കോഴിക്കോട്: പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ബോംബ് നിര്‍മ്മിക്കുമ്പോള്‍ ഉണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകനെ കൈയൊഴിയുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാട് ലജ്ജാകരമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ പറഞ്ഞു. മകനെ നഷ്ടപ്പെട്ട കുടുംബത്തിന് ധനസഹായം പരിഹാരമാകില്ലെങ്കിലും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് സിപിഎം നേതൃത്വം ആശ്വാസധനം നല്‍കണം. നാട്ടില്‍ അക്രമം ഉണ്ടാക്കാന്‍ പാവപ്പെട്ട വീടുകളിലെ യുവാക്കളെ ചാവേറുകളാക്കുകയും പിന്നീട് നേതൃത്വത്തിന് രക്ഷപ്പെടാന്‍ അവരെ കൈയൊഴിയുകയും ചെയ്യുന്ന സിപിഎം നേതൃത്വം കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തോട് മാപ്പ് പറയണം.
കൊല്ലപ്പെട്ട ലിനീഷിന്റെ പിതാവിന്റെ സഹോദരന് നാദാപുരം കലാപത്തില്‍ മുസ്ലിം ലീഗ് അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. സിപിഎമ്മിന്റെ അവസാനിക്കാത്ത അറുകൊല രാഷ്ട്രീയം നിരവധി കുടുംബങ്ങളെയാണ് അനാഥമാക്കിക്കൊണ്ടിരിക്കുന്നത്. സ്ഫോടനം നടന്നയുടനെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അത്യാഹിതം ഒഴിവാക്കാമായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി പരിക്കേറ്റവരെ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. പാര്‍ട്ടി അണികളെ കുരുതികൊടുക്കുന്ന സിപിഎം അറുകൊല രാഷ്ട്രീയം അവസാനിപ്പിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: