ദില്ലിയില്‍ നിന്നും അദ്ദേഹം പോയത് ബറോഡയില്‍ തന്റെ മച്ചുനന്‍ അച്യുതമേനോന്റെ അടുത്തേക്കായിരുന്നു. ഇദ്ദേഹം അവിടെ ഫോറസ്റ്റ് ഓഫീസറായിരുന്നു. ബറോഡയില്‍ വിശ്രമത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുകയും ‘മോച്ചി’ എന്ന തൂലികാനാമത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ കാലയളവിലെ ലേഖനങ്ങളില്‍ മറ്റുള്ളവരുടെ കഷ്ടപ്പാടുകളില്‍ നീറുന്ന ഒരു സോഷ്യലിസ്റ്റു ചിന്തകന്റെ ഹൃദയം പ്രതിഫലിച്ചിരുന്നു.
ഒരു വട്ടം കൂടി ലഖ്നൗവില്‍ പോയി എം.എ. പരീക്ഷ എഴുതി. പരീക്ഷയില്‍ മികച്ച വിജയമാണ് നേടിയത്. തുടര്‍ന്ന് ഫ്രീ പ്രെസ്സ് ജര്‍ണല്‍ എന്ന ഇംഗ്ലീഷ് പത്രത്തിലും അതിനു ശേഷം നേഷണല്‍ ഹെറാള്‍ഡിന്റെയും സബ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. അങ്ങനെയിരിക്കെയാണ് ഡിവൈന്‍ ലൈഫ് എന്ന മാസികയുടെ ഒരു പഴയ ലക്കത്തില്‍ ശിവാനന്ദസ്വാമികളെ പറ്റി വായിക്കുവാനിടയായത്.
ബാലകൃഷ്ണമേനോന് സംന്യാസികളുടെ കടുത്ത വിമര്‍ശകനായിരുന്നു. സംന്യാസികള്‍ സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാതെ കുളിയും തേവാരവുമായി സമയം പാഴാക്കുകയാണെന്നായിരുന്നു മേനോന്റെ അഭിപ്രായം. അതുകൊണ്ട് ഈ സംന്യാസിയെ അഭിമുഖം ചെയ്ത് വാസ്തവം പത്രങ്ങളിലൂടെ പുറത്തുകൊണ്ടുവരണം എന്ന ഉദ്ദേശ്യത്തോടെ ഋഷികേശിലേക്കു പോയി.
ശിവാനന്ദ ആശ്രമത്തിലെ സമുദായ സേവന പരിപാടികള്‍ കണ്ടപ്പോള്‍, സംന്യാസത്തിന്റെ മഹത്വം മനസ്സിലാക്കിയ മേനോന് തനിക്കും സംന്യാസം വേണമെന്നു ശിവാനന്ദസ്വാമികളോടു അപേക്ഷിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ആശ്രമത്തില്‍ തങ്ങി, അടുത്തു പുറത്തു വരാനിരുന്ന ശിവാനന്ദസ്വാമികളുടെ സ്മരണിക സമ്പാദനം ചെയ്തു. അതിനു ശേഷം കാല്‍നടയായി ഇന്നത്തെ ഉത്തരാഖണ്ഡിലെ എല്ലാ പുണ്യക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. 1948ല്‍ മെയ് – ജൂണ്‍ മാസങ്ങളിലായിരിക്കണം ഇദ്ദേഹം തിരിച്ച് ഋഷികേശിലെത്തിയത്.
പതിവുപോലെ അടുത്ത ശിവരാത്രിക്ക് അതായത് ഫെബ്രുവരി 25, 1949ന് സംന്യാസം സ്വീകരിച്ചു. അതിനു മുന്നേ തന്നെ പുത്രന്റെ ഇഷ്ടാനുസരണം, പിതാവ് സമ്മതം ശിവാനന്ദസ്വാമികളെ അറിയിച്ചിരുന്നു.
തപോവന സന്നിധിയില്‍
തപോവനം സ്വാമി ഉത്തരകാശിയില്‍ ഗംഗാതീരത്തു കുടില്‍ കെട്ടി പാര്‍ക്കുകയായിരുന്നു. അങ്ങനെ അദ്ദേഹം തപോവനം സ്വാമി എന്നറിയപ്പെട്ടു. പാലക്കാട്ടുകാരനായ ഈ സംന്യാസിവര്യന്‍ ഹിമാലയത്തില്‍ തന്നെ കഴിഞ്ഞു. അറിയപ്പെടുന്ന പണ്ഡിതനും, യോഗിയുമായ ഇദ്ദേഹത്തിന് ഗഢ്വാള് മഹാരാജാവടക്കം പല പ്രമുഖരും ശിഷ്യരായുണ്ടായിരുന്നു. എന്നിരുന്നാലും തന്റെ മണ്‍ചുമരുള്ള കുടിലില്‍ താമസിക്കുവാനാണ് ഇഷ്ടപ്പെട്ടത്.
ചിന്മയാനന്ദസ്വാമികളെ ഇദ്ദേഹത്തിന്റെ അടുത്തേക്കാണ് ശ്രുതികളും സംസ്കൃതവും പഠിക്കുവാന്‍ അയച്ചത്. ഒരു ശുപാര്‍ശകത്തും ഏല്പിച്ചിരുന്നു. അത്യുത്സാഹത്തോടെ, ഋഷികേശില്‍ നിന്നും 130 കി.മീ. നടന്ന് ഉത്തരകാശിയില്‍ എത്തി തപോവനം സ്വാമികളെ കണ്ടു നമസ്കരിച്ചു. കത്തെവിടെ എന്ന് ചോദിച്ചപ്പോള്‍ താന്‍ അതു എടുക്കുവാന്‍ മറന്നു എന്ന് പറഞ്ഞു സ്വാമികള്‍.
എങ്കില്‍ തിരിച്ചുപോയി എടുത്തുകൊണ്ടുവരുവാന്‍ തന്നെ ആജ്ഞാപിച്ചു. ഈ 130 കി.മീറ്റര്‍ വീണ്ടും നടന്ന് ഋഷികേശില്‍ നിന്ന് കത്ത് എടുത്ത് സ്വാമികള്‍ ഗുരുസമക്ഷം ഹാജരായി. ശിഷ്യന്റെ പഠിക്കുവാനുള്ള വ്യഗ്രത മനസ്സിലാക്കിയ തപോവനം സ്വാമികള്‍ തന്റെ അറിവിന്റെ ഭണ്ഡാരം തന്നെ ശിഷ്യനു നല്കി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: