കൊച്ചി: സ്വകാര്യ മേഖലയില്‍ നഴ്സുമാര്‍ മാനേജ്മെന്റുകളുടെ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇവരുടേത് അവശ്യ സേവനമായി പ്രഖ്യാപിക്കുന്നതു ദുരുപയോഗം നടത്താനിടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ആക്റ്റിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി.ആര്. രാമചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലെ നഴ്സുമാരുടെ നസമരം കാരണം ഡയാലിസിസ് നിഷേധിക്കപ്പെട്ട രോഗിയാണു ഹര്‍ജി സമര്‍പ്പിച്ചത്.
സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും സ്ഥിതി വ്യത്യസ്തമല്ല. ശമ്പള വര്‍ദ്ധനവില്ലാതെ ജോലി ചെയ്യാന്‍ നഴ്സുമാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതാണ് ഇവരെ സമരത്തിലേക്കും മറ്റു പ്രശ്നങ്ങളിലേക്കും തള്ളിവിടുന്നത്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവര്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്.
എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവര്‍ക്ക് 5000 രൂപയാണു ശമ്പളം. നഴ്സുമാര്‍ക്ക് ഇതിലും വളരെ കുറഞ്ഞ പ്രതിഫലത്തിനാണു ജോലി ചെയ്യുന്നത്. എസ്മ പ്രയോഗിച്ചാല്‍ ഇതിന്റെ മറവില്‍ ഇവര്‍ കൂടുതല്‍ ചൂഷണത്തിനു വിധേയരായേക്കും. അടിസ്ഥാന ആവശ്യങ്ങള്‍ ഇവര്‍ക്കു നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: