കോഴിക്കോട്: കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തെ തുടര്‍ന്നു കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്നങ്ങളില്‍ വെടിനിര്‍ത്തലിന് ധാരണ. വിവാദത്തില്‍ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിലക്കു ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ചങ്ങനാശേരിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ തെറ്റില്ലെന്നും കണ്ണൂരിലെ പ്രശ്നങ്ങള്‍ മുഖ്യമന്തി ഇടപെട്ട് വൈകാതെ പരിഹരിക്കുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കു പാര്‍ട്ടിയുടെ പരിപൂര്‍ണ പിന്തുണയുണ്ടെന്നും രമേശ് ചെന്നിത്തല കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അറിയിച്ചു.
പോസ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ അച്ചടക്കലംഘനമാണ്. അതുകൊണ്ട് പരസ്യ പ്രസ്താവനകള്‍ നടത്തുന്നതിന് കെ.പി.സി.സി വിലക്കേര്‍പ്പെടുത്തിയതെന്നും ചെന്നിത്തല പറഞ്ഞു. ജനപ്രതിനിധികളോട് പോലീസ് മാന്യമായി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടലുകളോ മറ്റു യാതൊരു തരത്തിലുള്ള പ്രശ്നങ്ങളോ ഇല്ല. പാര്‍ട്ടി ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ അനൂപ് കുരുവിള ജോണിനു പകരം പുതിയ എസ് പിയെ നിയമിക്കും. എട്ടിനു ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വക്കം കമ്മിറ്റി റിപ്പോര്‍ട്ടില്‍ പാരമര്ശിക്കപ്പെടുന്നവരോടു കെ.പി.സി.സി വിശദീകരണം ചോദിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഒറ്റ ദിവസം കൊണ്ട് നടപ്പാക്കാവുന്ന കാര്യങ്ങളല്ല റിപ്പോര്‍ട്ടിലുള്ളത്. ഏതെങ്കിലും ഒരു നേതാവിനെതിരായ പരാമര്‍ശമല്ല റിപ്പോര്ട്ടിലിള്ളുതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കെ.പി.സി.സി പുന:സംഘടന അടഞ്ഞ അദ്ധ്യായമല്ല. സമയബന്ധിതമായി തന്നെ പുന:സംഘടന പൂര്‍ത്തിയാക്കും. ബോര്‍ഡ്-കോര്പ്പറേഷന് സ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന് ലഭിച്ച സ്ഥാനങ്ങളില്‍ ഈ മാസം നാലിന് പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: