പെരുമ്പാവൂര്‍: കുറുപ്പംപടിയിലെ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ കൊലപാതകികളെ എത്രയുംവേഗം പിടികൂടണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ആവശ്യപ്പെട്ടു.
ജിഷയുടെ വീടും അമ്മയേയും സന്ദര്‍ശിച്ചശേഷം പത്രസമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചു. ജിഷ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിര്‍ദ്ധന കുടുംബത്തിലെ അംഗമായിരുന്നു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷമാണ് ജിഷയെ കൊലപ്പെടുത്തിയിരിക്കുന്നത്. പോലീസ് നിരുത്തരവാദപരമായാണ് ഈ കേസില്‍ ഇടപ്പെട്ടത്, പട്ടികജാതി സമൂഹങ്ങളോട് ഇവിടുത്തെ സര്‍ക്കാര്‍ എങ്ങനെയാണ് പെരുമാറുന്നതെന്നതിന്റെ ഏറ്റവും പുതിയ തെളിവാണിത്.
പാവപ്പെട്ടവരെ സ്നേഹിക്കുന്നുവെന്ന് പറയുന്ന സര്‍ക്കാരിന് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഭാരതത്തിലെവിടെയെങ്കിലും ദളിത് ആക്രമണമോ കൊലപാതകമോ നടന്നാല്‍ അലമുറയിടുന്ന രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും ഈ വിഷയത്തില്‍ എന്തുനിലപാട് എടുക്കുന്നവെന്നറിയാന് ആഗ്രഹമുണ്ട്.
പ്രതികളെ എത്രയുവേഗം പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മഹിളാ ഐക്യവേദി രംഗത്ത് വരുമെന്നും ബിന്ദു മോഹന്‍ പറഞ്ഞു. മഹിളാ ഐക്യവേദി സംസ്ഥാന സമിതിയംഗം ഷീജ ബിജു, ജില്ലാ വൈസ്പ്രസിഡന്റ് ഡോ. വിജയകുമാരി, ജില്ലാ സെക്രട്ടറി കവിത അനില്‍കുമാര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി സൗമ്യബിനു, താലൂക്ക് സമിതിയംഗം ഇന്ദു സുനില്‍, ജില്ലാ സംയോജകന്‍ പി.സി. ബാബു, താലൂക്ക് സംഘടന സെക്രട്ടറി ഒ.കെ. ബാബു, ജില്ലാ സംഘടന സെക്രട്ടറി എ.ബി. ബിജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: