കോഴിക്കോട്: കോണ്‍ഗ്രസ്സും സിപിഎമ്മും നടത്തിവരുന്ന അവിശുദ്ധ സഖ്യത്തിന്റെ യഥാര്‍ത്ഥ വസ്തുതകളാണ് ഡിസിസി പ്രസിഡന്റ് കെ.സി. അബുവിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നതെന്ന് ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മിന് കോണ്‍ഗ്രസ് വോട്ടുകള്‍ മറിച്ചുവെന്നാണ് ഡിസിസി അധ്യക്ഷന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പകരമായി സിപിഎം തിരിച്ചുനല്കിയതെന്ത് എന്നുകൂടി അബു വ്യക്തമാക്കണം. ഒരു ഡസന്‍ സീറ്റുകള്‍ കൂടി ബിജെപിക്ക് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ലഭിക്കുമായിരുന്നു. ഇരുമുന്നണികളും പരസ്പരം സഹായിച്ചാണ് ബിജെപിയെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിനെ സഹായിച്ചുവെന്നത് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. 2011-ല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 9894 വോട്ടുകളാണ് ലഭിച്ചത്. 2006ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതാകട്ടെ 5694 വോട്ടും. ഏതാണ്ട് 100 ശതമാനം വര്‍ധനയുണ്ടായിട്ടും വോട്ടുമാറിച്ചെന്ന ആരോപണം ജനങ്ങള്‍ തള്ളിക്കളയും.
വോട്ടുവില്പന നടത്തുന്നത് ആരാണെന്ന് ഡിസിസി പ്രസിഡണ്ടിന്റെ കുറ്റസമ്മതത്തിലൂടെ വ്യക്തമായിരിക്കുകയാണ്. ഇരുമുന്നണികളും ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ഇതിന് തിരിച്ചടി നല്‍കും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: