കൊച്ചി: രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലയുടെ തീരദേശ വികസനത്തിനായി അനുവദിച്ച അഞ്ചു കോടി രൂപയുടെ പ്രത്യേക ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാത്ത വകുപ്പുകളേയും സ്ഥാപനങ്ങളേയും ജില്ലാ കളക്ടര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ പദ്ധതി നിര്‍വഹണ പുരോഗതിക്കായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതു സംബന്ധിച്ചു നല്കിയ തുകയും വിശദാംശങ്ങളും അവലോകനം ചെയ്തു. പ്രധാനമായും തീരമേഖലയിലെ ആശുപത്രികളുടേയും സ്കൂളുകളുടേയും അംഗന്‍വാടികളുടേയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് തുക അനുവദിച്ചത്. ഫിഷറീസ് വകുപ്പ് മുഖാന്തരമാണ് തുക ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും കൈമാറിയത്. അഞ്ചു കോടി രൂപയില്‍ 1.55 കോടി രൂപ മാത്രമാണ് ഇതിനകം വിനിയോഗിച്ചത്. രണ്ടു വര്‍ഷത്തിലേറെയായിട്ടും 3.45 കോടി രൂപ വിനിയോഗിക്കാനുള്ള പ്രാരംഭ നടപടികള്‍ പോലും ചില പഞ്ചായത്തുകള്‍ കൈക്കൊണ്ടില്ല. പദ്ധതി നിര്‍വഹണത്തിന് വിമുഖത കാട്ടുന്ന പഞ്ചായത്തുകളില്‍ നിന്നും തുക തിരിച്ചെടുക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. തിരിച്ചെടുക്കുന്ന തുക തൃപ്തികരമായി പദ്ധതി നിര്‍വഹണം നടത്തിയ പഞ്ചായത്തുകള്‍ സമര്‍പിക്കുന്ന നിര്‍ദേശങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
കരുവേലിപ്പടി താലൂക്കാശുപത്രിക്ക് നല്കിയ 16.63 ലക്ഷം രൂപയില്‍ 2.43 ലക്ഷം രൂപ ചെലവിടാനുണ്ട്. മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കനുവദിച്ച 43.33 ലക്ഷം രൂപയില്‍ 24.68 ലക്ഷവും ബാക്കിയാണ്. മട്ടാഞ്ചേരി, പിഴല ആശുപത്രികള്‍ ഫണ്ടുപയോഗിച്ച് ഹൈടെക്ക് ആംമ്പുലന്‍സുകള്‍ വാങ്ങിയിട്ടുണ്ട്. മൂത്തകുന്നം ഗവ.ആശുപത്രിക്ക് 17.37 ലക്ഷമാണ് അനുവദിച്ചത്. ഏഴിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിനനുവദിച്ച 2.80 ലക്ഷം ചെലവഴിച്ചില്ല. ആശുപത്രി മേഖലകള്‍ക്കായി അനുവദിച്ച 2.15 കോടിയില്‍ 77 ലക്ഷം മാത്രമാണ് വിനിയോഗം.
സ്കൂളുകളിലെ സൗകര്യം മെച്ചപ്പെടുത്തുന്നതിന് അനുവദിച്ച 1.25 കോടിയില്‍ 43 ലക്ഷം രൂപ മാത്രമാണ് ചെലവിട്ടത്. ചെല്ലാനംപുത്തന്തോട് ജി.എച്ച്.എസ്.എസ്, ഞാറയ്ക്കല്‍, തേവര ഫിഷറീസ് സ്കൂളുകള്‍, കെടാമംഗലം ഗവ.എല്‍.പി.എസ്, വടക്കന്‍പറവൂര്‍ ഗവ.ബോയ്സ്, ഗേള്‍സ് എച്ച്.എസ് സ്കൂളുകള്‍ക്കാണ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ വഴി തുക നല്‍കിയത്. അംഗന്‍വാടികള്‍ക്ക് അനുവദിച്ച തുക തീരെ ചെലവാക്കിയിട്ടില്ലെന്ന് കളക്ടര്‍ കുറ്റപ്പെടുത്തി. ചിറ്റാറ്റുകര പഞ്ചായത്ത് മാത്രമാണ് ഈ കാര്യത്തില്‍ ശുഷ്കാന്തി കാട്ടിയത്. കുമ്പളങ്ങി, ചെല്ലാനം, പള്ളിപ്പുറം, വടക്കേക്കര. പുത്തന്‍വേലിക്കര, ഏഴിക്കര തുടങ്ങിയ പഞ്ചായത്തുകള്‍ അംഗന്‍വാടികളിലെ സൗകര്യം മെച്ചപ്പെടുത്താന്‍ നല്കിയ ഫണ്ട് തീരെ ഉപയോഗപ്പെടുത്തിയില്ലെന്ന് യോഗം വിലയിരുത്തി. വരാപ്പുഴ, വടക്കേക്കര കുടിവെള്ള പദ്ധതികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു.
ആശുപത്രി, സ്കൂള്‍, അംഗന്‍വാടി, കുടിവെള്ള മേഖലകളില്‍ 56 പദ്ധതികള്‍ നടപ്പാക്കാനാണ് തുക അനുവദിച്ചത്. ഇതില്‍ 16 എണ്ണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടേയും ഉദ്യേഗസ്ഥരുടേയും ഭാഗത്തുണ്ടായ വീഴ്ച ഗൗരവത്തോടെയാണ് കാണേണ്ടത്. സര്‍ക്കാര്‍ വലിയ താത്പര്യത്തോടെ നടപ്പാക്കിയ തീരദേശ വികസന പദ്ധതിയിലുള്‍പെട്ട പ്രവൃത്തികള്‍ നീട്ടിക്കൊണ്ടു പോകാന്‍ അനുവദിക്കില്ല. പദ്ധതി നടപ്പാക്കാന്‍ ഇനിയും വീഴ്ച വരുത്തിയാല്‍ തീരമേഖലയില്‍ വികസനം ആവശ്യമുള്ള മറ്റു സ്ഥാപനങ്ങള്‍ക്കായി തുക മാറ്റി നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.ജി.ജോര്‍ജ് കുട്ടി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഡി.മുരളി, തീരദേശ വികസന കോര്പറേഷന് പ്രതിനിധി എസ്.തുളസി കുമാരി, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: