പാനൂര്‍: സ്ത്രീ സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്ന സാമൂഹ്യ സാഹചര്യമാണ് കേരളം നേരിടുന്ന ഭീഷണിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു. കൊല്ലമ്പറ്റ ശ്രീമുച്ചിലോട്ടു ഭഗവതിക്ഷേത്ര പരിസരത്തു സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലചെയ്ത സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഈ കുടുംബത്തിനു സുരക്ഷിതമായി താമസിക്കാന്‍ ഒരു വീടു പോലും വെച്ചു നല്‍കാത്ത ഇടതുവലതു സര്‍ക്കാറുകളാണ് മരണത്തിനുത്തരവാദികള്‍. നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൗജന്യ ഗ്യാസ്കണക്ഷനും, കൃഷിക്കാര്‍ക്കു വിളനാശത്തിനു സഹായവും നല്‍കാനുളള പദ്ധതികള്‍ പ്രാവര്‍ത്തികമാകാന്‍ പോകുകയാണ്. ജനക്ഷേമമാണ് ഓരോ സര്‍ക്കാറിന്റെയും ലക്ഷ്യം. എന്നാല്‍ സംസ്ഥാനത്തു ഇതുവരെ ഭരണം നടത്തിയവര്‍ അടിസ്ഥാന വികസനം മറന്നെന്നു സദാനന്ദന്‍മാസ്റ്റര്‍ കുറ്റപ്പെടുത്തി. ഇത്തവണ വിജയിക്കാനുളള പോരാട്ടമാണ് എന്‍ഡിയയുടെ നേതൃത്വത്തില്‍ നടക്കുന്നത്. അതിനായി ഓരോരുത്തരും ഇനിയുളള ദിവസങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. കെ.രജിത അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് കെ.സി.വിഷ്ണു, ബിജെപി മണ്ഡലം സെക്രട്ടറി രാജേഷ് കൊച്ചിയങ്ങാടി, മണ്ഡലം വൈസ്പ്രസിഡണ്ട് എന്‍.രതി എന്നിവര്‍ പ്രസംഗിച്ചു. കെ.പ്രേമന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: