കാവ്യാര്‍ത്ഥത്തില്‍ ആത്മീയമായി പറഞ്ഞാല്‍ ആത്മദര്‍ശനം കിട്ടിയവന് പറയാന്‍ ആവില്ല. കാരണം അവാച്യമാണ് ആ ദര്‍ശനം. ആത്മാവിനെപ്പറ്റി പറയുന്നവനോ? അവന് ആ ദര്‍ശനം ഉണ്ടായിട്ടില്ല.
ഉതത്ഥന്‍ എന്ന സത്യവ്രതന് അങ്ങനെ വാല്മീകിയെപ്പോലെ ക്ഷണത്തില്‍ കവിയായിത്തീര്‍ന്നു. സത്യവ്രതന്റെ പുകള്‍ നാടെങ്ങും പരന്നു. സാരസ്വതമായ ബീജമന്ത്രം ജപിക്കയാല്‍ ആ ബ്രാഹ്മണന് പണ്ഡിതനും കീര്‍ത്തിമാനുമായിത്തീര്‍ന്നു. വാവ് തോറും ഈ വിപ്രന്റെ കീര്‍ത്തി ഇപ്പോഴും ആളുകള്‍ പാടുന്നുണ്ട്. പണ്ട് പുത്രനെ ഉപേക്ഷിച്ച പിതാവ് കാട്ടില്‍ മകനെത്തേടി വന്ന് ആദരിച്ചു കൂട്ടിക്കൊണ്ടു പോയി.
വ്യാസന് തുടര്‍ന്നു: അതിനാല്‍ ആ പരാശക്തിയെ സദാ പൂജിക്കൂ. ജഗത് കാരിണിയാണ് അമ്മ. ഞാന്‍ നേരത്തെ പറഞ്ഞ യജ്ഞം ചെയ്യുക. അങ്ങയുടെ മനോരഥം പൂര്‍ണ്ണമായും നിറവേറും. സ്മരണം, പൂജ, കീര്‍ത്തനം, ധ്യാനം എന്നിവ ഭക്തിയോടെ ചെയ്യുന്നവര്‍ക്ക് സകലവിധ കാമനകളെയും സാധിപ്പിച്ചു കൊടുക്കുന്നത് ദേവിയാണ്.
ദീനര്‍, പീഡിതര്‍, ആര്ത്തന്മാര്, മൂഢന്മാര് എന്നുവേണ്ട എല്ലാത്തരം ആകുലകതകള്‍ക്കും വശംവദരായവരെ കാണുമ്പോള്‍ അവരോടു നാം അനുകമ്പയുള്ളവരായിരിക്കണം. സദാശിവയായ ദേവിയെ പൂജിക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുപോലെ പുത്ര പൗത്രാദികളോടു കൂടി ഐശ്വര്യസമൃദ്ധമായ ജീവിതം നയിക്കുന്നവരെക്കണ്ടാല്‍ നമുക്കറിയാം അവര്‍ ദേവിയുടെ അനുഗ്രഹത്തിന് പാത്രമായിരിക്കുന്നു എന്ന്. അവര്‍ സദാ ജഗദംബികയെ ആരാധിച്ചിട്ടുള്ളവരാണ്. അവരുടെ സകലവിധ ഐശ്വര്യങ്ങള്‍ക്കും നിദാനം അമ്മയുടെ അനുഗ്രഹം ഒന്നുമാത്രമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: