കണ്ണൂര്‍: പേരാവൂര്‍ കൊളക്കാട് പെരേപ്പാടത്ത് വീട്ടില്‍ ത്രേസ്യാമ്മക്ക് വയസ്സ് 100. പ്രയം തളര്‍ത്താത്ത മനസുമായി ഈ മുത്തശ്ശി മെയ് 16 ആകാന്‍ കാത്തിരിക്കുകയാണ്. ജനാധിപത്യസംവിധാനത്തിലെ പങ്കാളിത്തത്തിന്റെ ഏറ്റവും വലിയ അടയാളമായ വോട്ടവകാശം ആദ്യമായി വിനിയോഗിക്കണം. വൈകിത്തോന്നിയ മോഹത്തിന് ഇരട്ടി മധുരമാണ് ത്രേസ്യമ്മച്ചേട്ടത്തിക്ക് ലഭിച്ചത്. കൊളക്കാട്ടെ ത്രേസ്യാമ്മച്ചേടത്തിയുടെ വീട്ടില്‍ നേരിട്ടെത്തി വോട്ടേഴ്സ് ഐഡി കാര്‍ഡ് നല്‍കിയത് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍. മലബാര്‍ കുടിയേറ്റത്തിന്റെ സുവര്‍ണകാലത്ത് 1969 ലാണ് തൃശ്ശൂരില്‍ നിന്ന് ത്രേസ്യാമ്മച്ചേടത്തിയും ഭര്‍ത്താവ് ചാക്കോയും കണ്ണൂരിന്റെ മലയോരമേഖലയായ കൊളക്കാട് എത്തിയത്. മണ്ണിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ജീവിതത്തിന്റെ രണ്ടറ്റവും കരുപ്പിടിപ്പിക്കാനുള്ള തിരക്കില്‍ കാലാകാലങ്ങളില്‍ വന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ചും വോട്ടവകാശത്തെക്കുറിച്ചും അറിയാനും ചിന്തിക്കാനുമുള്ള സാവകാശം കിട്ടിയില്ലെന്ന് ത്രേസ്യാമ്മച്ചേടത്തി പറയുന്നു. മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ പോകുന്നതു കണ്ടപ്പോഴാണ് ഇത്തവണ തനിക്കും വോട്ടുചെയ്യണമെന്ന ആഗ്രഹം ചേട്ടത്തിക്കുണ്ടായത്. അമ്മമ്മയുടെ ആഗ്രഹം കണ്ടറിഞ്ഞ മക്കളും കൊച്ചുമക്കളും പൂര്‍ണ്ണ പിന്തുണയുമായി ഒപ്പം നിന്നു. മകന് ജോണിയാണ് വോട്ടവകാശത്തിനായുള്ള അപേക്ഷ കൊളക്കാട് അക്ഷയ കേന്ദ്രം മുഖേന സമര്‍പ്പിച്ചത്. ഇരിട്ടി താലൂക്ക് ഓഫീസിലെ തെരഞ്ഞെടുപ്പ് വിഭാഗം എല്ലാവിധ സഹായസഹകരണങ്ങളും നല്‍കിയതോടെ നൂറാം വയസ്സില്‍ ഒരു കന്നിവോട്ടര്‍ പിറന്നു.
ത്രേസ്യാമ്മച്ചേടത്തിയുടെ നൂറാം പിറന്നാള്‍ ദിനത്തിലാണ് പിറന്നാള്‍ സമ്മാനമായി വോട്ടേഴ്സ് ഐഡി കാര്‍ഡുമായി കലക്ടറെത്തിയത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കുകയെന്ന സന്ദേശവുമായി ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം പ്രചോദനം നല്‍കുന്നതാണ് ഇതുപോലുള്ള നിമിഷങ്ങളെന്ന് കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. പതിനെട്ടു തികഞ്ഞ കന്നിവോട്ടര്‍മാര്‍ക്കും പ്രായമായവര്‍ക്കുമെല്ലാം അവരവരുടെ വിലമതിക്കാനാവാത്ത സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഇത് പ്രേരകമാകണമെന്ന് കലക്ടര്‍ പറഞ്ഞു. ത്രേസ്യാമ്മച്ചേടത്തിയുടെ പിറന്നാള്‍ കേക്ക് മുറിച്ച് ആശംസകള്‍ അറിയിച്ചാണ് കലക്ടര്‍ മടങ്ങിയത്. വോട്ടുചെയ്യേണ്ടവിധം ഉദ്യോഗസ്ഥര്‍ മാതൃകാ വോട്ടിങ് മെഷീനില്‍ ചേടത്തിയെ പരിചയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: