കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരമായി ബലാല്‍സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ഒരാളാണെന്ന കാര്യത്തില്‍ പോലീസ് ഉറച്ച് നില്ക്കുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് പറയാറായിട്ടില്ലെന്ന് ഐജി മഹിപാല്‍ യാദവ് പറഞ്ഞു.
രണ്ട് ദിവസത്തിനകം യഥാര്‍ത്ഥ പ്രതി പിടിയിലാകും. സംഭവത്തിന് മുമ്പ് ജിഷയുടെ വീട്ടിലേക്ക് ഒരാള്‍ കയറി പോയതിന് ദൃക്സാക്ഷിയുണ്ടെന്ന് പോലീസ് പറയുന്നു. വീട്ടില്‍ നിന്ന് ജിഷയുടെ കരച്ചില് കേട്ടിരുന്നതായും പറയുന്നു. അല്‍പ്പസമയം കഴിഞ്ഞ് ഒരാള്‍ ഇറങ്ങി ഓടിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പോലീസ് അന്വേഷണം. എന്നാല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തവരില്‍ നിന്ന് പോലീസിന് വളരെ നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചതായും അറിയുന്നു.
പിടിയിലായവര്‍ അയല്‍വാസികളാണ്. ഇവരെ ഡിവൈഎസ്പി ഓഫീസില്‍ ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇവര്‍ ജിഷയുടെ വീടുമായി അടുത്ത ബന്ധമുള്ളവരാണ്. സംഭവത്തില്‍ പട്ടികജാതി ഗോത്ര കമ്മീഷന് സ്വമേധയ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: