ചീക്കിലോട്: കേഴുന്ന കേരളത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ എന്‍ഡിഎ അധികാരത്തില്‍ വരണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡണ്ട് നിര്‍മ്മല കുട്ടിക്കൃഷ്ണന് അഭിപ്രായപ്പെട്ടു. ചീക്കിലോട് നടന്ന എന്‍ഡിഎ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
100 % സാക്ഷരതയില്‍ അഭിമാനിച്ചിരുന്ന ദൈവത്തിന്റെ സ്വന്തം നാട് രാക്ഷസ കേരളമായി പൂര്‍ണ്ണമായി അധ:പതിക്കുന്നതിന് മുമ്പായി ഇതിനെല്ലാം കാരണക്കാരായ ഇടതും വലതും മുന്നണികളെ തുടച്ചു മാറ്റേണ്ടതുണ്ട്.
പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നില്‍ അദ്ധ്യാപകനെ വെട്ടിയരിയുന്ന ക്രൂരത, പെരുമ്പാവൂരില്‍ ജിഷ എന്ന ദളിത് യുവതിയെ മൃഗീയമായി പീഡിപ്പിച്ച് വധിക്കുന്ന പൈശാചികത, ഇതെല്ലാം സൂചിപ്പിക്കുന്നത് ഇടത് വലത് മുന്നണികള്‍ അഴിമതിയും അക്രമവും മാത്രല്ല സാംസ്കാരിമൂല്യങ്ങളെയും ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്നു എന്നതാണ്. ചുംബന സമരങ്ങളുടെ ബാക്കിപത്രമാണ് ഇവയെല്ലാം.
മോദി സര്‍ക്കാറിന്റെ ജനനന്മലക്ഷ്യം വെച്ചുള്ള ജനകീയ ഭരണത്തിന്റെ നേട്ടങ്ങള്‍ എന്‍ഡിഎക്ക് വന്‍ വിജയമാണ് സമ്മാനിക്കാന്‍ പോകുന്നത്. എലത്തൂര്‍ മണ്ഡലത്തിലും അദ്ഭുതങ്ങള്‍ സംഭവിക്കും.വി.വി. രാജന്റെ വിജയം കേന്ദ്ര സഹായത്തോടെ മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് കാരണമാകുമെന്നും നിര്മ്മലടീച്ചര് കൂട്ടിച്ചേര്‍ത്തു.
ബിജെപി നന്മണ്ട പഞ്ചായത്ത് പ്രസിഡണ്ട് രാജന് തിരുവോത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്, ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, മണ്ഡലം നേതാക്കളായ ഗജചന്ദ്രന് , ഗംഗാധരന്, സുരേഷ് ബാലുശേരി, സുരേഷ് എന്നിവര്‍ സംസാരിച്ചു. വി.വി.രാജന് ബൂത്ത് പ്രസിഡണ്ടുമാര്‍ ഹാരാര്‍പ്പണം നടത്തി. സ്വപ്നേഷ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: