ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ വന്‍ അഗ്നിബാധ. പത്ത് ഏക്രയില്‍ ഏറെ കശുമാവ് അടക്കമുള്ള കാര്‍ഷിക വിളകള്‍ കത്തി നശിച്ചു. ഫാമിലെ പതിമൂന്നാം ബ്ലോക്കിലാണ് തിങ്കളാഴ്ച രാത്രിയോടെ അഗ്നിബാധ ഉണ്ടായത്. ആദിവാസികള്‍ക്ക് പതിച്ചു കൊടുത്ത സ്ഥലമാണെങ്കിലും ഇതില്‍ വീടുകളും ആള്‍ത്താമസവും കുറവാണ്. നിരന്തരം കാട്ടാന അടക്കമുള്ള വന്യമൃഗശല്യം അനുഭവപ്പെടുന്ന പ്രദേശമാണ് ഇത്. തിങ്കളാഴ്ച രാത്രിയോടെയാണ് തീ പടര്‍ന്നതെങ്കിലും ആദിവാസികളോ വനം വകുപ്പ് ഉദ്യോഗസ്ഥരോ സ്ഥലത്തെത്താത്തതും തീക്കെടുത്താന്‍ ശ്രമിക്കാത്തതും വിവാദമായി.വിവരമറിഞ്ഞെത്തിയ ആറളം പോലീസാണ് ഇരിട്ടി അഗ്നിശമനസേനയെ ഇന്നലെ ഉച്ചയോടെ വിവരം അറിയിച്ചത്. എന്നാല്‍ അഗ്നിശമനസേനാ വാഹനത്തിനു എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ പോലീസും അഗ്നിശമനസേനയും ഏറെ പണിപ്പെട്ടു പച്ചിലക്കമ്പുകളും മറ്റും ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നൂറുകണക്കിന് കശുമാവുകളും കുരുമുളക് കൊടികളും മറ്റും തീയില്‍ കത്തി നശിച്ചു. ആദിവാസികളും വനം വകുപ്പധികൃതരും എത്താഞ്ഞതു വന്യമൃഗഷല്യം കാരണം ആദിവാസികള്‍ കരുതിക്കൂട്ടി തീയിട്ടതാണോ എന്ന സംശയം ബലപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: