ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും തോമസ് ഐസക്കുമായി നേരത്തെയുണ്ടായിരുന്ന ഭിന്നത വോട്ടര്‍മാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വീണ്ടും ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് ജി. സുധാകരന്. വി.എസ്. അച്യുതാനന്ദന് താനുമായി ഭിന്നതയിലാണെന്ന് പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങള്‍ തോമസ് ഐസക്കും, അച്യുതാനന്ദനുമായി ഭിന്നതയിലായിരുന്നപ്പോള് കണ്ടില്ലെന്ന് നടിച്ചിരുന്നവരാണെന്ന് സുധാകരന് ഒരു പ്രമുഖ മാദ്ധ്യമത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് നല്കിയ അഭിമുഖത്തില്‍ തുറന്നടിക്കുന്നു.
ഐസക്കും വിഎസുമായി കഠിനമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന കാലത്തും മാദ്ധ്യമങ്ങള്‍ അതേക്കുറിച്ച് എഴുതിയിരുന്നില്ലെന്ന് സുധാകരന് പരിതപിക്കുന്നു. ആലപ്പുഴയിലെ രാഷ്ട്രീയത്തില്‍ തന്റെ സാന്നിദ്ധ്യം ഇഷ്ടപ്പെടാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരുണ്ട്. അവര്‍ മാദ്ധ്യമങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും സുധാകരന് പറയുന്നു. മാദ്ധ്യമങ്ങള്‍ തന്നെ ടാര്‍ജറ്റ് ചെയ്യുകയാണ്. ഭാവി തലമുറയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് താന്‍ മാത്രമാണ്. മാദ്ധ്യമങ്ങള്‍ ഐസക്കിനെ കുറിച്ചോ, ചെന്നിത്തലയെ കുറിച്ചോ മോശമായി എഴുതാറില്ലെന്നും സുധാകരന് ചൂണ്ടിക്കാട്ടുന്നു.
ആലപ്പുഴ ജില്ലയിലടക്കം പലപ്രദേശങ്ങളിലും വിഎസ് പക്ഷം, തോമസ് ഐസക്ക് പക്ഷവുമായി കൈകോര്‍ത്താണ് ഔദ്യോഗിക പക്ഷത്തിനെതിരെ പോരാടുന്നത്. ഈ സാഹചര്യത്തിലാണ് സുധാകരന്റെ പരാമര്‍ശം ശ്രദ്ധയമാകുന്നത്. ഇത്തവണ സുധാകരന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യാന്‍ വിഎസിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം എത്താന്‍ തയ്യാറായില്ല, എന്നാല്‍ തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനത്തിന് വിഎസ് കൃത്യമായി എത്തുകയും ചെയ്തു. ഒടുവില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ വിഎസ് പങ്കെടുത്തു. പക്ഷെ ഇപ്പോഴും വിഎസ് അനുകൂലികള്‍ സുധാകരന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല.
ഈ സാഹചര്യത്തിലാണ് പാര്‍ട്ടി അണികളെയും വിഎസ് അനുകൂലികളെയും അച്യുതാനന്ദനും തമ്മില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ശക്തമായ എതിര്‍പ്പ് സുധാകരന് ഓര്‍മ്മിപ്പിക്കുന്നത്. അക്കാലയളവില്‍ വിഎസിനൊപ്പമായിരുന്നു സുധാകരന്, നാലാംലോക സിദ്ധാന്തം അടക്കമുള്ള പാര്‍ട്ടി വിരുദ്ധമായ തത്വശാസത്രങ്ങള് ഉയര്‍ത്തി കൊണ്ടുവരാനുള്ള തോമസ് ഐസക്ക്, എം.എ. ബേബി, ശാസ്ത്രസാഹിത്യ പരിഷത്ത് നേതാക്കള്‍ എന്നിവരുടെ ശ്രമങ്ങളെ നേരിട്ട് പരാജയപ്പെടുത്തിയത് വിഎസിന്റെയും സുധാകരന്റെയും നേതൃത്വത്തിലായിരുന്നു. എന്നാല്‍ കണ്ണൂര്‍ ലോബി പാര്‍ട്ടി പൂര്‍ണമായും പിടിച്ചെടുത്തതോടെ തകര്‍ന്ന് നാമാവശേഷമായ വിഎസ് പക്ഷം നിലനില്‍പ്പിനായി ഐസക്ക് പക്ഷത്തേക്ക് ചേക്കേറുകയായിരുന്നു.
ഒരു കാലത്ത് അച്യുതാനന്ദന് ശക്തമായി എതിര്‍ത്തിരുന്ന പരിഷത്ത് ലോബിയാണ് ഇന്നും ഐസക്കിനെ നിയന്ത്രിക്കുന്നത്. ഐസക്കിന്റെ പ്രചാരണപ്രവര്ത്തനങ്ങളുടെയും മറ്റും ചുക്കാന്‍ പിടിക്കുന്നത് പരിഷത്ത് നേതാക്കളാണ്. ഈ ബലത്തിലാണ് സുധാകരനുമായി നവമാദ്ധ്യമങ്ങളിലൂടെ നേരിട്ട് ഏറ്റുമുട്ടാന്‍ പോലും പ്രമുഖ പരിഷത്ത് നേതാക്കള്‍ തയ്യാറായതത്രെ. ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ചില പുതിയ നീക്കങ്ങള്‍ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് വിഎസ് – ഐസക്ക് പോര് ഒര്മ്മപ്പെടുത്തിയുള്ള സുധാകരന്റെ രംഗപ്രവേശത്തിന് പിന്നിലെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: