മുംബൈ: അംബോളി കീനന്‍-റൂബന്‍ കൊലക്കേസിലെ നാലു പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മുംബൈ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളെ കമന്റടിച്ചത് ചോദ്യം ചെയ്തിനാണ് കീനന്‍ സാന്റോയേയും (24), റൂബന്‍ ഫെര്‍ണാണ്ടസിനേയും (29) ഗുണ്ടാസംഘം കുത്തിക്കൊന്നത്. ഭാരത ശിക്ഷാ നിയമം 302-ാം വകുപ്പ് പ്രകാരം പ്രത്യേക വനിതാ കോടതി ജഡ്ജി വൃഷാലി ജോഷിയുടേതാണ് വിധി.
2011 ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. അംബോളിയിലെ ഒരു ഭക്ഷണശാലയ്ക്ക് മുന്നില്‍ സുഹൃത്തുക്കളായ പെണ്‍കുട്ടികളെ പ്രതികള്‍ ശല്യപ്പെടുത്തിയത് കീനനും റൂബനും ചോദ്യം ചെയ്തു. തുടര്‍ന്ന് സ്ഥലംവിട്ട പ്രതികള്‍, പിന്നീട് സുഹൃത്തുക്കളുമായെത്തി ഇരുവരേയും കുത്തിക്കൊല്ലുകയായിരുന്നു. കീനന്‍ അന്നും റൂബന്‍ പത്തുദിവസത്തിനു ശേഷം ഒക്ടോബര്‍ 31നുമാണ് മരിച്ചത്.
പ്രതികളായ ജിതേന്ദ്ര റാണ, സുനില്‍ ബോദ്, സതീഷ് ദുല്‍ഹജ്, ദിപക് തിവാല്‍ എന്നിവരെ അടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റുചെയ്തു. ഫാസ്റ്റ് ട്രാക്ക് കോടതി ഇവര്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, പീഡനം എന്നീ കുറ്റങ്ങളില്‍ കേസെടുത്തു. 2012 ജനുവരിയില്‍ പ്രതികള്‍ക്കെതിരെ 416 പേജുള്ള കുറ്റപത്രം അന്ധേരി മെട്രോപൊളിറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, കേസിന്റെ വിചാരണ നീണ്ടുപോയി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗമാണ് പ്രതികള്‍ക്കെതിരെ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: