ചെന്നൈ: തമിഴ്നാട്ടിലെ പ്രതിപക്ഷനേതാവും ഡി.എം.കെ ലീഡറുമായ വിജയകാന്തിനെ പത്ത് ദിവത്തേക്ക് നിയമസഭയില്‍ വിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജയലളിതയോട് നിയമസഭയില്‍ മോശമായി പെരുമാറിയ കുറ്റത്തിനാണ് സസ്പെന്ഷന് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ഡി. ജയകുമാര്‍ ഇന്നലെ വിജയകാന്തിനെ സഭയില്‍ നിന്നു പുറത്താക്കിയിരുന്നു. തുടര്‍നടപടികള്‍ക്കായി നിയമസഭ പ്രിവിലേജ് കമ്മിറ്റിയെ ചുമതപ്പെടുത്തുകയും ചെയ്തു. പ്രിവിലെജ് കമ്മിറ്റി വിജയകാന്തിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. പ്രിവിലെജ് കമ്മിറ്റി ചെയര്മാന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ധനപാലാണു റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചത്.
നിയമ സഭയില്‍ വച്ച് വിജയകാന്ത് മുഖ്യമന്ത്രി ജയലളിതയുമായുണ്ടായ കടുത്ത വാക്കുതര്‍ക്കത്തെതുടര്‍ന്ന് സഭയിലെ എ.ഐ.ഡി.എം.കെ മന്ത്രിമാരിരുന്ന സീറ്റിലേക്ക് ആംഗ്യവിക്ഷേപം കാണിച്ചത് വിവാദമായിരുന്നു. ഇന്ന് സഭ കൂടിയപ്പോള്‍ സ്പീക്കര്‍ ഡി. വിജയകുമാറും ഡെപ്യൂട്ടി സ്പീക്കര്‍ വി. ധനപാലും അടങ്ങിയ പ്രിവിലേജ് കമ്മറ്റി സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ധനകാര്യമന്ത്രിയുടെ മുന്നില്‍ ചര്‍ച്ചക്കു വച്ചു.
ചര്‍ച്ചയില്‍ വിജയ കാന്തിന് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡി.എം.കെ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. ഫെബ്രുവരി നാലിന് ഇപ്പോഴത്തെ നിയമസഭ സമ്മേളനം അവസാനിക്കും. അതിനാല്‍ പത്തു ദിവസത്തെ സസ്പെന്ഷന് അവസാനിക്കാന്‍ അടുത്ത സമ്മേളനം വരെ വിജയകാന്തിനു കാത്തിരിക്കേണ്ടി വരും. സസ്പെന്ഷന് കാലത്ത് എം.എല്‍.എയുടെ ശമ്പളം മറ്റ് അലവന്‍സുകള്‍ എന്നിവ വിജയകാന്തിന് ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: