന് ആര്‍എസ്എസും ജനസംഘവും മുന്നില്‍വന്നു. യുവാക്കളുടെയും സ്വാതന്ത്ര്യദാഹികളുടെയും വലിയ പിന്തുണ സംഘപ്രസ്ഥാനങ്ങള്‍ക്ക് ലഭിച്ചു. പില്ക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പാര്‍ലമെന്റ് അംഗങ്ങളെ വിജയിപ്പിക്കാനും കഴിഞ്ഞത് ഭാരത ജനാധിപത്യത്തെ സ്വേച്ഛാധിപത്യശക്തികളില്‍നിന്ന് മോചിപ്പിക്കുന്നതിന് ഹിന്ദുത്വപ്രസ്ഥാനങ്ങള്‍ നേതൃത്വം നല്കിയ പാരമ്പര്യംകൊണ്ടുകൂടിയാണ്.
രാജ്യത്തെ ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാരിനെ താഴെ ഇറക്കുന്നതില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി വലിയ പങ്കുവഹിച്ചു. 1977ലെ ജനതാ സര്‍ക്കാരിലും പാര്‍ട്ടിയിലും ജനസംഘ പ്രതിനിധികള്‍ക്ക് മേല്‍കോയ്മ വന്നതാണ് കാരണം. 1979ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ താഴെ വീണതിനുശേഷം ചരണ്സംഗിന്റെ നേതൃത്വത്തില്‍ വന്ന സര്‍ക്കാരിന് പിന്തുണ നല്‍കിയത് ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസും സിപിഎമ്മും സംയുക്തമായാണ്.
അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ ആ സഖ്യം സഹായിച്ചു. അങ്ങനെയാണ് 1980 ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ വീണ്ടും വരുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: