തിരുവനന്തപുരം: യുവജനങ്ങളുടെ വോട്ട് ഇക്കുറി താമര ചിഹ്നത്തില്‍ തന്നെ രേഖപ്പെടുത്തുമെന്ന് ഉറപ്പിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്ത് മുന്നേറുന്നു. സെന്‍ട്രല്‍ മണ്ഡലത്തില്‍ ഇക്കുറി 26,000 നവ വോട്ടര്‍മാരാണുള്ള. ഈ യുവാക്കളെ വിശ്വാസത്തിലെടുക്കുന്നതില്‍ ഇരുമുന്നണികളും ശ്രീശാന്തിനെക്കാള്‍ ഏറെ പിന്നിലാണ്. ഇന്നലെ ചാക്ക വാര്‍ഡില്‍ ശ്രീശാന്ത് നടത്തിയ ഗൃഹസമ്പര്‍ക്കം ഇതിനെ ശക്തമായി അടിവരയിടുന്നു.
രാവിലെ ഏഴുമണിക്കാരംഭിച്ച ശ്രീശാന്തിന്റെ ചാക്ക വാര്‍ഡിലെ പര്യടനം ഉച്ചയ്ക്ക് ഒന്നരവരെ നീണ്ടു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഒരുവശത്തുള്ള മുഴുവന്‍ വീടുകളും ശ്രീശാന്ത് സന്ദര്‍ശിച്ചു. ചെറുപ്പക്കാരും വീട്ടമ്മമാരും കുട്ടികളും അടക്കം വന്‍ ജനാവലിയാണ് ശ്രീശാന്തിനെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത്. ഇക്കുറി വോട്ട് താമരയ്ക്കാണ്. ശ്രീശാന്ത് വിജയിക്കുമെന്നും അവര്‍ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പുനല്‍കി. പര്യടനത്തിനിടെ കോണ്‍ഗ്രസ് മണ്ഡലം നേതാവിന്റെ വീട്ടില്‍ കയറി. ”തനിക്ക് വീട്ടില്‍ സമാധാനമായി കയറിച്ചെല്ലാന്‍ സാധിക്കുന്നില്ലെന്നാണ് നേതാവിന്റെ പരാതി. മക്കളും ഭാര്യയും ശ്രീശാന്തിന് വോട്ടു ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെടുന്നു. ശ്രീശാന്തിനെതിരെ ഒന്നും പറയാന്‍ പോലും സമ്മതിക്കുന്നില്ല. വോട്ടു ചോദിച്ചെത്തുന്ന എല്‍ഡിഎഫ്-യുഡിഎഫ് പ്രതിനിധികളോട് ഇക്കുറി വോട്ട് ശ്രീശാന്തിന് മാത്രമെന്ന് അവരുടെ തുറന്നുപറച്ചില്‍. ആകെപ്പാടെ ഗുലുമാലിലായി. ഇതാണ് നേതാവിന്റെ പരാതി. നേതാവ് പരാതി പറയുമ്പോഴും മക്കളും ഭാര്യയും ഏകകണ്ഠമായി ഉറപ്പിച്ചു പറയുന്നു വോട്ട് ശ്രീശാന്തിന് തന്നെ.” ശ്രീശാന്ത് ചെറുപ്പക്കാരുടെ വോട്ട് തൂത്തുവാരുമെന്ന് ഇതിനപ്പുറം തെളിവുവേണ്ടെന്ന് നാട്ടുകാരും വ്യക്തമാക്കി.
ഉച്ചയ്ക്ക് ശേഷം പാളയം ലെനിന് നഗറിലെ ദേവീക്ഷേത്രം മുതല്‍ ബേക്കറി ജംഗ്ഷന് വരെ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. ഈ ഭാഗത്ത് ആട്ടോ ഡ്രൈവര്‍മാരുടെ ഗംഭീരസ്വീകരണമാണ് ശ്രീശാന്തിന് ലഭിച്ചത്. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി. ”ആട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇഎസ്ഐ പരിരക്ഷ ഉറപ്പുവരുത്തിയത് ലക്ഷക്കണക്കിന് ആട്ടോ ഡ്രൈവര്‍മാരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. സാധാരണ കൂലിപ്പണിക്കാരായ തങ്ങള്‍ക്കും സര്‍ക്കാരുദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന ചികിത്സാ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ മോദി സര്‍ക്കാര്‍ അത് പ്രാവര്‍ത്തികമാക്കി.” അവര്‍ പറഞ്ഞു.
ഇന്നലെ ത്രിവേണി ആയുര്‍വേദ ആശുപത്രിയിലെ ഡോ സുരേഷ്, സാഹിത്യകാരന് അ. മാധവന്, റിട്ട ക്യാപ്റ്റന്‍ എസ്.കെ. പിള്ള എന്നിവരെയും സന്ദര്‍ശിച്ചു. പരിസരത്തുള്ള വീടുകളിലും സ്ഥാനാര്‍ത്ഥി അപ്രതീക്ഷിതമായി കടന്നു ചെന്നത് നാട്ടുകാരെ അദ്ഭുതപ്പെടുത്തി. ക്രിക്കറ്റ് ഇതിഹാസം കൂപ്പുകൈകളോടെ മുന്നില്‍. സന്തോഷം കൊണ്ട് പലര്‍ക്കും സംസാരിക്കാനായില്ല. എന്നാല്‍ വിനയാന്വിതനായി വോട്ടഭ്യര്‍ത്ഥിച്ച ശ്രീശാന്തിനെ കെട്ടിപ്പുണര്‍ന്നാണ് വോട്ടര്‍മാര്‍ വിജയസൂചന നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: