ശിവാകൈലാസ്
കാട്ടാക്കട: ജനിച്ച മണ്ണില്‍ അഭയാര്‍ത്ഥികളെ പോലെ കഴിയേണ്ട ഗതികേടിലാണ് ചാമവിളപ്പുറത്തെ 136 കുടുംബങ്ങള്‍. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതിയില്‍ ഇടംനേടിയിട്ടും അസാധുവാക്കപ്പെട്ട സ്വന്തം ഭൂമിയുടെ പട്ടയത്തിനായി യാചിക്കുകയാണ് ഈ സാധുക്കള്‍.
കള്ളിക്കാട് പഞ്ചായത്തിലെ ചാമവിള വാര്‍ഡില്‍ കുരങ്ങിന്തോട്ടം, കുഴിത്തട്ട്, തോപ്പിന്കാല, മിന്നാമ്മിന്നിക്കുഴി പ്രദേശത്തെ കുടുംബങ്ങള്‍ക്കാണ് ഭൂമി ക്രയവിക്രയങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2002 വരെ ഇവര്‍ക്ക് ജന്മാവകാശമായും വിലയാധാരമായും കിട്ടിയ ഭൂമിക്ക് പട്ടയവും കരം തീരുവയും ഉണ്ടായിരുന്നു. 34.64 ഏക്കര്‍ വരുന്ന 136 കുടുംബങ്ങളുടെ വസ്തു പെട്ടെന്നൊരു സുപ്രഭാതത്തില്‍ റവന്യു അധികൃതര്‍ തരിശുഭൂമി ഗണത്തില്‍പ്പെടുത്തി ഉത്തരവിറക്കി. ഇതോടെ ഇവിടുത്തുകാര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യുവാനോ കരം ഒടുക്കുവാനോ കഴിയാതായി. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഇവിടുത്തുകാര്‍ തങ്ങളുടെ പ്രശ്നം റവന്യുമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ അന്നത്തെ പ്രസിഡന്റ് സാനുമതിയും റവന്യുമന്ത്രിയും സിപിഐക്കാരായതിനാല് നീതി ലഭിക്കുമെന്ന് ഈ പാവങ്ങള്‍ കരുതി. പക്ഷേ ഇടതു മന്ത്രി ചാമവിളപ്പുറംകാരെ നിര്‍ദാക്ഷണ്യം കയ്യൊഴിഞ്ഞു. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് ഇപ്പോഴത്തെ പോലെ അന്നും ഇടതന്മാര് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ആശിപ്പിച്ചവരില് നിന്ന് നിരാശ മാത്രമെ ഇവര്‍ക്ക് കിട്ടിയുള്ളു.
2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ചാമവിളപ്പുറം നിവാസികള്‍ പട്ടയപ്രശ്നവുമായി വീണ്ടും സെക്രട്ടേറിയറ്റിന്റെ പടികയറാന്‍ തുടങ്ങി. 2013 ഏപ്രില്‍ എട്ടിന് മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ പരിഹാരം കാണുമെന്നും ഇവര്‍ക്ക് അറിയിപ്പ് കിട്ടി. ചാമവിളപ്പുറംകാര്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. ഗ്രാമം മുഴുവന്‍ ഉത്സവ പ്രതീതിയിലായി. എന്നാല്‍ നടക്കാത്ത പ്രഖ്യാപനങ്ങളുടെ ഭാണ്ഡത്തിലാണ് ചാമവിളപ്പുറം പട്ടയപ്രശ്നവുമെന്ന് ഏറെ വൈകിയാണ് ഇവര്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും ചാമവിളപ്പുറത്തെ പാവങ്ങള്‍ എത്തിയിരുന്നു. അപ്പോഴും മുഖ്യന് പതിവു ശൈലിയില്‍ ഇപ്പം ശരിയാക്കിത്തരാം എന്നുപറഞ്ഞ് മടക്കിയത്രെ.
സര്‍ക്കാര്‍ തരിശുഭൂമിയെന്നും കണ്ടുകൃഷി വസ്തുവെന്നും പേരിട്ടതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇവര്‍. പ്രായപൂര്‍ത്തിയായ പെണ്മക്കളെ വസ്തുവിറ്റെങ്കിലും വിവാഹം കഴിപ്പിച്ചയയ്ക്കാമെന്ന ഇവരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. നടന്നു കഴിഞ്ഞ വിവാഹങ്ങള്‍ പലതും വേര്‍പിരിയലിന്റെ വക്കിലാണ്. ഇഷ്ടദാനമായി മാതാപിതാക്കള്‍ മക്കള്‍ക്ക് സമ്മാനിച്ച വസ്തു കൈമാറ്റം ചെയ്യാനാകാത്ത പുറമ്പോക്കു ഭൂമിയാണെന്ന് മരുമക്കള്‍ ആക്ഷേപിക്കുന്നു. ഇടതുവലതു മുന്നണികളുടെ അവഗണന സഹിച്ചവരാണ് ഇവിടത്തുകാര്‍. ഇനി പ്രതിഷേധവുമായി തെരുവിലിറങ്ങാനാണ് ഇവര്‍ ആലോചിക്കുന്നത്. ഇതിനായി ഒരു ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. വന്‍കിട കമ്പനികള്‍ക്ക് നൂറുകണക്കിന് ഏക്കര്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി സര്‍ക്കാര്‍ പതിച്ചുകൊടുക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് തലചായ്ക്കാന്‍ ആകെയുള്ള ഒരു തുണ്ടു ഭൂമിയുടെ അവകാശം നിക്ഷേധിക്കുന്നത് എന്ത് ന്യായമെന്നതാണ് ഇവരുടെ ചോദ്യം. അഞ്ചു തലമുറകളിലൂടെ കൈമാറിക്കിട്ടിയ ഇത്തിരി മണ്ണിന്റെ ഉടമസ്ഥതയ്ക്കാണ് ഒന്നര പതിറ്റാണ്ടായി ചാമവിളപ്പുറംകാര്‍ അലയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: