ന്യൂദല്‍ഹി: റിയോ ഒളിംപിക്സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകളുമായി ഏഴ് ഇന്ത്യന്‍ താരങ്ങള്‍. മിക്സഡ് ഡബിള്‍സിലൊഴികെ എല്ലാ വിഭാഗത്തിലും ഇന്ത്യ മത്സരിക്കും. ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രി സൈന നേവാള്‍, പി.വി. സിന്ധു എന്നിവര്‍ വനിതാ സിംഗിള്‍സില്‍ റാക്കറ്റേന്തും.
പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്ത്, വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ, പുരുഷ ഡബിള്‍സില്‍ മനു അത്രി-സുമിത് റെഡ്ഡി എന്നിവരാണ് റിയോയിലേക്ക് പോകുന്നത്. പുരുഷ സിംഗിള്‍സില്‍ പി. കശ്യപിനു യോഗ്യത ലഭിച്ചുവെങ്കിലും പരിക്കിന്റെ പിടിയിലായ താരം മത്സരരംഗത്തുണ്ടാകില്ല.
ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ആദ്യമായാണ് ഇത്രയും താരങ്ങള്‍ ഇന്ത്യയ്ക്കായി മാറ്റുരയ്ക്കുന്നത്. റാങ്കിങ്ങില്‍ ആദ്യ പതിനാറിനുള്ളിലുള്ള രണ്ട് താരങ്ങള്‍ക്കാണ് നേരിട്ട് യോഗ്യത. തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം ഈ യോഗ്യതാ മാര്‍ക്ക് പിന്നിട്ടവര്‍. കശ്യപുള്പ്പെടെ എട്ടു പേരെ അയയ്ക്കാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. പരിക്ക് കശ്യപിന് തിരിച്ചടിയായി. 2012 ലണ്ടന്‍ ഒളിംപിക്സില്‍ അഞ്ച് താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 1992ലെ ബാഴ്സലോണ ഒളിംപിക്സിലാണ് ബാഡ്മിന്റണ്‍ ആദ്യമായി മത്സരയിനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: