ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഉപദേശകന് കനിഷ്ക സിങിന് ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന് ആരോപണം. ഹെലികോപ്റ്റര്‍ ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി നിന്ന ഗുഡോ ഹാസ്ചെ, ക്രിസ്റ്റിയന്‍ മൈക്കിള്‍ എന്നിവര്‍ക്ക് രാഹുലിന്റെ രാഷ്ട്രീയ ഉപദേശകനുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
ബിജെപി എംപി കിരിത് സോമയ്യയുടെ ആരോപണം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. തന്നെ ലക്ഷ്യം വെയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന പ്രസ്താവനയില്‍ പ്രതികരണം ഒതുക്കിയ രാഹുല്‍ ഗാന്ധി മറ്റു വിശദീകരണങ്ങളൊന്നും നല്‍കിയില്ല.
വിവാദ ഇടനിലക്കാരുമായി രാഹുലിന്റെ ഉപദേശകനുള്ള ബന്ധത്തെപ്പറ്റി സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷിക്കണമെന്ന് കിരിത് സോമയ്യ കത്തിലൂടെ ആവശ്യപ്പെട്ടു.
തന്നെ ലക്ഷ്യം വെച്ചതില്‍ സന്തോഷമുണ്ടെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി.കെ സിങ് രംഗത്തെത്തി. നിരവധി പേര് ഇരകളായി മാറാറുണ്ടെന്നും രാഹുലിന് അതിലാണ് താല്പ്പര്യമെങ്കില് സ്വാഗതം ചെയ്യുന്നെന്നും വി.കെ സിങ് പരിഹസിച്ചു.
പാര്‍ലമെന്റില്‍ ഇന്നലെയും ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ബഹളം തുടര്‍ന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ച തൃണമൂല്‍ അംഗത്തെ സഭയില്‍ നിന്നും പുറത്താക്കിയ രാജ്യസഭാധ്യക്ഷന് ഹമീദ് അന്‍സാരിയുടെ നിലപാടിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം സഭ ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു. ലോക്സഭയില്‍ ഇന്ന് ധനകാര്യബില്‍ അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: