മലയാള ചലച്ചിത്ര ലോകത്തെ പിന്നാമ്പുറക്കഥകള്‍ വെള്ളിത്തിരയിലൂടെ പ്രേക്ഷകന് മുന്നിലെത്തിച്ച ചലച്ചിത്രങ്ങള്‍ മലയാളത്തില്‍ അധികമുണ്ടായിട്ടില്ല. കെ.ജി.ജോര്‍ജ്ജിന്റെ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്കും’ ശ്രീനിവാസന്, റോഷന് ആന്‍ഡ്രൂസ് ടീമിന്റെ ‘ഉദയനാണ് താരവു’മാണ് അതില്‍ എടുത്തു പറയാവുന്ന സിനിമകള്‍. അടുത്തിടെ ഇറങ്ങിയ ജയരാജിന്റെ ‘നായിക’ എന്ന സിനിമയും സിനിമയ്ക്കുള്ളിലെ കഥയാണ് പ്രേക്ഷകനോട് സംസാരിക്കുന്നത്. കെ.ജി.ജോര്‍ജ്ജിന്റെയും ജയരാജിന്റെയും ചലച്ചിത്രങ്ങള്‍ സിനിമാ ലോകത്തു നടന്ന ചില സംഭവങ്ങളുമായും മരണങ്ങളുമായും ബന്ധപ്പെടുത്തി നിര്‍മ്മിച്ചവയാണ്. എന്നാല്‍ ‘ഉദയനാണ് താരം’ പ്രതിസന്ധിയിലായ മലയാള സിനിമ, ആ അവസ്ഥയിലെങ്ങനെ എത്തിയെന്ന് പ്രേക്ഷകനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചതായിരുന്നു. അതിനാല്‍ തന്നെ സിനിമാ ലോകത്ത് നടക്കുന്ന നല്ലതും ചീത്തയുമായ സംഭവങ്ങളെ, വ്യക്തികളുടെ സ്വഭാവത്തെ എല്ലാം ആക്ഷേപ ഹാസ്യ രീതിയില്‍ അവതരിപ്പിക്കാന്‍ അതിനു കഴിഞ്ഞു.
‘ഉദയനാണ് താരം’ പ്രേക്ഷകന് രണ്ടു കൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ്. എല്ലാതരം പ്രേക്ഷകരെയും ഒരു പോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാന്‍ ആ ചലച്ചിത്രത്തിന് കഴിഞ്ഞു. സിനിമയുടെ വിജയം കൂട്ടായ പ്രവര്‍ത്തനവും ചിട്ടയും ശക്തമായ തിരക്കഥയുമാണെന്ന് ‘ഉദയനാണ് താരം’ ബോധ്യപ്പെടുത്തി. അതോടൊപ്പം, സിനിമയിലെ ധൂര്‍ത്തും സൂപ്പര്‍ സ്റ്റാറുകളുടെ പിടിവാശികളുമെല്ലാം പ്രതിപാദിക്കുകയും ചെയ്തു. സിനിമാ ജീവിതങ്ങളുടെ പശ്ചാത്തലത്തില്‍ നല്ലൊരു കഥ പ്രേക്ഷകനോട് പങ്കുവച്ചു എന്നതു കൂടിയായിരുന്നു ‘ഉദയനാണ് താര’ത്തിന്റെ വിജയത്തിനു പിന്നിലെ സത്യം. സിനിമക്കുള്ളിലെ സിനിമാക്കഥകള്‍ പ്രേക്ഷകനെന്നും ഇഷ്ടം തോന്നിക്കുന്ന വിഷയം തന്നെയാണ്. ആ ഒരിഷ്ടം എന്നതിനു പുറമേ പ്രേക്ഷകന് ഇന്ന് താര രാജാക്കന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരേയും അവര്‍ ഉണ്ടാക്കിയിരിക്കുന്ന ചില പ്രവണതകളേയും വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിക്കുന്നവര്‍ക്ക് തിരശ്ശീലയില്‍ കിട്ടിയ സംതൃപ്തി കൂടിയായിരുന്നു ‘ഉദയനാണു താരം’.
മലയാള സിനിമ പരാജയത്തിന്റെ കയ്പ്പുനീര് മാത്രം കുടിച്ചിറക്കിക്കൊണ്ടിരുന്ന 2005 കാലത്താണ് ‘ഉദയനാണ് താരം’ സൂപ്പര്‍ ഹിറ്റാകുന്നത്. മലയാള സിനിമയ്ക്കാകെ ഉയിര്ത്തെഴുന്നേല്പ്പു നല്കാന് ആ സിനിമയ്ക്കായി. മുഖ്യധാരാ മാധ്യമങ്ങള്‍ സിനിമയെ വാഴ്ത്തി ലേഖനങ്ങളെഴുതി. തിരക്കഥാകൃത്തായ ശ്രീനിവാസനെ ഉയര്‍ത്തിക്കാട്ടിയായിരുന്നു എല്ലാവരുടെയും പ്രശംസ. ‘ശ്രീനിയാണ് താരം’ എന്ന തലക്കെട്ടോടെ ചില പ്രമുഖ വാരികകള്‍ കവര്‍ സ്റ്റോറിയും നല്കി.
സിനിമയിലും നാടകത്തിലും ആക്ഷേപ ഹാസ്യം ആദ്യമായല്ല ഉപയോഗിക്കുന്നത്. വിമര്‍ശിക്കുന്നത് ആരെയായാലും കുറിക്കു കൊള്ളുന്നതും പ്രേക്ഷകന് രസിക്കുന്നതുമായിരിക്കണം. എന്നാല്‍ സഭ്യതയുടെയും സദാചാരത്തിന്റെയും മര്യാദയുടെയും അതിര് വരമ്പുകളെ ലംഘിക്കാനും പാടില്ല. ഇതെല്ലാം ആരും എഴുതിവച്ചിട്ടില്ലാത്ത, എന്നാല്‍ കീഴ്വഴക്കമായി അംഗീകരിച്ചു പോകുന്ന ചില നിയമങ്ങളാണ്. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട ‘ഉദയനാണ് താര’മെന്ന നല്ല സിനമയുടെ രണ്ടാം ഭാഗമിറങ്ങിയപ്പോള്‍ ഈ കീഴ്വഴക്കങ്ങളെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു. ഹാസ്യത്തിനു വേണ്ടി ഹാസ്യം സൃഷ്ടിക്കുകയും ആക്ഷേപിക്കുന്നതിനായി മനഃപ്പൂര്‍വ്വം കഥകളുണ്ടാക്കുകയും ചെയ്യുന്ന തരംതാണ ശൈലിയാണ് ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെയും തിരക്കഥ ശ്രീനിവാസന്റെതാണെന്നതാണ് ദുഃഖകരം.
ഉദയഭാനു എന്ന നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കാനുള്ള വേദനകളും സിനിമാപ്രവര്‍ത്തകരുടെ സ്വകാര്യ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരവുമൊക്കെയായിരുന്നു ‘ഉദയനാണ് താരം’ എന്ന സിനിമയെങ്കില്‍ ആ സിനിമയിലെ കഥാപാത്രമായ ‘സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറി’നെ മുന്നില്‍ നിര്‍ത്തി പലരെയും ആക്ഷേപിക്കാനുദ്ദേശിച്ചുള്ള വികല ചിത്രീകരണമാണ് ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’എന്ന സിനിമ. പക്ഷെ ഉദയനാണു താരത്തിന്റെ തുടര്‍ച്ച സരോജ് കുമാറില്‍ എത്തുമ്പോള്‍ കേവലം പരിഹാസങ്ങളുടെ വികല ചിത്രീകരണം മാത്രമാകുന്നു. ഒട്ടും ജവിത സ്പര്‍ശമില്ലാത്ത കഥാപാത്രങ്ങളും തുടര്‍ച്ചയില്ലാത്ത കഥാസന്ദര്‍ഭങ്ങളുമായി ‘ഉദയനാണ് താര’ത്തിന്റെ നിഴലില്‍ പോലും നിര്‍ത്താനാവാത്ത തല്ലിപ്പൊളി ചിത്രമാണ് ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്നു പറയേണ്ടിവരും.
സൂപ്പര്‍ താരങ്ങളെ കളിയാക്കാന്‍ വേണ്ടി ഒരു ‘സിനിമ’ എടുക്കേണ്ടതില്ല. അത്തരത്തിലൊന്ന് മലയാള പ്രേക്ഷകന് ആഗ്രഹിക്കുന്നില്ല. അങ്ങനെയുള്ള വിമര്‍ശനങ്ങള്‍ക്കും ആക്ഷേപ ഹാസ്യങ്ങള്ക്കുമൊക്കെ ഇവിടെ ഇഷ്ടം പോലെ വേദികളുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയ പ്രേക്ഷകന് അവനു കഴിയുന്ന പോലെ ഇത്തരം വേദികളില്‍ അത് പ്രകടിപ്പിക്കുന്നുമുണ്ട്. ഹാസ്യം നല്ലതുപോലെ പല സനിമകളിലും കൈകാര്യം ചെയ്തിട്ടുള്ള ശ്രീനിവാസന് തന്റെ സിനിമാ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ പരാജയമായിരിക്കും ഈ ചലച്ചിത്രമെന്നു പറയാതെ വയ്യ. സന്തോഷ്പണ്ഡിറ്റ് എന്ന ‘താരം’ വെള്ളിത്തിരയില്‍ കാട്ടിയ കോപ്രായത്തോടാണ് ശ്രീനിവാസന്റെ പുതിയ സിനിമയെ ഉപമിക്കേണ്ടിവരുന്നതെന്ന് പറഞ്ഞാല്‍ അതിലെല്ലാമുണ്ട്. ശ്രീനിവാസനടക്കം പലരുടേയും അഭിനയം അരോചകമുണ്ടാക്കുന്നു. വിനീത് ശ്രീനിവാസനും, ഫഹദ് ഫാസിലുമാണ് അല്പമെങ്കിലും നമുക്ക് ഇഷ്ടം തോന്നിക്കുന്ന നടന്മാരായത്.
വിമര്‍ശനം എപ്പോഴും ആരോഗ്യപരമായിരിക്കണം. ആരോഗ്യപരവും മുന്‍വിധിയില്ലാത്തതുമായ വിമര്‍ശനങ്ങള്‍ പ്രേക്ഷകന് ഉള്‍ക്കൊള്ളുമെന്നതിന്റെ ഉദാഹരണമാണ് ‘ഉദയനാണ് താരം’ എന്ന ചലച്ചിത്രത്തിന്റെ വിജയം. എന്നാല്‍ ഈ സിനിമയില്‍ മലയാള സിനിമയിലെ മുന്‍നിരതാരങ്ങളെയെല്ലാം ആക്ഷേപിക്കാന്‍ മനഃപ്പൂര്‍വ്വമായ ശ്രമമാണ് ശ്രീനി നടത്തിയിരിക്കുന്നത്. മോഹന്‍ലാലിനെ ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണ് കൂടുതലും. താരമെന്ന നിലയില്‍ മോഹന്‍ലാലിന്റെ വളര്‍ച്ചയില്‍ ശ്രീനിവാസന്റെ തിരക്കഥകള്‍ നല്‍കിയിട്ടുള്ള പങ്ക് ആര്‍ക്കും വിസ്മരിക്കാനാകില്ല. പക്ഷേ, ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാറില്‍’ കേണല്‍പദവി കാശുകൊടുത്തു വാങ്ങിയതാണെന്ന ആക്ഷേപവും ആദായനികുതി റെയ്ഡിനെ സംബന്ധിച്ച പരാമര്‍ശങ്ങളുമെല്ലാം പ്രേക്ഷകനിലുണ്ടാക്കുന്ന വികാരം ചിരിയല്ല, ശ്രീനിവാസനോടുള്ള സഹതാപമാണ്.
സൂപ്പറുകളെ ആക്രമിയ്ക്കുന്ന കാര്യത്തില്‍ സിനിമ മമ്മൂട്ടിയോട് മൃദുസമീപനം പുലര്‍ത്തുന്നുണ്ട്. അത് എന്തുലക്ഷ്യം വച്ചുകൊണ്ടാണെന്നത് കാത്തിരുന്നു കാണേണ്ടതാണ്. സിനിമ പുറത്തിറങ്ങിയ ശേഷം വിവാദങ്ങള്‍ ഏറിയിരിക്കുകയാണ്. സംവിധായകന്റെയും ക്യാമറാമാന്റെയും പേരുകള്‍ പോസ്റ്ററുകളില്‍ നിന്ന് നീക്കുന്നതുവരെ കാര്യങ്ങളെത്തി. അതെല്ലാം എന്തുമാകട്ടെ, കോടികള്‍ മുതല്‍മുടക്കി നിര്‍മ്മിച്ച ഒരു സിനിമ, അമ്പേ പ്രതിസന്ധിയിലായ മലയാള സിനിമാ വ്യവസായത്തിന് കരുത്തു നല്കാന് പാകത്തില്‍ എന്തു സംഭാവനയാണ് നല്‍കുന്നതെന്നതാണ് പ്രസക്തം. ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ അക്കാര്യത്തില്‍ പരാജയപ്പെട്ടു.
രണ്ടര മണിക്കൂര്‍ പലര്‍ക്കും നേരെ ചെളിവാരിയെറിഞ്ഞതിനുശേഷം ഇതെല്ലാം അവര്‍ നന്നാവാന്‍ വേണ്ടിയാണെന്നും പണം വാരിക്കോരി ചെലവിട്ടു നിര്‍മ്മിക്കുകയും നിര്‍മ്മാതാവിന് തിരികെ ഒന്നും നല്‍കാതിരിക്കുകയും ചെയ്യുമ്പോള്‍ അതെല്ലാം സിനിമയിലെ ധൂര്ത്തിനെതിരെയാണെന്നും പറയുന്നത് പരിഹാസ്യമാണ്. ഇത്തരം ചലച്ചിത്രങ്ങള്‍ മലയാള സിനിമയുടെ യശസ്സും അന്തസ്സും നശിപ്പിക്കുമെന്നതില്‍ തര്‍ക്കിക്കേണ്ടതില്ല. നിരവധി നല്ല തിരക്കഥകള്‍ സൃഷ്ടിക്കുകയും ‘ചിന്താവിഷ്ടയായ ശ്യാമള’യെന്ന എക്കാലത്തെയും മികച്ച ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത പ്രതിഭയാണ് ശ്രീനി. അദ്ദേഹത്തില്‍ നിന്ന് ഇത്തരത്തിലൊന്ന് പ്രേക്ഷകന് പ്രതീക്ഷിച്ചതേയല്ല. ശ്രീനിവാസന് എഴുതിയ തിരക്കഥകളില്‍ ഏറ്റവും മോശമെന്ന കുപ്രസിദ്ധിയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്.
ഇതൊരു സിനിമാ റിവ്യൂ അല്ല. റിവ്യൂ ഈ പംക്തിയില്‍ നല്‍കാറുമില്ല. നല്ല സിനിമയുടെ നാശത്തിന്റെ വഴികള്‍ ശ്രീനിയെപ്പോലുള്ള പ്രതിഭാശാലി തന്നെ വെട്ടിത്തുറക്കുന്നതിലുള്ള അമര്‍ഷം രേഖപ്പെടുത്തലാണിത്. മറിച്ചഭിപ്രായമുള്ളവര് ക്ഷമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: