കണ്ണൂര്‍ ജില്ലയില്‍ ഏകദേശം നാല്പത് വര്‍ഷമായി നടന്നുവരുന്ന കൊലപാതക പരമ്പരകള്‍ പരിശോധിച്ചാല്‍ സിപിഎം-കോണ്‍ഗ്രസ് കൊടുക്കല്‍ വാങ്ങലുകളുടെ രഹസ്യവേഴ്ച മനസ്സിലാകും. അക്രമരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും സയാമീസ് ഇരട്ടകളാണെന്ന് രാഷ്ട്രീയ കൊലപാതകങ്ങളും തുടര്‍ന്നുള്ള നടപടിക്രമങ്ങളും വ്യക്തമാക്കും. കൊലപാതകങ്ങള്‍ നടന്നാല്‍ സമാധാനത്തിന്റെ അപ്പോസ്തലന്മാര് ചമഞ്ഞെത്തുന്ന കോണ്‍ഗ്രസുകാര്‍ക്ക് ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ സ്വഭാവമായിരുന്നു. എന്നും മുതലക്കണ്ണീരൊഴുക്കി രാഷ്ട്രീയനേട്ടം കൊയ്യുമ്പോഴും സിപിഎമ്മിന് ഹാനിവരുത്തുന്നതൊന്നും ചെയ്യാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഇതിന് പ്രത്യുപകാരം ചെയ്തുകൊടുക്കാന്‍ സിപിഎം നേതൃത്വവും പിശുക്ക് കാട്ടിയിരുന്നില്ല. മാറിമാറി ഭരണ പ്രതിപക്ഷ സ്ഥാനങ്ങളിലെത്തുന്ന സിപിഎമ്മും കോണ്‍ഗ്രസും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് എല്ലാ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുകയും പരസ്പര സഹായസംഘമായി പ്രവര്‍ത്തിക്കുകയുമായിരുന്നു.
സിപിഎം-കോണ്‍ഗ്രസ് കൊലപാതക രാഷ്ട്രീയത്തില്‍ നിരവധി പേര്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. ബോംബ് രാഷ്ട്രീയം കണ്ണൂര്‍ ജില്ലക്ക് പരിചയപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനായിരുന്നു. ഏകദേശം 62 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമരാഷ്ട്രീയത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രന് തന്നെ പറയുന്നത്. നിരവധി സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഏതെങ്കിലും സിപിഎമ്മുകാരനോ സിപിഎമ്മുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഏതെങ്കിലും കോണ്‍ഗ്രസുകാരനോ നിയമപരമായി ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
വളരെ അപൂര്‍വ്വമായി ഏതെങ്കിലും കേസുകള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ പ്രാദേശിക പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥത കൊണ്ടുമാത്രമാണത്. സിപിഎം ക്രിമിനല്‍ സംഘം അതിനിഷ്ഠൂരമായി വെട്ടിക്കൊന്ന കെഎസ്യു കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷനായിരുന്ന സജിത്ലാല്‍ കേസിന്റെ വിചാരണതന്നെ ഇതിന് പ്രത്യക്ഷമായ ഉദാഹരണമാണ്. പ്രതികള്‍ക്കെതിരെ സാക്ഷികളില്‍ ഒരാള്‍പോലും കൃത്യമായ മൊഴി നല്കാത്തതിനാല് ഒരാളെപ്പോലും കോടതി ശിക്ഷിച്ചില്ല. കേസിന്റെ വിചാരണ കൃത്യമായി നടത്താനുള്ള സംവിധാനമൊരുക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം ആര്‍ജ്ജവം കാണിച്ചില്ല.
ഒടുവില്‍ പയ്യന്നൂരില്‍ നിന്ന് സജിത്ലാലിന്റെ കുടുംബത്തിന് പലായനം ചെയ്യേണ്ടി വന്നപ്പോഴും കോണ്‍ഗ്രസ് നേതൃത്വം കയ്യുംകെട്ടി നോക്കിയിരിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ട എല്ലാ കേസുകളിലും സിപിഎമ്മുമായി കോണ്‍ഗ്രസ് നേതൃത്വം ഒത്തുതീര്‍പ്പ് നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് സുധാകരനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മുന്‍കൈയെടുത്താണ് ഇത്തരം നീക്കം നടത്തിയത്. സിപിഎമ്മുകാര്‍ പ്രതികളായ തളിപ്പറമ്പ് അരിയിലെ മുസ്ലിംലീഗ് പ്രവര്ത്തന് ഷുക്കൂര്‍, പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് തലശ്ശേരിയിലെ ഫസല്‍ വധക്കേസുകളില്‍ സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്. രണ്ടുകേസുകളിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നടത്തിയ നിയമ പോരാട്ടമാണ് സിബിഐ അന്വേഷണത്തിന് വഴിവെച്ചത്. പൊതുവേദികളില്‍ സിപിഎമ്മിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന കോണ്‍ഗ്രസിലെ തീപ്പൊരി നേതാക്കള്‍ പോലും അവരുമായി നിര്‍ണ്ണായക ഘട്ടങ്ങളില്‍ രാജിയാകാറുണ്ടെന്നാണ് രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസിന്റെ ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് സിപിഎമ്മും പ്രത്യുപകാരം ചെയ്യാറുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഒരു കേസിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ സിപിഎം നേതൃത്വം എപ്പോഴും ശ്രദ്ധിച്ചിരുന്നു. 1987 മാര്‍ച്ച് ഇരുപത്തിമൂന്നിനാണ് ചീമേനിയിലെ സിപിഎം ഓഫീസിലിട്ട് അഞ്ച് സഖാക്കളെ കോണ്‍ഗ്രസുകാര്‍ ചുട്ടുകൊന്നത്. തീക്കുണ്ഡത്തില്‍ നിന്ന് പുറത്ത് ചാടിയവരെ കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊന്നു. അല്ലാത്തവര്‍ പാര്‍ട്ടി ഓഫീസിനകത്ത് കത്തിത്തീരുകയായിരുന്നു. അഞ്ച് സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസിലിട്ട് ചുട്ടുകൊന്ന ചീമേനി കൂട്ടക്കൊലക്കേസില്‍ ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് പോലും ശിക്ഷിക്കപ്പെട്ടില്ല. കേരളത്തിലാകമാനം ചര്‍ച്ച ചെയ്യപ്പെട്ട ചീമേനി കൂട്ടക്കൊലക്കേസില്‍ പ്രതികളായ കോണ്‍ഗ്രസുകാര്‍ ഒരു ദിവസം പോലും ശിക്ഷിക്കപ്പെടാതെ സാധാരണക്കാരായ സഖാക്കളെ നോക്കി കൊഞ്ഞനംകുത്തി കോടതിയില്‍ നിന്ന് പുറത്തിറങ്ങിയതെങ്ങനെയെന്ന് അവര്‍ക്ക് ഇപ്പോഴും അജ്ഞാതമാണ്.
ഇതിലും വിവാദമായ കൊലപാതകമായിരുന്നു 2001 ഏപ്രില്‍ 4 ന് മട്ടന്നൂര്‍ എടവേലിക്കല്‍ സിപിഎം പ്രവര്ത്തകന് നാല്പാടി വാസുവിനെ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് ഉള്‍പ്പടെയുള്ള സംഘം വെടിവെച്ച് കൊന്ന സംഭവം. സുധകരന്റെ നേതൃത്വത്തിലുള്ള വാഹന പ്രചാരണജാഥ എടവേലിക്കലിലെത്തിയപ്പോള് വാസുവിനെ ഏകപക്ഷീയമായി വെടിവെച്ച് കൊന്നുവെന്നാണ് കേസ്. സംഭവത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും വര്‍ഷങ്ങളോളം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ കെ.സുധാകരന് കൊലപാതകവുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രശ്നങ്ങളുമുണ്ടാകാതിരിക്കാന്‍ സിപിഎം നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചാണ് തുടര്‍നടപടികള്‍ നീക്കിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കെ.സുധാകരന് ശിക്ഷിക്കപ്പെടാത്തത് ഇരു പാര്‍ട്ടികളും നടത്തിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. ഇവരുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തില്‍ അമര്‍ഷമുള്ള നിരവധിപേര്‍ പ്രദേശത്തുണ്ട്. ഓരോ വര്‍ഷവും നടക്കുന്ന നാല്പാടി വാസു അനുസ്മരണ പരിപാടിയില്‍ കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയത്തെകുറിച്ചോ കെ.സുധാകരനെക്കുറിച്ചോ സിപിഎം നേതാക്കള്‍ മിണ്ടാറില്ല. തങ്ങളുടെ പ്രിയസഖാവിനെ നഷ്ടപ്പെട്ടിട്ടും സുധാകരനും സിപിഎം നേതൃത്വവും ഒത്തുകളിക്കുകയായിരുന്നുവെന്ന് പ്രാദേശിക നേതാക്കള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ഒത്തുതീര്‍പ്പുകള്‍ നടന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. പരസ്പരം കൊടുക്കല്‍ വാങ്ങലിന്റെ ഭാഗമായി സിപിഎം-കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിന്റെ കയ്പുനീര് കുടിച്ച നിരവധി പാര്‍ട്ടി കുടുംബങ്ങള്‍ കണ്ണൂര്‍ ജില്ലയിലുണ്ട്.
കാലങ്ങളായി സിപിഎം നടത്തുന്ന അക്രമങ്ങളോട് കോണ്‍ഗ്രസ് നേതൃത്വം കാണിച്ച മൃദുസമീപനമാണ് കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിനകത്ത് നിരവധി ക്രിമിനല്‍ നേതാക്കളെ സൃഷ്ടിച്ചത്. പ്രവര്‍ത്തകരുടെ ജീവന് താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണങ്ങള്‍ മാത്രമാണ് ഇവര്‍ക്ക്. അക്രമത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നതാണ് വസ്തുത. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഇനി സജീവമായിരിക്കും. പ്രവര്‍ത്തകരുടെ ജീവനല്ല, താല്ക്കാലികമായ അധികാര രാഷ്ട്രീയമാണ് ഇക്കൂട്ടരെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: