കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസില്‍ പുത്തന്‍വേലിക്കര പള്ളി വികാരിയായിരുന്ന ഫാ. എഡ്വിന് ഫിഗരസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫാ. എഡ്വിന് ഫിഗരസ് കീഴ്ക്കോടതിയില്‍ നല്കിയ അപേക്ഷ രണ്ടു മാസത്തിനുള്ളില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്നും കേസ് തുടരാമെന്നാണ് തീരുമാനമെങ്കില്‍ തുടര്‍ന്നുള്ള ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് പി. ഉബൈദ് നിര്‍ദ്ദേശിച്ചു.
2015 ആദ്യമാണ് ഫാ. എഡ്വിന് ഫിഗരസ് ഇടവകാംഗമായ പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ചത്. സംഭവം കേസായതോടെ ഒളിവില്‍ പോയ ഇയാള്‍ 2015 ഡിസംബര്‍ എട്ടിന് കീഴടങ്ങി. പിന്നീട് 2016 ഫെബ്രുവരി 27 ന് അന്വേഷണ സംഘം ഈ കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ തന്നെ കസ്റ്റഡിയില്‍ വെക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഇതു അഞ്ചാം തവണയാണ് ഫാ. എഡ്വിന് ഫിഗരസ് ജാമ്യാപേക്ഷയുമായി കോടതിയിലെത്തുന്നതെന്നും പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ചാണ് സിംഗിള്‍ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: