ന്യൂദല്‍ഹി: പെരുമ്പാവൂര്‍ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര സാമൂഹ്യനീതിവകുപ്പ് മന്ത്രി ധാവര്‍ചന്ദ് ഗെലോട്ട് ഇന്ന് പെരുമ്പാവൂരിലെ കൊല്ലപ്പെട്ട ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കും. പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി കൊലചെയ്യപ്പെഒട്ട സംഭവത്തിലെ കുറ്റവാളികളെ ഒരാഴ്ച പിന്നിട്ടിട്ടും പിടികൂടാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെ ഇന്നലെ പാര്‍ലമെന്റിലും വിമര്‍ശനമുയര്‍ന്നു.
ജിഷയുടെ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ദേശീയ വനിതാക്കമ്മീഷന് അംഗം രേഖ ശര്‍മ്മ പോലീസിനോട് വിശദീകരണം തേടി. സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി കമ്മീഷന് വിമര്‍ശിച്ചു. കേരളത്തില്‍ വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രമ സമാധാന നില തകര്‍ന്നു. സര്‍ക്കാരിന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാത്രമാണ് ശ്രദ്ധ. ഹീനമായ കൊലപാതകമായിട്ടും ആറു ദിവസം പിന്നിട്ടിട്ടും പോലീസ് ഒന്നും ചെയ്യ്തില്ല, രേഖ ശര്‍മ്മ രൂക്ഷമായി പ്രതികരിച്ചു.
ഇന്നലെ, പാര്‍ലമെന്റിന്റെ ഇരുസഭകളിലും പെരുമ്പാവൂര്‍ സംഭവമുയര്‍ത്തി ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് ഇന്ന് പെരുമ്പാവൂരിലേക്ക് പോകുമെന്നും കര്‍ശന നടപടികള്‍ ആവശ്യപ്പെടുമെന്നും കേന്ദ്രസാമൂഹ്യനീതി വകുപ്പ് മന്ത്രി ധാവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്നും ജിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും ഗെലോട്ട് പറഞ്ഞു. ശൂന്യവേളയില്‍ ഇടത്-ബിജെപി അംഗങ്ങള്‍ വിഷയം ചര്ച്ചയ്ക്കായെടുത്തു.
ദൈവത്തിന്റെ സ്വന്തം രാജ്യം ഇന്ന് ബലാല്സംഗപ്രതികളുടെ നാടായി മാറിയെന്ന് ബിജെപി അംഗം തരുണ്‍ വിജയ് കുറ്റപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. പാര്‍ലമെന്റ് സമിതി കേരളത്തില്‍ സന്ദര്‍ശനം നടത്തണം. സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. നിര്‍ഭയ സംഭവത്തിന്റെ ആവര്‍ത്തനമാണ് കേരളത്തില്‍ നടന്നിരിക്കുന്നതെന്നും തരുണ്‍ വിജയ് കുറ്റപ്പെടുത്തി.
മുഴുവന്‍ കേരളീയര്‍ക്കും നാണക്കേടാണ് സംഭവമെന്ന് രാജ്യസഭാ ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ. കുര്യന് പറഞ്ഞു.
ലോക്സഭയില്‍ ബിജെപി അംഗം പ്രൊഫ. റിച്ചാര്‍ഡ് ഹേ വിഷയം ഉന്നയിച്ചു. രാജ്യത്തിനാകെ അപമാനകരമായ നാണംകെട്ട സംഭവങ്ങളാണ് കേരളത്തില്‍ നടന്നതെന്ന് റിച്ചാര്‍ഡ് ഹേ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടു പോലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ദളിതര്ക്കെതിരെയാ അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. ദാരിദ്ര്യവും പോഷകാഹാരക്കുറവും ദളിത് ജനവിഭാഗങ്ങള്‍ നേരിടുന്നു.
കേരളത്തില്‍ ആരും സുരക്ഷിതരല്ല എന്നതാണ് അവസ്ഥ. നൂറുശതമാനം സാക്ഷരതയുള്ള ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്മാരുടെ നാടായി മാറുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നടപടികളാണ് ആവശ്യമെന്നും റിച്ചാര്‍ഡ് ഹേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: