ന്യൂദല്‍ഹി: ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈടാക്കുന്ന കാപ്പിറ്റേഷന്‍ ഫീസ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിദ്യാഭ്യാസം വാണിജ്യവല്‍ക്കരിക്കാനും വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യാനും അനുവദിക്കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭം ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കേണ്ടവയല്ല, അവ ലാഭവുമില്ല, നഷ്ടവുമില്ല എന്ന രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത്.
ജസ്റ്റിസുമാരായ എ. ആര്. ദവെ,എ. കെ. സിക്രി, ആര്. കെ. അഗര്‍വാള്‍, എ. കെ. ഗോയല്‍, ആര്. ഭാനുമതി എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ലാഭമുണ്ടാക്കാന്‍ വേണ്ടിയല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങേണ്ടത്. ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രണം കൊണ്ടുവരണം.
ക്രമക്കേടുകള്‍ തടയണം, മെറിറ്റടിസ്ഥാനത്തില്‍ സുതാര്യമായ രീതിയില്‍ വേണം ഇവിടങ്ങളില്‍ പ്രവേശനം നടത്താന്‍. കോടതി തുടര്‍ന്നു. വിദ്യാഭ്യാസം ഇന്ന് ഒരു തൊഴിലായാണ് പരിഗണിക്കുന്നത്. അതേ സമയം വിദ്യാഭ്യാസം ഭരണഘടനാപരമായ മൗലികാവകാശമാണ്. വിദ്യാഭ്യാസത്തെ ലാഭമുണ്ടാക്കുന്ന പരിപാടിയായി മാറ്റാനും വാണിജ്യവല്‍ക്കരിക്കാനും അനുവദിക്കരുത്. അതിനാല്‍ കാപ്പിറ്റേഷന്‍ ഫീസ് അനുവദിക്കാനാവില്ല.
പ്രവേശനം മെറിറ്റടിസ്ഥാനത്തില്‍ വേണം, അല്ലാതെ സ്ഥാപനങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചല്ല. പ്രവേശന നടപടികളില്‍ സുതാര്യതയും നീതിയും ഉണ്ടാകണം. അതില്‍ ചൂഷണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. കോടതി പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും യുക്തിരഹിതമായ ആവശ്യങ്ങള്‍ ഉന്നയിക്കാനും പാടില്ല.
വിവിധ ചെലവുകളും വികസനങ്ങളും കണക്കിലെടുത്ത് മാത്രമാകണം ഫീസ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത്, പ്രവേശനത്തിലും ഫീസ് നിശ്ചയിക്കുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരിപൂര്‍ണ്ണസ്വാതന്ത്ര്യം നല്കാന് കഴിയില്ല. കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: