പെരുമ്പാവൂര്‍: പ്രതിഷേധം കത്തുന്ന പെരുമ്പാവൂരില്‍ ഇന്നലെയും കിരാതമായി പൈശാചികമായി കൊലചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷയുടെ ഘാതകനെക്കുറിച്ച് തുമ്പൊന്നും കിട്ടിയില്ല. പോലീസ് കസ്റ്റഡിയില്‍ ഏഴു പേര് ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും പ്രതിയാരെന്ന് പറയാന്‍ കഴിയാതെ കുഴങ്ങുകയാണ് നിയമപാലകര്‍. ബന്ധുവായ ഒരാളെ കണ്ണൂരില്‍നിന്നും കസ്റ്റഡിയിലെടുത്തെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല.
അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേയ്ക്കും നീളുന്നുണ്ടെങ്കിലും ഇവരാണ് പ്രതികളെന്ന് പോലീസ് ഉറപ്പിച്ച് പറയാന്‍ കഴിയുന്നില്ല. ഇതിനിടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. താലൂക്കി ആശുപത്രി വളപ്പിലും ഡിവൈഎസ്പി ഓഫീസിന് മുന്നിലും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിയുമായി തടിച്ചുകൂടി. ജിഷയുടെ കൊലയാളിയെ ഉടന്‍ അറസ്റ്റ് ചെയ്യുക, ജിഷയ്ക്ക് നീതി ലഭ്യമാക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലെക്കാര്‍ഡുമായാണ് സമരക്കാര്‍ രംഗത്തിറങ്ങിയത്.
നാടിനെ നടുക്കിയ ജിഷയുടെ കൊലപാതകം നാടിനെ ഭിതിയിലാഴ്ത്തിയിരിക്കുകയാണെന്നും പോലീസിനുമേല്‍ ബാഹ്യസമ്മര്ദ്ദമുള്ളതിനാലാണ് പ്രതിയെ പിടികൂടാത്തതെന്നും കേരള സേറ്റ് ഹരിജന്‍ സമാജം ആരോപിച്ചു. ജിഷയുടെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആരോരുമില്ലാത്ത് ജിഷയുടെ കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമാജം നേതാക്കളായ എം.കെ. കുഞ്ഞോല്‍മാഷ് , എം.കെ. അംബേദ്കര്‍, വി. കമലന്മാസ്റ്റര്,
പി.കെ. ബാഹുലേയന്, എ. ശശിധരന്, കെ.ഗോപാലന്, എന്നിവര്‍ ആവശ്യപ്പെട്ടു.
ജിഷയുടെ കൊലപാകത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ പെരുമ്പാവൂരില്‍ കരിദിനം ആചരിച്ചു. ഇരിങ്ങോളിലുള്ള ജിഷയുടെ വീട് സന്ദര്‍ശിച്ച അഭിഭാഷകര്‍ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് മാര്‍ച്ച സംഘടിപ്പിച്ചു. കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചുട്ടുപൊള്ളുന്ന വെയിലത്തും പ്ലെക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.
പൊന്നുമോളുടെ ദുര്യോഗത്തില് അലതല്ലിക്കരയുന്ന ജിഷയുടെ അമ്മയുടെ അരുകില്‍ സാന്ത്വന സ്പര്‍ശവുമായി ബിജെപി നേതാക്കളെത്തി. ആവൃദ്ധ മാതാവിനെ സമാശ്വസിപ്പിക്കുന്ന രംഗം ഹൃദയഭേദകമായിരുന്നു. നേതാക്കള്‍ എത്തിയപ്പോള്‍ അലമുറയിട്ട കരഞ്ഞ അമ്മയുടെ കണ്ഠത്തില് നിന്നും പുറത്തുവന്ന വാക്കുകള്‍ നെഞ്ചുരുകുന്നതായിരുന്നു.
എന്റെ പൊന്നുമോളെ തിരിച്ചു തരുവാന്‍ പറസാറെ, പരീക്ഷയില്‍ വിജയിച്ച് എല്ലാവരെയും സേവിക്കാന്‍ നിശ്ചയിച്ചാതാണോ എന്റെ മോള് ചെയ്ത തെറ്റ്. എന്റെ മോള് പാവം കുട്ടിയായിരുന്നു. എല്ലാവര്ക്കും നല്ലത് വരണമെന്ന് ആഗ്രഹിച്ച എന്റെ മോള്‍ക്ക് ഈഗതി വന്നല്ലോ, എന്റെ മോളെ തിരിച്ചുതരൂ.. ആ അമ്മ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: