പാലക്കാട്: പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ നടക്കുന്നത് നേര്‍ക്കുനേര്‍ മത്സരം. പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും ഏറ്റുമുട്ടുമ്പോള്‍ മലമ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദനും തമ്മിലാണ് പ്രധാന മത്സരം. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.എന്‍.കൃഷ്ണദാസും മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്.ജോയിയും പ്രചരണത്തിന്റെ അവസാനഘട്ടമായിട്ടും ഏറെ പിന്നിലാണ്.
ഒന്നേമുക്കാല്‍ലക്ഷത്തോളം വോട്ടര്‍മാര്‍ ഉള്ള മണ്ഡലത്തില്‍ പകുതിയോളം വോട്ടര്‍മാര്‍ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലാണ്. കാര്‍ഷിക പ്രധാനമായ കണ്ണാടി, മാത്തൂര്‍, പിരായിരി പഞ്ചായത്തുകള്‍കൂടി ഉള്‍പ്പെട്ട മണ്ഡലത്തില്‍ നഗരവാസികള്‍ക്കൊപ്പം ഗ്രാമീണ ജനതയ്ക്കും മണ്ഡലത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കാനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7403 വോട്ടിനാണ് യുഡി എഫിലെ ഷാഫി പറമ്പില്‍ വിജയിച്ചത്. എന്നാല്‍ അതിന് ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എണ്ണായിരം വോട്ടിന് യുഡിഎഫ് പിന്നിലായി. ബിജെപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22,317 വോട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25,892 വോട്ടും നേടി മുന്നേറി. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ നഗരസഭയും മൂന്നുപഞ്ചായത്തുകളിലുമായി 37235 വോട്ട് നേടി കൂടുതല്‍ കരുത്ത് തെളിയിച്ചു.
സ്ഥാനാര്‍ത്ഥികള്‍ക്കായി ചുമരെഴുത്തും പ്രചരണ ബോര്‍ഡുകളും നിറഞ്ഞു തുടങ്ങി. നാലുതവണ എംപിയായി ജയിച്ച എന്‍.എന്‍. കൃഷ്ണദാസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും പാര്‍ലമെന്ററി രംഗത്തേയ്ക്കിറങ്ങുന്നുവെന്നതാണ് എല്ഡിഎഫിന്ആശ്വാസം. ഷാഫി പറമ്പലിന്റെ ഊര്‍ജ്ജ്വസ്വലതയാണ് യുഡിഎഫിന് വിശ്വാസം.
ബിജെപിയുടെ ദേശീയ നിര്‍വ്വാഹക സമതിയംഗംകൂടിയ ശോഭാ സുരേന്ദ്രന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയതോടെ മണ്ഡലം പുതിയ ഉണര്‍വിലാണ്. മത്സരിച്ച തെരഞ്ഞെടുപ്പിലെല്ലാം വോട്ട് ഇരട്ടിപ്പിച്ച ശോഭാ സുരേന്ദ്രനെ വിജയത്തിലെത്തിക്കുമെന്ന ദൃഢനിശ്ചയമാണ് പാലക്കാടിനുള്ളത്. മെഡിക്കല്‍ കോളേജ് അഴിമതിയുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് സിറ്റിങ് എംഎല്‍എ ഷാഫി പറമ്പിലിനെതിരെ വോട്ടര്‍മാര്‍ ശോഭാസുരേന്ദ്രനോട് ഉന്നയിക്കുന്നത്. പാര്‍ട്ടയിലെ വിഭാഗീയതയാണ് മുമ്പ് തരംതാഴ്ത്തലിന് വിധേയനായ സിപിഎമ്മിലെ എന്‍.എന്‍. കൃഷ്ണദാസിന്റെ പ്രചരണം തന്നെ പിന്നിരയിലാക്കിയിരിക്കുന്നത്.
മലമ്പുഴ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍ പ്രചരണത്തിന്റെ ആദ്യഘട്ടം മുതല്‍ ഏറെ മുന്നിലാണ്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ വികസനമുരടിപ്പ് തന്നെയാണ് മണ്ഡലത്തിലെ മുഖ്യവിഷയം. എസ്എന്‍ഡിപിയെ പരിഹസിച്ച പ്രസ്താവന വഴി അച്യുതാനന്ദന് സ്വന്തം വോട്ടര്‍മാരില്‍ നിന്നുതന്നെ കടുത്ത എതിര്‍പ്പുയര്‍ന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ,് ജോയിയോടൊപ്പം പ്രവര്‍ത്തനത്തിന് പോലും ആളില്ലാത്ത അവസ്ഥയാണ്. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ വേണ്ട എന്ന നിലപാടില്‍ മണ്ഡലത്തിലെ യുഡിഎഫ് നേതൃത്വം ഉറച്ചു നിന്നെങ്കിലും ജോയിയെ മുകളില്‍ നിന്ന് കേട്ടിയേല്പ്പിക്കുകയായിരുന്നു.
കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് ലഭിച്ച് വരവേല്‍പ്പ് അദ്ദേഹത്തിന്റെ വിജയസാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. പതിനഞ്ചു കൊല്ലം തൊഴിലാളികളെ തിരിഞ്ഞു നോക്കാതെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും വോട്ട് തേടി വരുന്ന തൊഴിലാളി വര്‍ഗ്ഗ നേതാവിനോടുള്ള ശക്തമായ പ്രതിഷേധം തൊഴിലാളികള്‍ പങ്കു വെച്ചു. അതോടൊപ്പം മൈക്രോ ഫിനാന്‍സിന്റെ പേരില്‍ ഈഴവ സമുദായത്തെ അപമാനിച്ച വിഎസിനെ തേല്‍പ്പിക്കാന്‍ എസ്എന്‍ഡിപി കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. മണ്ഡലത്തിലെ 60 ശതമാനം വോട്ടും ഈഴവ സമുദായത്തിന്റേതാണ്.
130 മൈക്രോ ഫിനാന്‍സ് ശാഖകളും മലമ്പുഴയിലുണ്ട്. ഇതിലെ ആയിരക്കണക്കിന് അംഗങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നു.
അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂര്‍, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തില്‍. 2011ല്‍ 1,80,648 വോട്ടര്‍മാരാണുണ്ടായത്. 88,214 പുരുഷന്മാര്, 92,434 സ്ത്രീകള്‍. വി.എസ്. അച്യുതാനന്ദന് 23,440വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഇപ്പോള്‍ മണ്ഡലത്തില്‍ 1,99,043 വോട്ടര്‍മാരാണുള്ളത്. 96,958 പുരുഷന്മാര്, 1,02,085 സ്ത്രീകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: