കളമശേരി: കഴിഞ്ഞ നിയമസഭയില്‍ ബിജെപിയുടെ അഞ്ച് എംഎല്‍എമാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തലയ്ക്കടി കൊടുത്ത് ഇറക്കി വിടാമായിരുന്നുവെന്ന് സുരേഷ് ഗോപി. സത്യസന്ധനെന്ന് സ്വയം അവകാശപ്പെടുന്ന ഉമ്മന്‍ ചാണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ നേരിട്ട സോളാര്‍, ബാര്‍ വിവാദങ്ങളില്‍ എന്തുകൊണ്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.
കളമശേരി, തൃക്കാക്കര നിയോജക മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തൃക്കാക്കരയില്‍ സംഘടിപ്പിച്ച കളമശേരി മുനിസിപ്പല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടപ്പള്ളി ഉണ്ണിച്ചിറയില്‍ നിന്ന് തുറന്ന വാഹനത്തിലാണ് സുരേഷ് ഗോപി വേദിയിലെത്തിയത്. വിവിധ മണ്ഡലങ്ങളിലെ ബിജെപി, ബിഡിജെഎസ് നേതാക്കള്‍ സുരേഷ് ഗോപിയെ ഹാരാര്‍പ്പണം നടത്തി.
എന്‍ഡിഎ മുനിസിപ്പല്‍ കണ്‍വീനര്‍ പി.വി. ശ്രീവിജി അധ്യക്ഷനായി. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് ഉദയകുമാര്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, ബിനു കങ്ങരപ്പടി, ബിഡിജെഎസ് മുനി. പ്രസിഡന്റ് മോഹനന് കരിപ്പമൂലയില്, ബിജെപി യൂണിവേഴ്സിറ്റി ഏരിയ പ്രസിഡന്റ് പ്രമോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കളമശേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ഗോപകുമാര്‍, തൃക്കാക്കര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എസ്. സജി എന്നിവര്‍ ചടങ്ങില്‍ വോട്ടഭ്യര്‍ത്ഥിച്ചു. ആലങ്ങാട് നടന്ന കണ്‍വെന്‍ഷനിലും സുരേഷ് ഗോപി എംപിയും സ്ഥാനാര്‍ത്ഥിമാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: