തുടുത്ത ആപ്പിള്‍ ഉള്ള് കെട്ടിരിക്കും എന്നു പറഞ്ഞത് ലോക പ്രശസ്തനായ നാടകകൃത്താണ്. കവികള്‍ കടന്നുകാണുന്നവരാണ്. കാവ്യസിദ്ധിയുള്ളവര്ക്കേ നാടകകൃത്താവാനും കഴിയൂ. അങ്ങനെയുള്ളയാള്‍ കടന്നു കണ്ടത് അക്ഷരംപ്രതി ശരിവെക്കുന്ന സംഭവവികാസങ്ങള്‍ അനവധിയാണ്. ഉള്ളില്‍ കൊടുംവിഷം പേറുന്നവര്‍ പുറത്ത് വെളുക്കെ ചിരിച്ച് തങ്ങളുടെ അപകടകരമായ വ്യക്തിത്വം സംശയമേതും കൂടാതെ ഒളിച്ചുവെക്കുന്നു. പുറത്ത് ക്രൂരരായ ഭരണാധികാരികളെക്കാള്‍, ക്രിമിനലുകളെക്കാള്‍ കടുത്ത വിഷം പേറുന്നവരാവും അത്തരക്കാര്‍. ഒറ്റനോട്ടത്തില്‍ അതു കണ്ടെത്തുക വിഷമകരമത്രെ.
ഏതാണ്ട് ഇതിന് സമാനമാണ് ഖദറണിഞ്ഞ അറയ്ക്കപ്പറമ്പില്‍ ആന്റണി. കേരളത്തിന്റെ തനതു സംസ്കാരത്തിന്റെ അച്ചസ്ഫടിക സമാനമായ ശുദ്ധജലത്തിലേക്ക് തന്റെ രാഷ്ട്രീയ കൊടുംവിഷം ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ അദ്ദേഹം കോരിയൊഴിക്കുന്നു. സര്‍വധര്‍മ്മ സമഭാവന പുലരണമെന്ന് ആഗ്രഹിക്കുന്ന ഒരു നേതാവും ഇമ്മാതിരി നീചമായ നിരീക്ഷണങ്ങളും നിലപാടും പുലര്‍ത്തില്ല എന്നത് വസ്തുതയാണ്. ഈ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തില്‍ ഇരിക്കാന്‍ യോഗ്യത കിട്ടിയ വ്യക്തി അതിന് തരിമ്പും യോഗ്യനല്ലെന്ന് വിളിച്ചോതുന്നു അദ്ദേഹം കഴിഞ്ഞ രണ്ടു ദിവസമായി പുലമ്പുന്ന കന്നംതിരിവുകള്.
കേരളത്തിന്റെ ഭരണം കോണ്‍ഗ്രസിനു തന്നെ കിട്ടണമെന്ന് വാശിപിടിക്കുന്നത് സ്വാഭാവികം. ഏതൊരു കോണ്‍ഗ്രസുകാരനും അത് ആഗ്രഹിക്കാം. എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍ അത് ഇഷ്ടപ്പെടണമെന്നേയുള്ളൂ. നാളിതുവരെ ഭരിച്ചുകൂട്ടിയതിന്റെ നീക്കിബാക്കിയെന്തെന്ന് ആലിചിച്ചുറപ്പിച്ചേ ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുകയുള്ളൂ. ജനങ്ങളെ ആ വഴിക്ക് പോകാന്‍ പ്രേരിപ്പിക്കുന്ന ഗിമ്മിക്കുകള്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും കൂടുതല്‍ കൂടുതല്‍ ഉണ്ടാവുന്നത് സ്വാഭാവികം. എന്നാല്‍ മനുഷ്യരില്‍ കാലുഷ്യം കുത്തിവെക്കാനും അതുവഴി നാലുവോട്ടു തേടാനുമുള്ള രീതി ഒരിക്കലും പ്രോത്സാഹിപ്പിച്ചുകൂട. അത് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രശ്നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കും.
തിരിച്ചറിവും സമൂഹത്തോട് കടപ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍ ഒരിക്കലും ചെയ്തുകൂടാത്ത നീചമായ രാഷ്ട്രീയ ദുഷ്ടലാക്കാണ് നല്ല ശമരിയക്കാരന് എന്ന് ചിലരൊക്കെ വാഴ്ത്താറുള്ള എ.കെ. ആന്റണിയില്‍ നിന്നുണ്ടായത്. ജനങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് തൊഴിച്ചെറിഞ്ഞ കോണ്‍ഗ്രസിന് അത്യാവശ്യം പിടിച്ചുനില്ക്കാന് കഴിഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. അവിടെയും സ്ഥിതി പരുങ്ങലിലാണ് എന്ന ബോധ്യം വന്നപ്പോഴാണ് ആന്റണി പണ്ടത്തെ ചെന്നായയുടെ സ്വഭാവവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കേരള നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ വന്നാല്‍ കേരളം സംഘര്ഷഭരിതമാവുമത്രെ. ഭ്രാന്താലയമെന്ന് പണ്ട് വിവേകാനന്ദന് നിരീക്ഷിച്ചത് യാഥാര്ത്ഥ്യമാവുമത്രെ. ഇത്തരമൊരു നീചരാഷ്ട്രീയ നിലപാടിലേക്ക് ആന്റണിയെ നയിച്ച ചേതോവികാരമെന്താണ്?
വടക്കു മുതല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ യാത്രക്കിടയില്‍ പാര്‍ട്ടിയുടെ കോട്ടകൊത്തളങ്ങള്‍ ഒന്നൊന്നായി ഇടിഞ്ഞു വീഴുന്നത് കാണുമ്പോഴുള്ള മനപ്രയാസമാണോ? അതല്ല ഉമ്മന്‍ചാണ്ടിയോടുള്ള കലിപ്പ് മറ്റൊരു തരത്തില്‍ ഓക്കാനിച്ചു കൂട്ടുകയാണോ? കേരളത്തിന്റെ മണ്ണില്‍ അരിവാളും കൈപ്പത്തിയും മാത്രം മതിയെന്നാണോ ഈ രാഷ്ട്രീയ സൃഗാലന് താല്‍പ്പര്യപ്പെടുന്നത്? രാജ്യം ഭരിക്കുന്ന ബിജെപി എവിടെയാണ് സംഘര്‍ഷം ഉണ്ടാക്കിയിരിക്കുന്നത്? ഖദറിട്ട ക്രിമിനലുകളും അരിവാളേന്തിയ ഗുണ്ടകളും പലയിടത്തും സംഘര്‍ഷമുണ്ടാക്കി ബിജെപിക്കെതിരെ പ്രചാരണം നടത്തുകയല്ലേ? അതിന് താളംതുള്ളാന്‍ ചില മാധ്യമകങ്കാണിമാരെ കിട്ടിയതല്ലേ അവര്‍ക്ക് തുണയായത്?
ജനാധിപത്യമെന്നാല്‍ ആന്റണിയുടെ രാഷ്ട്രീയ ധാര്‍ഷ്ട്യത്തിന് വഴിപ്പെടുന്ന സംവിധാനമാണെന്ന് ധരിച്ചുവശായിപ്പോയോ? ഓരോ തെരഞ്ഞെടുപ്പും വരും പോകും. പക്ഷേ, സമൂഹം അതിന്റെ ആര്ജിതസംസ്കാരവും മാന്യതയും എന്നെന്നും നിലനിര്‍ത്തും. അത് നിക്ഷിപ്ത താല്‍പ്പര്യത്തിനും നാലു വോട്ടിനും വേണ്ടി അടിയറവെക്കുമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. ആന്റണിയുടെ പാര്‍ട്ടിക്ക് ഇവിടെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എപ്രകാരമുണ്ടോ അതേപോലെയുള്ള അവകാശം ബിജെപിക്കുമുണ്ട്. അത് ആര്‍ക്കുമുമ്പിലും അടിയറവെക്കാനുള്ളതല്ല.
കേരളത്തിന്റെ വഴിതെറ്റിയ അവസ്ഥ മനസ്സിലാക്കി അതിന് വഴികാട്ടാന്‍ ബിജെപി തയ്യാറാവുകയും ജനങ്ങള്‍ സഹര്‍ഷം അത് സ്വാഗതം ചെയ്യുകയും ചെയ്യുമ്പോള്‍ ചാണകപ്പുഴുക്കളെപ്പോലുള്ളവര് അസ്വസ്ഥരാവുന്നത് സ്വാഭാവികമാണ്. ഇതുവരെ നാടിനെ കൊള്ളയടിച്ച് കൂട്ടിയവയ്ക്കൊക്കെ ഉടവുതട്ടുമെന്ന ബോധം അവരെ മാനസിക വിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ആന്റണിക്കും സംഭവിച്ചത് അതാണ്.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മാറാട് കൂട്ടക്കൊലയുള്‍പ്പെടെ നടന്ന കാര്യം അദ്ദേഹം മറന്ന് പോയെന്ന് തോന്നുന്നു. ഇരകളെ ചവിട്ടിമെതിച്ച് അക്രമികള്‍ക്കൊപ്പം സൈ്വരസല്ലാപം നടത്താനാണല്ലോ അദ്ദേഹം തയ്യാറായത്. അത്തരത്തിലൊരാള്‍ ഇപ്പോള്‍ സമൂഹത്തെ ഛിന്നഭിന്നമാക്കാനുള്ള വെടിക്കോപ്പുമായി പ്രചാരണരംഗത്തു വന്നിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധമൊക്കെ ഇവിടുത്തെ ജനങ്ങള്‍ക്കുണ്ട്. ഇത്തരം നെറികെട്ട നിരീക്ഷണങ്ങള്‍ വഴി നിഷ്പ്പക്ഷ വോട്ടറന്മാര് കൂടി അവര്‍ക്കെതിരാവും എന്ന് അറിഞ്ഞുവെച്ചാല്‍ നന്നാവും. ബംഗാളില്‍ അരിവാളില്‍ കൈ പിടിച്ച് നടക്കുന്ന സൗഹൃദത്തിന് മാനസികബലം നല്‍കുന്നതാണ് ആന്റണിയുടെ അഭിപ്രായമെന്നൊരു വശംകൂടിയുണ്ട്.
ജനങ്ങളെ പോക്കറ്റടിക്കുന്ന ഇരുവര്‍ക്കും കനത്ത ആശങ്കയാണല്ലോ ബിജെപിയുടെ മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ഏതായാലും ഉള്ളുകെട്ട രാഷ്ട്രീയ നിരീക്ഷണം സമൂഹത്തെ സംഘര്‍ഷത്തിലേക്കു മാത്രമേ നയിക്കുകയുള്ളൂ എന്ന പ്രാഥമിക തിരിച്ചറിവുണ്ടാകട്ടെ എന്നാണ് ഞങ്ങള്‍ക്ക് ഈയവസരത്തില്‍ പറയാനുള്ളത്. വിഷം വമിപ്പിക്കുമ്പോള്‍ പ്രബുദ്ധകേരളമാണ് ഇതെന്ന ഓര്‍മ്മകൂടി അതോടൊപ്പം ഉണ്ടാവണമെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: