ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലെസ്റ്ററിന്റെ കൈകളില്‍ ഭദ്രം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനം കരുത്തരായ ചെല്‍സിയോട് സമനിലയില്‍ (2-2) കുരുങ്ങിയതോടെയാണ് രണ്ടു കളി അവശേഷിക്കെ ലെസ്റ്റര്‍ ജേതാക്കളായത്. 36 കളികളില്‍ ലെസ്റ്ററിന് 77, ടോട്ടനത്തിന് 70 പോയിന്റ്. ഇനിയുള്ള രണ്ടു കളി ജയിച്ചാലും ലെസ്റ്ററിനെ മറികടക്കാനാകില്ല ടോട്ടനത്തിന്.
ആദ്യ പകുതിയുടെ 35ാം മിനിറ്റില്‍ ഹാരി കെയ്നിലൂടെയും 44ാം മിനിറ്റില്‍ ഹ്യൂങ് മിന് സണ്ണിലൂടെയും മുന്നിലെത്തിയ ടോട്ടനത്തെ 58ാം മിനിറ്റില്‍ ഗാരി കാഹിലും, 83ാം മിനിറ്റില്‍ ഏദന്‍ ഹസാര്‍ഡും നേടിയ ഗോളുകളില്‍ ചെല്‍സി പിടിച്ചുകെട്ടി.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് സമനിലയില്‍ കുരുങ്ങിയതാണ് ലെസ്റ്റര്‍ സിറ്റിയുടെ കിരീടധാരണം നീട്ടിയത്. ഇന്നലെ ടോട്ടനം ജയിച്ചിരുന്നുവെങ്കില്‍ വീണ്ടും കാത്തിരിക്കേണ്ടിവരുമായിരുന്നു ലെസ്റ്ററിന്. ടോട്ടനം-ചെല്‍സി മത്സരത്തിനു പിന്നാലെയായിരുന്നു ലെസ്റ്റര്‍ ആരാധകരും താരങ്ങളും. ലോങ് വിസില്‍ മുഴങ്ങിയതോടെ സൂപ്പര്‍ താരം ജെയ്മി വാര്‍ഡിയുടെ വീട്ടിനുള്ളില്‍ താരങ്ങളും പുറത്ത് ആരാധകരും ആഘോഷത്തിമിര്‍പ്പിലായി.
രാത്രി പുലര്‍ന്നപ്പോള്‍ ആഘോഷങ്ങള്‍ക്കെല്ലാം അവധി നല്കി അടുത്ത രണ്ടു മത്സരത്തിനായി പരിശീലനത്തിരക്കിലായി താരങ്ങള്‍. മാനേജര്‍ ക്ലോഡിയോ റെനെയ്രി നേതൃത്വം നല്കി. അടുത്ത രണ്ടു കളികളില്‍ ചാമ്പ്യന്മാരെന്ന നിലയില്‍ എതിരാളികളെ നേരിടുന്നതിനുള്ള തയാറെടുപ്പ്.
ചാമ്പ്യന്‍ പട്ടം ക്ലബ്ബിനെയും താരങ്ങളെയും സമ്പന്നരാക്കും. പ്രീമിയര്‍ ലീഗ് സമ്മാനത്തുകയ്ക്കൊപ്പം സ്പോണ്‍സര്‍ഷിപ്പ്, ടിവി സംപ്രേക്ഷണാവകാശം തുടങ്ങിയവയിലും നേട്ടമുണ്ടാകും. അതിനൊപ്പം ചെലവുമേറും. താരങ്ങളെ നിലനിര്‍ത്താന്‍ കൂടുതല്‍ പണമൊഴുക്കേണ്ടിവരും. പരിശീലകന് ക്ലോഡിയോ റെനെയ്രിക്ക് വന്‍തുകയാണ് ബോണസായി ലഭിക്കുക. അതിനേക്കാളേറെ വെല്ലുവിളി അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്തുകയെന്നതു തന്നെ.
യുവതാരങ്ങളെ അണിനിരത്തി ഒരു ടീമായി കളിച്ചതാണ് ലെസ്റ്ററിന്റെ കുതിപ്പിനു പിന്നില്‍. ജെയ്മി വാര്‍ഡി, റിയാദ് മെഹറസ്, ജപ്പാനീസ് താരം ഷിന്‍ജി ഒസാക്കി, ലിയനാര്‍ഡോ ഉള്ളോവ, നായകന് വെസ് മോര്ഗന്, നഥാന്‍ ഡയര്‍ തുടങ്ങിയ പ്രതിഭകളെ കോര്‍ത്തിണക്കി ക്ലോഡിയോ റെനെയ്രി. അദ്ദേഹത്തിന്റെ തന്ത്രങ്ങളും തുണയായി.
ലീഗ് കഴിയുമ്പോഴേക്കും ശരാശരി താരങ്ങള്‍ ഇംഗ്ലണ്ടിനപ്പുറത്തും സൂപ്പര്‍ താരങ്ങളായി. ഹോം ഗ്രൗണ്ടില്‍ അപരാജിതമായിരുന്നു ലെസ്റ്ററിന്റെ മുന്നേറ്റം. ലീഗില്‍ ഇതുവരെ 36 കളികളില്‍ 22 ജയമുണ്ട് ടീമിന്. 11 കളികള്‍ സമനിലയിലായപ്പോള്‍, മൂന്നെണ്ണത്തില്‍ മാത്രം തോല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: