കണ്ണൂര്‍: അഴീക്കോട് പഞ്ചായത്തിലെ 10-ാം വാര്‍ഡിലെ മെമ്പറായ ബിജെപി പ്രവര്‍ത്തകനു നേരെ സിപിഎം നേതാവ് എം.പ്രകാശന്റെ നേതൃത്വത്തില്‍ നടത്തുന്ന വ്യാജ പ്രചാരണത്തെ നിയമപരമായി നേരിടുമെന്ന് ബിജെപി നേതാക്കളും വാര്‍ഡ് മെമ്പര്‍ പി.എ.പത്മനാഭനും പത്രസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥികളെ വന്‍ വോട്ടുവ്യത്യസത്തില് പരാജയപ്പെടുത്തി വിജയിച്ച തന്നെയും ബിജെപിയുടെ അഴീക്കോട് മണ്ഡലത്തിലെ വളര്‍ച്ചയേയും ഇല്ലാതാക്കാനാണ് തനിക്കെതിരെ കുപ്രചരണവുമായി സിപിഎം ഇറങ്ങിയിരിക്കുന്നതെന്ന് പത്മനാഭന് പറഞ്ഞു. താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തുന്നുവെന്ന രീതിയിലുളള പ്രചാരണമാണ് എം.പ്രകാശന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടത്തുന്നത്. ഒരു കാലത്ത് സിപിഎമ്മിന്റെ തട്ടകമായിരുന്ന അഴീക്കോട് മണ്ഡലത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും തെരഞ്ഞെടുപ്പ് രംഗത്ത് സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന് ലഭിച്ചുകൊണ്ടിരിക്കുന്ന വര്‍ദ്ധിച്ച സ്വീകാര്യതയില്‍ വിറളിപൂണ്ടുമാണ് ഇത്തരം വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ സിപിഎം പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. പ്രചാരണം ശുദ്ധ അസംബന്ധവും പരിഹാസ്യവുമാണ്. യുഡിഎഫിനേയും എല്‍ഡിഎഫിനേയും തുല്യഅകലത്തില്‍ മാറ്റി നിര്‍ത്തിയാണ് ബിജെപി അഴീക്കോട് മണ്ഡലത്തില്‍ ശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടതിലും ഇത്തവണ സീറ്റ് ലഭിക്കാത്തതിലുമുളള ജാള്യത മറച്ചുവെക്കാനാണ് തന്നെ കരുവാക്കുന്നതെന്നും പത്മനാഭന് പറഞ്ഞു. ചരിത്രത്തിലാദ്യമായി അഴീക്കോട് പഞ്ചായത്തില്‍ ബിജെപി അംഗം ജയിച്ചു കയറുകയും തനിക്ക് സമൂഹത്തില്‍ ബിജെപി പ്രവര്‍ത്തകനും ഗ്രാമ പഞ്ചായത്ത് അംഗവുമെന്ന നിലയില്‍ വര്‍ദ്ധിച്ചു വരുന്ന ജന സ്വാധീനവുമാണ് കളളപ്രചാരണത്തിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നതെന്നും രാഷ്ട്രീയ മാന്യത കാണിക്കാന്‍ പ്രകാശനെപ്പോലുളള സിപിഎം നേതാക്കള്‍ തയ്യാറാവണമെന്നും മണ്ഡലത്തില്‍ ഇത്തവണ വന്‍ മുന്നേറ്റം ബിജെപി കാഴ്ചവെക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുളള ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്, മണ്ഡലം ജനറല്‍ സെക്രട്ടറി സി.വി.സുധീര്‍ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: