ഒഞ്ചിയം: ഒഞ്ചിയത്ത് ആറ് പതിറ്റാണ്ട്കൊണ്ട് തകര്‍ന്നടിഞ്ഞത് കമ്മ്യൂണിസവും കൃഷിഭൂമിയും. കാര്‍ഷിക വിപ്ലവം നടന്ന കമ്മ്യൂണിസത്തിന്റെ ചുവന്ന മണ്ണില്‍ ഇന്ന് അവശേഷിക്കുന്നത് അഞ്ചര ഏക്കര്‍ നെല്‍കൃഷിപ്പാടം. കണ്ണിയറ്റുപോയ കമ്മ്യൂണിസം പോലെ കാര്‍ഷികവൃത്തിയും ഒഞ്ചിയം മണ്ണില്‍ നിന്ന് വിടപറഞ്ഞിരിക്കുന്നു. അവശേഷിച്ച നെല്പാടവും തരിശായിക്കിടക്കുകയാണ്; പാര്‍ട്ടിയുടെ ഇന്നത്തെ ദയനീയ സ്ഥിതിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്. ഒഞ്ചിയം പഞ്ചായത്തിലൂടെ ഇന്നലെ എന്‍ഡിഎയുടെ വടകര മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപി വടകര മണ്ഡലം പ്രസിഡന്റുമായ അഡ്വ. എം. രാജേഷ്കുമാറിന്റെ പ്രചാരണ പര്യടനമായിരുന്നു. ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുകൊണ്ട് അറുകൊല ചെയ്തതിന്റെ വാര്‍ഷികദിനം കൂടിയായിരുന്നു ഇന്നലെയെന്നത് യാദൃച്ഛികമായിരുന്നു. പഞ്ചായത്തിലുടനീളം സിപിഎമ്മിന് പോര്‍വിളിച്ചുകൊണ്ടുള്ള പുതുകമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ പോസ്റ്ററുകള്‍. ഒഞ്ചിയം മാറിയിട്ടും ഭരണം മാറിയിട്ടും വികസനം തിരിഞ്ഞുനോക്കാത്ത മണ്ണിലൂടെ പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ബിജെപിയുടെ പര്യടനം. വള്ളിക്കാട്ടെ ടി.പി.ചന്ദ്രശേഖരന്റെ സ്മാരകസ്തൂപത്തില്‍ കൊടിതോരണങ്ങളുണ്ട്. എന്നാല്‍ ഒഞ്ചിയത്തെ സിപിഐ ഓഫീസ് എത്രയോ കാലമായി തുറക്കാത്ത നിലയിലാണ്. സിപിഎം ഓഫീസിലാകട്ടെ ആളനക്കമുണ്ടെന്ന് പറയാം. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ യുവതീയുവാക്കളും നാട്ടുകാരും അണിചേരുന്ന കാഴ്ച.
വെള്ളികുളങ്ങരയില്‍ നിന്നാണ് അഡ്വ. രാജേഷ്കുമാര്‍ കാലത്ത് പര്യടനം ആരംഭിച്ചത്. നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞും ഇരുമുന്നണികളുടെയും നെടുനാളത്തെ ഭരണവൈകല്യം ചൂണ്ടിക്കാണിച്ചും ആവേശകരമായ പ്രസംഗങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ത്ഥിയെത്തി. യുവത്വത്തിന്റെ ഊര്‍ജവും പ്രസരിപ്പും പരത്തിക്കൊണ്ട് ഓരോ വോട്ടറെയും നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് എം.രാജേഷ്കുമാര്‍. പിന്നീട് ചെറുപ്രസംഗത്തിലൂടെ രാജേഷ് പറയുന്നത് ഏവരുടെയും മനസില്‍ തറയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍. എന്‍ഡിഎയ്ക്ക് എതിരായി നില്ക്കുന്ന മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും ഒരേ കാലത്ത് ഒരു മുന്നണിയുടെ വക്താക്കളായിരുന്നു. അവര്‍ ഇന്ന് മൂന്നായി പിരിഞ്ഞത് എന്താദര്‍ശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന ചോദ്യം.
സ്വീകരണം അടുത്ത കേന്ദ്രത്തിലേക്ക്. ഒഞ്ചിയം പാലം, പുന്നേരിത്താഴം, വെണ്മണി, പുതിയോട്ടുംകണ്ടി കോളനി, തട്ടോളിക്കര, ഒഞ്ചിയം ഗെയ്റ്റ്, കണ്ണൂക്കര, മാടാക്കര, ശിവപുരം, അറക്കല്‍ ക്ഷേത്രം, കല്ലിന്റവിടെ, രാത്രി ഏറെ വൈകി നാദാപുരം റോഡില്‍ സമാപനം. ഒരുകാലത്ത് നാദാപുരം റോഡില്‍ സിപിഎം അല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് പൊതുയോഗം നടത്താന്‍പോലും അനുവാദമില്ലാത്ത കാലമുണ്ടായിരുന്നു. ഇന്ന് ഏറെ മാറിയിരിക്കുന്നു നാദാപുരം റോഡും. ജനാധിപത്യത്തിന്റെ ശുദ്ധവായു നാദാപുരം റോഡിലും ഒഞ്ചിയത്തും വീശിത്തുടങ്ങിയിരിക്കുന്നു.
സിപിഎം നേതാവും ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം.ആര്. നാരായണക്കുറുപ്പിന്റെ കാലത്ത് സ്ഥാപിച്ച ഒരു സര്‍ക്കാര്‍ കോളേജ് മാത്രമാണ് ഒഞ്ചിയത്ത് ചൂണ്ടിക്കാണിക്കാനുള്ളത്. നാരായണക്കുറുപ്പിനെ പിന്നീട് അവിശ്വാസത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും സിപിഎം പുറത്താക്കിയത് മറ്റൊരു ചരിത്രം. മടപ്പള്ളി കോളേജ് ആകട്ടെ മലബാറിലെ മറ്റ് സര്‍ക്കാര്‍ കോളേജുകളേക്കാള്‍ ഏറെ പിന്നിലാണിന്ന്. ‘പുതിയ കോഴ്സുകള്‍ ആരംഭിക്കാനോ ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങാനോ ഒരു മുന്നണികള്‍ക്കും കഴിഞ്ഞില്ല. മടപ്പള്ളികോളേജ് ഇന്ന് മലബാറില്‍ ഏറെ പിന്നില്‍ നില്ക്കുന്ന സ്ഥാപനമായി മാറിക്കഴിഞ്ഞു. അഡ്വ. എം. രാജേഷ്കുമാര്‍ പറയുന്നു.
തീരദേശ മത്സ്യത്തൊഴിലാളികള്‍, കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍ എന്നിവരൊക്കെയായിരുന്നു ഒഞ്ചിയത്തിന്റെ മുഖമുദ്ര. എന്നാല്‍ കൃഷി അന്യം നിന്നതോടെ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഇല്ലാതായി. തീരദേശ മത്സ്യത്തൊഴിലാളികള്‍ ഇന്ന് ഏറെ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ബിജെപിയുടെ ഒഞ്ചിയത്തെ ആദ്യകാല ബിജെപി നേതാവ് ഒഞ്ചിയം ശിവശങ്കരന് പറ ഞ്ഞു. ഒഞ്ചിയത്തെ യുവാക്കളിലേറെപ്പേരും ഇന്ന് വിദേശത്താണ്. മണിയോര്‍ഡര്‍ എക്കോണമിയെയാണ് ഒഞ്ചിയവും ആശ്രയിക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രവും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയും പരാധീനതകളുടെ നടുവിലാണ്. കിടത്തി ചികിത്സ നടത്താന്‍ സൗകര്യമുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിപോലും ഒഞ്ചിയത്തില്ല.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഒഞ്ചിയത്തെ ചുവന്ന മണ്ണ് ഏറെ മാറിയിരിക്കുന്നു. ടി.പി. ഉണ്ടായിരുന്ന സിപിഎമ്മും , ടി.പി.ഇല്ലാത്ത സിപിഎമ്മും അക്രമങ്ങളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്ന സംഘടനകള്‍ ഇന്ന് ഒഞ്ചിയത്തിന്റെ നിര്‍ണ്ണായക ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. പഞ്ചായത്തിന്റെ എല്ലാ ബൂത്തുകളിലും ബിജെപി പ്രവര്‍ത്തകരുണ്ട്. ഈ മാറ്റത്തിന് ഗതിവേഗം വര്‍ദ്ധിപ്പിച്ച് മുന്നേറാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നാണ് ഇന്നലെ നടന്ന എന്‍ഡിഎ സ്ഥാനാര് ത്ഥിയുടെ പര്യടനം തെളിയിച്ചത്.
ബിജെപി നേതാക്കളായ ഒഞ്ചിയം ശിവശങ്കരന്, ഗിരീഷ്ബാബു, കടത്തനാട്ട് ബാലകൃഷ്ണന് മാസ്റ്റര്‍, കെ.പി. രാമചന്ദ്രന്, പി.എന്‍. അശോകന്, അടിയേരി രവീന്ദ്രന്, അനില്‍കുമാര്‍ കക്കാട്, ശ്രീധരന് മടപ്പള്ളി, ഗണേശന് അറക്കിലാട്, ബിഡിജെഎസ് നേതാവ് ഉദയകുമാര്‍, തെരെഞ്ഞെടുപ്പ് സംയോജകന്‍ എം.പ്രദീപന് തുടങ്ങിയ നേതാക്കള്‍ പര്യടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: