ചേര്‍ത്തല: പെരുമ്പാവൂരില്‍ അതിദാരുണമായി കൊല്ലപ്പെട്ട ജിഷയ്ക്ക് നീതി ലഭിക്കുവാന്‍ നവ മാദ്ധ്യമ കൂട്ടായ്മ തെരുവിലിറങ്ങി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നൂറുകണക്കിന് പേരാണ് പ്ലക്കാര്‍ഡുകളേന്തി നഗര ഹൃദയത്തില്‍ ഒത്തുചേര്‍ന്നത്.
കാഴ്ചക്കാരായി നിന്നവരും പ്രതിഷേധക്കാര്‍ക്ക് ഒപ്പം ചേര്‍ന്നു. ദേവീക്ഷേത്രത്തിന് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഗേള്‍സ് ഹൈസ്കൂള്‍ കവല വഴി നഗരസഭ വ്യാപാര സമുച്ചയത്തിനു മുന്നില്‍ സമാപിച്ചു. കൊലയാളികളെ എത്രയും വേഗം കണ്ടെത്തിയില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുവാന്‍ യോഗം തീരുമാനിച്ചു. ഫിറോസ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു.
ജിഷയുടെകൊലപാതകം: ഭരണകൂടം പരാജയപ്പെട്ടു
ആലപ്പുഴ: അതിക്രൂരമായ പീഡനത്തിലൂടെ നഷ്ടപ്പെട്ട മനുഷ്യജീവനു പകരമായി പണവും പണിയും മതിയാകില്ലെന്നും ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണവും അംഗീകരവുമാണ് വേണ്ടതെന്നും ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്മാന് ബേബി പാറക്കാടന്‍. ജിഷയുടെ മരണത്തില്‍ അനുശോചിച്ചു. ക്വിറ്റിന്ത്യാ സ്മാരകത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമമ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ജെ. കുര്യന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രദീപ് കൂട്ടാല പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഇ.ഷാബ്ദീന്, എന്‍.എന്‍. ഗോപിക്കുട്ടന്, അഡ്വ. ദീലിപ്, ആന്റണി, കമലാ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
വനിതാ കമ്മീഷന് പിരിച്ചുവിടണം
ആലപ്പുഴ: അതിക്രൂരവും പൈശാചികവുമായ ജിഷയുടെ കൊലപാതകം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും സംഭവസ്ഥലത്തു വരികയോ ഗൗരവമായി പ്രശ്നത്തില്‍ ഇടപെടുകയോ ചെയ്യാത്ത വനിതാ കമ്മീഷന് കേരളത്തിന് പ്രയോജനമില്ലെന്നും ഇത്തരം കമ്മീഷനുകളെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും കേരള വനിതാ കോണ്‍ഗ്രസ് സെക്യുലര്‍ സംസ്ഥാന പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍ പറഞ്ഞു. വനിതാ കോണ്‍ഗ്രസ് സെക്യുലര്‍ ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് കുഞ്ഞുമോള്‍ രാജു അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: