മാഡ്രിഡ്: യൂറോപ്യന്‍ ഫുട്ബോളിലെ ചക്രവര്‍ത്തിമാരാകാന്‍ വീണ്ടുമൊരു മാഡ്രിഡ് ഡെര്‍ബി. രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡും കലാശക്കളിക്ക് യോഗ്യത നേടിയതോടെയാണ് ഫൈനല്‍ മാഡ്രിഡിനു സ്വന്തം കാര്യമായത്. കഴിഞ്ഞ ദിവസം ബയേണ്‍ മ്യൂണിച്ചിനെ കീഴടക്കി അത്ലറ്റികോ മാഡ്രിഡും ഫൈനലിലെത്തിയിരുന്നു. 2013-14 സീസണിലും ചാമ്പ്യന്‍ പട്ടത്തിനായി മാഡ്രിഡ് ടീമുകള്‍ മുഖാമുഖമെത്തി.
അന്ന് റയല്‍ പത്താം തവണ കിരീടത്തില്‍ മുത്തമിട്ടു. കളിക്കാരനായും പരിശീലകനായും കിരീടമെന്ന നേട്ടമാണ് റയല്‍ ജേതാവായാല്‍ മിലാനില്‍ റയല്‍ കോച്ച് സിനദിന്‍ സിദാനെ കാത്തിരിക്കുന്നത്.
സിറ്റിക്കെതിരെ ആദ്യപാദത്തില്‍ അവരുടെ തട്ടകത്തില്‍ സമനില പിടിച്ചത് സാന്റിയാഗോ ബെര്‍ണാബുവില്‍ റയലിനു നേട്ടമായി. 20ാം മിനിറ്റില്‍ ഫെര്‍ണാണ്ടോയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ റയല്‍ ലീഡ് നിലനിര്‍ത്തി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. എത്തിഹാദില്‍ കണ്ട വിരസതയായിരുന്നില്ല ബെര്‍ണാബുവില്‍.
സ്റ്റേഡിയം തിങ്ങിനിറഞ്ഞ ആരാധകര്‍ക്കു മുന്നില്‍ ജയിക്കാനുറച്ച് റയല്‍ പന്തു തട്ടിയപ്പോള്‍ സിറ്റി തീര്‍ത്തും പ്രതിരോധത്തില്‍. പത്താം മിനിറ്റില്‍ പ്രതിരോധ നിരയിലെ കരുത്തന് നായകന് വിന്‍സന്റ് കൊംപാനി പരിക്കേറ്റു മടങ്ങിയത് അവരെ പ്രതിസന്ധിയിലാക്കി. നിരവധി തവണ സിറ്റി ഗോള്‍മുഖം റെയ്ഡ് ചെയ്ത റയലിനു വിലങ്ങുതടിയായത് മിന്നും ഫോമില്‍ കളിച്ച ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട്.
അപ്രതീക്ഷിതമായിരുന്നു ഗോള്‍ വന്ന വഴി. ബോക്സിനു പുറത്ത് വലതു ഭാഗത്തു നിന്ന് ഡാനി കര്‍വാജല്‍ നല്കിയ പന്ത് ഗരത് ബെയ്ല് പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത് പ്രതിരോധിച്ച ഫെര്‍ണാണ്ടോയ്ക്ക് പിഴച്ചു. മൈതാനത്തിലൂടെ നിരങ്ങിയെത്തിയ ഫെര്‍ണാണ്ടോയുടെ കാലില്‍ തട്ടി പന്ത് പോസ്റ്റിന്റെ ഇടതു പാര്‍ശ്വത്തില്‍ പതിക്കുന്നത് നോക്കി നില്ക്കാനെ ജോ ഹാര്ട്ടിനായുള്ളു. ഗോള്‍ ആദ്യം ബെയ്ലിന്റെ പേരില്‍ നല്‍കിയെങ്കിലും, പിന്നീട് സെല്‍ഫ്ഗോളായി തിരുത്തി.
തുടര്‍ന്നും ആക്രമണം കടുപ്പിച്ച റയലിനായി സെര്‍ജിയോ റാമോസ് പന്ത് വലയിലെത്തിച്ചെങ്കിലും അതിനു മുന്‍പേ ഓഫ്സൈഡ് കൊടിയുയര്‍ന്നു. പിന്നീട് ലൂക്ക് മോഡ്രിച്ചും ഗോളിനടുത്തെത്തി. മോഡ്രിച്ചിനു ലഭിച്ച തുറന്ന അവസരം ഹാര്‍ട്ട് വിഫലമാക്കി. പരിക്ക് ഭേദമായെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയ്ക്ക് താളം കണ്ടെത്താനായില്ല. സിറ്റി മുന്നേറ്റത്തില്‍ സെര്‍ജിയോ അഗ്വെയ്റോയ്ക്ക് മാത്രമാണ് റയല്‍ ബോക്സിലേക്കു കടന്നുകയറാനായതെങ്കിലും അതിനൊരു ഗോള്‍ സ്പര്‍ശം ഇല്ലായിരുന്നു.
ഗോള്‍ ലക്ഷ്യമാക്കി റയല്‍ 15 വട്ടം ഷോട്ടുതിര്‍ത്തപ്പോള്‍ സിറ്റിക്ക് അഞ്ചു തവണ മാത്രമേ പോസ്റ്റിനെ ലക്ഷ്യം വയ്ക്കാനായുള്ളു. അതില്‍ റയലിന്റെ അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക്. സിറ്റിക്കിത് ഒന്നു മാത്രം. പന്ത് കൈവശം വയ്ക്കുന്നതിലും റയല്‍ മികച്ചു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: