മലപ്പുറം: രാജ്യത്ത് എവിടെ ദളിത് പീഡനം നടന്നാലും ഓടിയെത്തുന്ന രാഹുല്‍ ഗാന്ധിക്ക് പെരുമ്പാവൂരിലേക്കുള്ള വഴിയറിയില്ലേയെന്ന് ചലച്ചിത്ര സംവിധായകന് മേജര്‍ രവി. മലപ്പുറം ചട്ടിപ്പറമ്പിലെ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിത് പീഡനം നടന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തുന്നയാളാണ് രാഹുല്‍.
പെരുമ്പാവൂരില്‍ ജിഷയെന്ന ദളിത് യുവതി അതിക്രൂരമായി കൊല്ലപ്പെട്ടിട്ട് തിരിഞ്ഞ് നോക്കാത്തതിലൂടെ അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്. കേരളം കോണ്‍ഗ്രസ് ഭരിക്കുന്നത് കൊണ്ടാണ് രാഹുല്‍ ഗാന്ധി വരാത്തതെന്ന് എല്ലാവര്ക്കും അറിയാം. ഇത്തരം കാര്യങ്ങളില്‍ പോലും രാഷ്ട്രീയം നോക്കുന്ന നേതാക്കളാണ് ഭാരതത്തിന്റെ ശാപം. മാറിമാറി ഭരിച്ചിട്ടും കേരളത്തിലെ സ്ത്രീകള്‍ക്ക് ഒരു സുരക്ഷയും നല്കാന് എല്‍ഡിഎഫിനും യുഡിഎഫിനുമായില്ല.
ഉത്തരേന്ത്യയിലെ ആത്മഹത്യങ്ങള്‍ പോലും ദളിത് പീഡനങ്ങളാക്കി ജനങ്ങളെ വിഢ്ഡികളാക്കുകയാണിവര്. ജാതിയും മതവും രാഷ്ട്രീയ ഉപജീവനം നടത്താനുള്ള ഉപാധിയാക്കി മാറ്റിയിരിക്കുകയാണ് ഇരുകൂട്ടരും. മലപ്പുറം ജില്ലയില്‍ ഇവര്‍ നടത്തിയ വര്‍ഗീയ ദ്രുവീകരണത്തില്‍ മനംമടുത്താണ് ബാദുഷാ തങ്ങളെയും ആലിഹാജി പോലെയുമുള്ളവര്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്.
തുല്യനീതിയെന്ന ആശയം നടപ്പിലാക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയു. ഇരുമുന്നണികളും കട്ടുമുടിച്ച കേരളത്തെ രക്ഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ ധാരാളം സഹായങ്ങള്‍ നല്കി. പക്ഷേ അതൊന്നും പുറംലോകമറിഞ്ഞില്ല. കേന്ദ്രസഹായങ്ങളെ മനപൂര്‍വ്വം ഉമ്മന്‍ചാണ്ടിയും സംഘവും ജനങ്ങളില്‍ നിന്ന് ഒളിച്ചുവെക്കുകയായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി പൊന്മാള പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി അഡ്വ.അഷറഫ് മുഖ്യപ്രഭാഷണം നടത്തി. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ.എം.രാജന്, സ്ഥാനാര്‍ത്ഥിമാരായ വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ബാദുഷാ തങ്ങള്‍, ബി.രതീഷ്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പ്രദീപ് ചുപ്പള്ളി, സി.പി.സുന്ദരന്‍, സി.വി.ഉഷ, സജീഷ് പൊന്മള, സിനി വാക്കയില്‍, ദാമോദരന്‍, ശശി പാറയില്‍, കെ.പത്മനാഭന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: