വെയിലിന്റെ കാഠിന്യത്തില്‍ ചൂട് ക്രമാതീതമായി ഉയരുന്നതിനൊപ്പമാണ് കേരളം ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടില്‍ നട്ടംതിരിയുന്നത്. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതക വിഷയംപോലും ഈ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുറപ്പാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫും വി.എസ്.അച്യുതാനന്ദന്റെ എല്‍ഡിഎഫും കുഴങ്ങുകയാണ്. ഇത്ര മൃഗീയമായ ഒരു കൊലപാതകം നടന്നിട്ടും അഞ്ചുദിവസത്തിനുശേഷമാണ് പോലീസ് അനങ്ങാപ്പാറനയം ഉപേക്ഷിച്ചത്. ആഭ്യന്തരവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണിതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. നടപടിയെടുപ്പിക്കേണ്ട പ്രതിപക്ഷമായ എല്‍ഡിഎഫും പ്രതിക്കൂട്ടിലാണ്. ആരാണ് കുറ്റവാളി എന്ന ചോദ്യം അന്തരീക്ഷത്തെ മുഖരിതമാക്കുമ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുക തന്നെയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഉയര്‍ന്ന ഏറ്റവും വലിയ ആരോപണം കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുന്നുവെന്നാണ്. സ്ത്രീസുരക്ഷയില്‍ ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെട്ടിരുന്ന സാക്ഷരകേരളം രാക്ഷസ കേരളമായി മാറിയെന്നതിന് ജിഷയുടെ കൊലപാതകത്തെക്കാള്‍ മറ്റൊരു തെളിവ് ആവശ്യമില്ല. കേരളത്തിലെ ചില പുരുഷന്മാരുടെ മുഖ്യ അജണ്ട സ്ത്രീപീഡനമാണെന്ന് പ്രതിദിനം അരങ്ങേറുന്ന ബലാത്സംഗങ്ങള്‍ അടിവരയിടുന്നു. മൂന്നു വയസ്സുള്ള കുട്ടി മുതല്‍ 68 വയസ്സുള്ള വൃദ്ധവരെ ലൈംഗിക പീഡനത്തിനിരയാകുന്നു. രണ്ടു മുന്നണികള്‍ക്കും ഇതിന്റെ ഉത്തരവാദിത്വമുണ്ട്. ബിജെപിക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ധാര്‍മികമായി പ്രതികരിക്കാന്‍ അവകാശമുള്ളത്.
സ്ത്രീ സുരക്ഷ ഇല്ലാതായി ബലാത്സംഗങ്ങള്‍ വര്‍ധിക്കുമ്പോഴും ക്രമസമാധാന നില തകരുമ്പോഴും കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ പറയുന്നത് കേന്ദ്രം ഇതില്‍ ഇടപെടരുതെന്നാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാകട്ടെ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് വാഗ്ധോരണി മുഴക്കുന്നുമുണ്ട്. ഇപ്പോള്‍ ജിഷയുടെ പീഡന-മര്‍ദ്ദന മരണം രണ്ടു പാര്‍ട്ടികള്‍ക്കും അന്യോന്യം ചെളിവാരിയെറിയാനുള്ള പ്രചാരണ വിഷയമായി മാറുകയാണ്. ജിഷയുടെ കൊലയാളി ആരെന്ന് കണ്ടുപിടിക്കാനല്ല, മറിച്ച് അത് സ്വന്തം പാര്‍ട്ടിക്കനുകൂലമായ പ്രചാരണ വിഷയമാക്കാനാണ് ധൃതി. ഇതിനെല്ലാം പുറമെ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കേരളത്തിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്കും തുടങ്ങിയിട്ടുണ്ട്.
ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്നല്ല ഇടതു-വലതു മുന്നണികള്‍ പറയുന്നത്. ഈ കൊടുംവെയിലില്‍ രൂക്ഷമായ കുടിവെള്ളക്ഷാമ പ്രശ്നം പോലും ഉയരുന്നില്ല. ഓരോ നിയോജകമണ്ഡലത്തിലും ഇക്കൂട്ടര്‍ ചോദിക്കുന്നത് വോട്ടുകള്‍ മാത്രമാണ്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും നിര്‍ദ്ദേശിക്കുന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മാലിന്യം ഏറ്റുമാനൂര്‍ മുഴുവന്‍ മലിനപ്പെടുത്തുന്നതിനാല്‍ പ്രദേശവാസികള്‍ ദുരിതത്തിലാണ്. അതുപോലെ കേരളത്തിലെ റോഡുകള്‍ തികച്ചും അശാസ്ത്രീയമായി നിര്മിച്ചതിനാല് ഗതാഗതക്കുരുക്ക് കഠിനമാണ്.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് അങ്കം കൊട്ടിക്കയറുകയാണ്. ജനങ്ങള്‍ രണ്ടുമുന്നണികളുടെയും പ്രകടനത്തില്‍ അസംതൃപ്തരാണ്. എ.കെ.ആന്റണി അലറിവിളിച്ച് പറഞ്ഞത് ബിജെപിയെ നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ വന്നാല്‍ നിയമസഭ അശുദ്ധമാക്കപ്പെടുമെന്നും മറ്റുമാണല്ലോ. ഇതുപറയുന്ന ആന്റണി തന്റെ പാര്‍ട്ടിയുടെ ഭരണത്തിന്‍കീഴില്‍ പെരുമ്പാവൂരില്‍ പാവപ്പെട്ട ഒരു ദളിത് പെണ്‍കുട്ടി മൃഗീയമായി കൊല്ലപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ല. സ്വന്തം പാര്‍ട്ടി നേതാവായ മദാമ്മയെ അഴിമതിക്കേസില്‍നിന്ന് രക്ഷിക്കാന്‍ അങ്ങുദൂരെ ദല്‍ഹിയില്‍ തങ്ങി വിയര്‍പ്പൊഴുക്കുകയാണ് ഈ ആദര്ശധീരന്. ആന്റണിയുടെ പാര്‍ട്ടി ഈ പ്രാവശ്യം ജയിച്ചുകയറുമോ? പ്രത്യേകിച്ച് ജിഷയുടെ കൊലപാതകി ആരെന്നതിനെക്കുറിച്ച് ആഴ്ചയൊന്ന് പിന്നിട്ടിട്ടും പോലീസ് ഇരുട്ടില്‍തപ്പുമ്പോള്‍. ജിഷയുടേത് ഒറ്റപ്പെട്ട കൊലപാതകമല്ല. സംസ്ഥാനത്തിന്റെ പല ഭാഗത്തും ദളിത് പെണ്‍കുട്ടികള്‍ നിരന്തരം പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരയാവുകയാണ്.
ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ മധ്യത്തിലായതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമൊക്കെ ഇത്ര ആവേശം കാണിക്കുന്നത്. മറിച്ചായിരുന്നെങ്കില്‍ ഇവര്‍ വേട്ടക്കാര്‍ക്കൊപ്പം നില്ക്കുമായിരുന്നു എന്നു കരുതാന്‍ കാരണങ്ങളുണ്ട്. പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരിക്കുകയാണ്. കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നതായി ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിക്കഴിഞ്ഞു. കേന്ദ്ര സാമൂഹ്യ നീതിവകുപ്പ് മന്ത്രി തവാര്‍ചന്ദ് ഗഹലോട്ട് ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കുകയും ചെയ്തു. കേന്ദ്ര വനിതാ കമ്മീഷന് പ്രശ്നത്തില്‍ ഇടപെട്ടു കഴിഞ്ഞു. ഇരയുടെ കുടുംബത്തിന് നീതി കിട്ടുന്നതുവരെ പോരാടാനാണ് ബിജെപിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: