ആലപ്പുഴ: വേനല്‍ കടുത്തതോടെ ജില്ലയില്‍ രോഗങ്ങള്‍ പിടിമുറുക്കുന്നു. വേനല്‍കാലരോഗങ്ങളും പകര്‍ച്ചവ്യാധി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം ജില്ലയുടെ വടക്കന്‍ മേഖലയായ പൂച്ചാക്കലില്‍ എലിപ്പനി ബാധിച്ച് ഗൃഹനാഥന് മരിച്ചിരുന്നു. പള്ളിപ്പുറം പാറേഴന്‍ കവലയക്ക് സമീപം നികര്‍ത്തില്‍ കെ. ജയനാ(44)ണ് മരിച്ചത്. ജില്ലയുടെ വിവിധ മേഖലകളില്‍ ചിക്കന്‍പോക്സും വയറിളക്കവും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗപ്രതിരോധത്തിനുള്ള മാര്‍ഗങ്ങളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയെങ്കിലും ദിനം പ്രതി ചൂടു കൂടുന്നതിനാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ പൂര്ണവിജയമാകുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.
ജില്ലയുടെ വടക്ക്, കിഴക്കന്‍ മേഖലകളിലാണ് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ദിവസവും ശരാശരി അഞ്ച് എന്ന തോതില്‍ ചിക്കന്‍പോക്സ് റിപ്പോര്‍ട്ട് ചെയുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെയും ചികിത്സ ചെയാതെ വീടുകളില്‍ വിശ്രമിക്കുന്നവരുടെയും കൃത്യമായ എണ്ണം ലഭ്യമല്ല. രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയാണു ചിക്കന്‍പോക്സ് വരാതിരിക്കാനുള്ള ഏക മാര്‍ഗം. രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ തുടക്കത്തില്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് വര്‍ധിച്ചുവരുന്നതായി സര്‍വേകളില്‍ നിന്ന് മനസിലാക്കാം.
കുടിവെള്ളത്തില്‍ നിന്നാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂയെന്ന് കര്‍ശന നിര്‍ദേശമാണ് ആരോഗ്യ വിഭാഗം പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ഭക്ഷണ വസ്തുക്കളിലെ വിഷബാധ, കുടലിലെ അണുബാധ, പ്രോട്ടോസോവകള്‍, വിരകള്‍ എന്നിയാണ് വയറിളക്കത്തിനു കാരണമാകുന്നത്.
തുടക്കത്തില്‍ ചികിത്സ തേടാത്ത പക്ഷം പനി വരുകയും ശരീരത്തിലെ ജലാംശവും സോഡിയവും നഷ്ടപ്പെട്ട് രോഗം മാരകമായിത്തീരുകയും ചെയ്യും.
ജീവിത ക്രമത്തില്‍ സൂക്ഷ്മത പുലര്‍ത്തുകയും ഭക്ഷണവും വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്താല്‍ മിക്ക രോഗങ്ങളെയും പ്രതിരോധിക്കാം. ചൂടിന്റെ കാഠിന്യം വര്‍ധിച്ച സാഹചര്യത്തില്‍ ദിവസവും പത്ത് ഗ്ലാസെങ്കിലും ശുദ്ധജലം കുടിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. സൂര്യപ്രകാശം കൊണ്ടുള്ള ജോലികള്‍ ഒഴിവാക്കുക, ദിവസം രണ്ടു തവണയെങ്കിലും കുളിക്കുക, വീട്ടില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കുക.
വെയിലത്ത് നടക്കുമ്പോള്‍ കുട ഉപയോഗിക്കുക വഴി രോഗങ്ങള്‍ തടയാം. താപനില ക്രമാതീതമായി ഉയരുന്നത് പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്ക് വെല്ലുവിളിയാകുകയാണ്.
ഇത്തരം രോഗങ്ങള്‍ക്കുളള മരുന്നുകള്‍ പലതും 28 ഡിഗ്രി സെല്‍ഷ്യസിന് താഴെയുളള താപനിലയിലാണ് സൂക്ഷിക്കേണ്ടത്. എന്നാല്‍ താപനില ഉയര്‍ന്നതോടെ മരുന്നുകളുടെ പ്രവര്‍ത്തനക്ഷമത കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: