തലശ്ശേരി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവനെ നേരിടാന്‍ എല്‍ഡിഎഫിന്റെ ഷംസീറിനോ യുഡിഎഫിന്റെ എ.പി.അബ്ദുള്ളക്കുട്ടിക്കോ ജമാഅത്തെ ഇസ്ലാമിയുടെ ജുബീന ഇര്ഷാദിനോ എസ്ഡിപിഐയുടെ എ.സി.ജാലാലുദ്ദീനോ കഴിയുകയില്ലെന്ന തിരിച്ചറിവാണ് അപരന്മാരെ മത്സരരംഗത്തിറക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ നിര്‍ബന്ധിതരാക്കിയതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദുവോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ വി.കെ.സജീവനെതിരെ മത്സരിക്കുന്ന രണ്ട് മുന്നണിസ്ഥാനാര്‍ത്ഥികളും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ഹിന്ദുവോട്ട് ഏകീകൃതമായി സജീവന് ലഭിച്ചേക്കുമെന്ന പ്രചാരണം തലശ്ശേരി മണ്ഡലത്തില്‍ വ്യാപകമായിരുന്നു. ഇതിന്റെ ഫലമായാണ് ബാലകൃഷ്ണന് കോടിയേരി എന്ന പേരിലും എ.പി.അബ്ദുള്ളക്കുട്ടി എന്ന പേരിലും സജീവന് വി.കെ.എന്ന പേരിലും ഇടത്-വലത് മുന്നണികള്‍ അപരന്മാരെ രംഗത്തിറക്കിയിരിക്കുന്നത്. ഇങ്ങനെ എന്തൊക്കെ തരംതാണ പണിയെടുത്താലും എന്‍ഡിഎയുടെ കുതിച്ചുവരവിനെ തകര്‍ക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയില്ല എന്നതാണ് തലശ്ശേരിയില്‍ അനുദിനം ദൃശ്യമാകുന്നത്.
ഇത്തരം ചെപ്പടി വിദ്യകള്‍ക്കെല്ലാം പുറമേയാണ് ന്യൂനപക്ഷ സാംസ്കാരിക സംഘടനാ കണ്‍വീനര്‍ എന്ന മേല്‍വിലാസത്തില്‍ സിപിഎം തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറും ഇപ്പോള്‍ സിപിഎമ്മിന്റെ തലശ്ശേരി ലോക്കല്‍ നേതാവുമായ കാത്താണ്ടി റസാഖിന്റെ പേരില്‍ ഇറക്കിയിരിക്കുന്ന വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ലഘുലേഖ. ഇതിന്റെ ഉള്ളടക്കം മുഴുവനും പച്ചക്കള്ളവും വീണ്ടും തലശ്ശേരിയില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഡതന്ത്രത്തിന്റെ ഭാഗവുമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: