കണ്ണൂര്‍: ബിജെപി മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് സിപിഎം നേതാക്കളായ എ.കെ.ആന്റണിക്കും കോടിയേരി ബാലകൃഷ്ണനും മനോനില തെറ്റുന്നു. ബിജെപിയെയോ എന്‍ഡിഎ മുന്നണിയില്പെട്ടവരെയോ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് ആന്റണി പറഞ്ഞത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ബിജെപി ജയിച്ചാല്‍ സംസ്ഥാനത്ത് വര്‍ഗ്ഗീയ ലഹള ഉണ്ടാകുമെന്നാണ് ആന്റണിയുടെ മുന്നറിയിപ്പ്. എന്നാല്‍ 1984ല്‍ ഡല്‍ഹിയില്‍ സിഖ് സമുദായത്തില്‍പെട്ടവരെ തെരഞ്ഞുപിടിച്ച് കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഇതിന് നേതൃത്വം കൊടുത്തവരെയും ആന്റണി ന്യായികരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെപ്പ് കണ്‍വെന്‍ഷനില്‍ പരസ്യമായി വര്‍ഗ്ഗീയ പ്രസംഗം നടത്തിയ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ.സി.അബുവിനെയും ആന്റണി ന്യായീകരിച്ചു. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വര്‍ഗ്ഗീയ പ്രസംഗം നടത്തിയ ഡിസിസി പ്രസിഡണ്ടിനെ പരസ്യമായി ശാസിച്ചത് ആന്റണി കണ്ടിലെന്ന് നടിക്കുകയുമാണ്.
തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന് പറയുന്നതും ആന്റണിയുടെ ചുവട് പിടിച്ചാണ്. വര്‍ഗ്ഗീയ ലഹളി ഉണ്ടാക്കാനും അതുവഴി വോട്ട് ബാങ്ക് ഉണ്ടാക്കാനുമുള്ള സിപിഎമ്മിന്റെ ചെയ്തികള്‍ പല സംഭവങ്ങളിലും വ്യക്തമായതാണ്. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് സ്വന്തം മണ്ഡലമായ തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി സിപിഎം നേതൃത്വം വര്‍ഗ്ഗീയ കലാപത്തിന് കളമൊരുക്കാന്‍ ശ്രമിച്ചത്. എന്‍ഡിഎഫ് കാരനെ കൊലപ്പെടുത്തിയ കുറ്റം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാനുളള സിപിഎം നേതൃത്വത്തിന്റെ ഗൂഢ ലക്ഷ്യം പിന്നീട് പരസ്യമായി മാറി. സിബിഐ അന്വേഷണം ഏറ്റെടുത്ത കേസില്‍ പ്രതികളായത് സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമടക്കമുള്ളവരാണ്. ഇവര്‍ക്ക് കണ്ണൂര്‍ ജില്ലയിലേക്കുള്ള പ്രവേശനം പോലും കോടതി തടഞ്ഞിരിക്കുകയാണ്.
സംസ്ഥാനം മാറിമാറി പങ്കിട്ട് ഭരിക്കുകയും അധികാരം അപ്പക്കഷണങ്ങളായി പങ്കിട്ടെടുത്ത ആന്റണിക്കും കോടിയേരിക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്ക് ജനങ്ങള്‍ നല്കുന്ന അംഗീകാരം ഞെട്ടലായിട്ടാണ് മാറുന്നത്. പ്രീണന രാഷ്ട്രീയത്തിലൂടെ പൊതു സമൂഹത്തെ വര്‍ഗ്ഗീയമായി വിഭജിച്ച് നേട്ടങ്ങള്‍ കോയ്തത് ഇല്ലാതാകുന്നതില്‍ ആന്റണിയും കോടിയേരിയും തുല്യ ദുഃഖിതരാണ്. ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യമാതൃക കേരളത്തിലും സാധ്യമാണെന്ന മറുപടിയാണ് കഴിഞ്ഞ ദിവസം ആന്റണിയില്‍നിന്നുണ്ടായത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ഇവര്‍ക്ക് കടുത്ത എതിര്‍പ്പാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വോട്ട് നേടാന്‍ കേരളത്തില്‍ പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്ന സിപിഎം കോണ്‍ഗ്രസ് കക്ഷികള്‍ ബംഗാളില്‍ ഒന്നിച്ച് ഇടത് ജനാധിപത്യ മതേതര മുന്നണിയായി മത്സരിക്കുന്നത് ജനങ്ങളില്‍ പരിഹാസ്യമായി മാറിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടി അണികളില്‍ നിന്നുള്ള ചോദ്യം ഭയന്നാണ് ആന്റണിയും കോടിയേരിയേരിയും അടക്കമുള്ള കേരളത്തിലെ നേതാക്കള്‍ ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് മുന്നണി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാതിരുന്നത്. എന്നാല്‍ ഇവരുടെ അഖിലേന്ത്യാ നേതാക്കളായ സോണിയ മുതല്‍ പ്രകാശ് കാരാട്ട് വരെയുള്ളവര്‍ ബംഗാളില്‍ പരസ്പരം വോട്ടഭ്യര്‍ത്ഥന നടത്തിയാണ് കേരളത്തില്‍ പ്രചരണത്തിനെത്തുന്നത്. എല്ലാ കാലത്തും എല്ലാവരെയും ഒരേപോലെ വിഢികളാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് ബിജെപിക്കെതിരെ ആന്റണിയും കോടിയേരിയും മനോനില തെറ്റി ഇപ്പോള്‍ തുടര്‍ച്ചായായി പ്രസ്താവനകളിറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: