കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ദളിത് വിദ്യാര്‍ത്ഥിനി ജിഷയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി പൈശാചികമായി കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാരിനെതിരെ ജനരോഷം കത്തിക്കാളുന്നു. ഇന്നലെ സംസ്ഥാനമെങ്ങും അതിശക്തമായ പ്രതിഷേധങ്ങളാണ് ഉടലെടുത്തത്. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. മഹിളാമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ വായ്മൂടിക്കെട്ടി പ്രകടനം നടത്തി.
ഹിന്ദു ഐക്യവേദി പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ചു നടത്തി. സംഭവ സ്ഥലത്തെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നാട്ടുകാര്‍ തടഞ്ഞു. വരും ദിവസങ്ങളില്‍ വിഷയം ആളിക്കത്തുമെന്നുറപ്പായിട്ടുണ്ട്. അതിനിടെ പ്രതിയെന്ന് കരുതുന്ന ജിഷയുടെ അയല്‍ക്കാരനെ കണ്ണൂരില്‍ നിന്ന് അറസ്റ്റു ചെയ്തതായി സൂചനയുണ്ട്.
അതിനിടെ സംഭവം മൂടിവെക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ഗൂഢശ്രമം പുറത്തായി.
തെരഞ്ഞെടുപ്പ് സമയമായതിനാല്‍ രാഷ്ട്രീയവിവാദം ഭയന്ന് സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. കൊലപാതകം നടന്ന് ആദ്യദിവസങ്ങളില്‍ തന്നെ അന്വേഷണം മരവിപ്പിച്ചതോടെ കേസിലെ നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടു. പ്രതികളെ കണ്ടെത്തുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടായിട്ടുമുണ്ട്.
സംഭവം സോഷ്യല്‍മീഡിയയും മാധ്യമങ്ങളും ഉയര്ത്തിപ്പടിച്ചതോടെയാണ് പോലീസ് അന്വേഷണവുമായി രംഗത്തെത്തിയത്. പ്രതിഷേധം ആളിപ്പടര്‍ന്നതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംഭവസ്ഥലത്ത് എത്തുന്നതിന് തൊട്ടുമുമ്പ് മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് മുഖംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്. കൊല്ലപ്പെട്ട ജിഷയുടെ ബന്ധു, അയല്‍വാസി, ഒരു നൃത്താധ്യാപകന് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. എന്നാല്‍ ഇവര്‍ കുറ്റക്കാരല്ലെന്ന് പോലീസ് തന്നെ പറയുന്നു. കൊലപാതകത്തിന് പിന്നില്‍ ഒരാള്‍ മാത്രമാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് എഡിജിപി കെ. പത്മകുമാറും ഐജി മഹിപാല്‍ യാദവും പറയുന്നത്.
വ്യാഴാഴ്ചയാണ് പെരുമ്പാവൂരിനടുത്ത് വട്ടോളിപ്പടിയില്‍ കുറ്റിക്കാട്ടുപറമ്പില്‍ രാജേശ്വരിയുടെ മകള്‍ ജിഷയെ മൃഗീയമായി ബലാല്‍സംഗം ചെയ്ത് കൊന്നത്. ദല്‍ഹിയില്‍ ബസില്‍വെച്ച് ബലാല്‍സംഗം ചെയ്ത് കൊന്ന നിര്‍ഭയ കേസിന് സമാനമായ സംഭവമാണ് ഇവിടെ നടന്നത്. പെണ്‍കുട്ടിയുടെ മാറിടത്തിലും കഴുത്തിലും 13 ഇഞ്ച് ആഴമുള്ള മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിക്കയറ്റുകയും വയര്‍ കത്തികൊണ്ട് കീറി കുടല്‍മാല പുറത്തു ചാടിക്കുകയും ചെയ്തിരുന്നു.
സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടശേഷം ഇന്നലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ആഭ്യന്തരമന്ത്രിക്കെതിരെ ജനരോഷം ആളിക്കത്തി. നാട്ടുകാരും യുവജനസംഘടനകളും നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിയെ കാണാന്‍ കഴിയാതെ മടങ്ങേണ്ടിവന്നു.
ഇന്നലെ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. സംഭവ സ്ഥലം സുരേഷ് ഗോപി എം പി, ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന്, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. കെ. മോഹന്‍ദാസ്, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എ.ബി. ബിജു തുടങ്ങിയവര്‍ ജിഷയുടെ വീട് സന്ദര്‍ശിച്ചു.
ന്യൂദല്‍ഹി: പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ, വനിതാ കമ്മീഷനുകള്‍ കേസെടുത്തു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന ഡിജിപി ടി.പി സെന്‍കുമാറിനോട് നിര്‍ദ്ദേശിച്ചു. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നും ദേശീയ വനിതാ കമ്മീഷന് അറിയിച്ചു.
തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന് സ്വമേധയാ കേസെടുത്തു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കമ്മീഷന് സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.
അന്വേഷണത്തിനായി സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള കുറ്റകൃത്യം തടയുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക മൊബൈല്‍ സ്ക്വാഡിന് രൂപം നല്‍കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച ശുപാര്‍ശ ആഭ്യന്തര സെക്രട്ടറിക്ക് ഉടന്‍ രേഖാമൂലം നല്‍കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: