മലപ്പുറം: ജില്ലയില്‍ തെരഞ്ഞെടുപ്പ് കച്ചവടവല്ക്കരിക്കാന് ഇരുമുന്നണികകളും മത്സരിക്കുന്നു. പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനികളെല്ലാം മലപ്പുറത്ത് തമ്പടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനുള്ള സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള മത്സരം കമ്പനികള്‍ക്ക് ചാകരയായിരിക്കുന്നു.
പ്രചാരണത്തിന് പണം ചെലവാക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം ഉണ്ടെങ്കിലും അതൊന്നും ബാധകമല്ലെന്ന അവസ്ഥയാണ് മലപ്പുറത്ത്. എല്‍ഡിഎഫ് സ്വതന്ത്രന്മാരാണ് പണമെറിയുന്നതില്‍ മുന്‍പന്തിയിലുള്ളത്. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി. അന്‍വറിനുവേണ്ടി ഇവന്റ് മാനേജ്മെന്റ് കമ്പനി നൂതനവിദ്യകളാണ് പരീക്ഷിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വരെ തയ്യാറായി കഴിഞ്ഞു. ഓരോ ദിവസത്തെയും പര്യടനവും ഫോട്ടോയും എല്ലാം ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാണ്.
താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍ തുടങ്ങിയ മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും കേരളത്തിലെ പ്രമുഖരായ വ്യവസായികളാണ്. അതുകൊണ്ട് തന്നെ പ്രചാരണവും ആ പ്രൗഢിയിലാണ്. എല്‍ഇഡി പ്രചാരണ ബോര്‍ഡുകളും ആഡംബര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും, വാഹനങ്ങളുമൊക്കെയായി ഈ സ്ഥാനാര്‍ത്ഥികള്‍ കൊഴുപ്പിക്കുകയാണ്. പക്ഷേ ഈ പ്രകടനം കൊണ്ടൊന്നും വോട്ട് നേടാനാവുമെന്ന പ്രതീക്ഷ ഇവര്‍ക്കില്ല.ലീഗ് സ്ഥാനാര്‍ത്ഥികളില്‍ നിലവിലെ മന്ത്രിമാരുടെ തട്ടകത്തിലാണ് കൂടുതല്‍ പണം ഒഴുകുന്നത്. മുസ്ലിം ലീഗിന്റെ വിദേശത്തുള്ള പോഷക സംഘടനകളുടെ നേതൃത്വത്തിലാണ് പ്രചാരണം കൊഴുക്കുന്നത്.
എന്നാല്‍ ഇരുമുന്നണികളില്‍ നിന്നും വ്യത്യസ്തമായാണ് എന്‍ഡിഎയുടെ പ്രചാരണം. മണ്ഡലത്തിലെ ഓരോ വോട്ടര്‍മാരെയും നേരിട്ട് കണ്ട് സംസാരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. കുടുംബയോഗങ്ങളിലൂടെയും പൊതുസമ്മേളനങ്ങളിലൂടെയും ഇരുമുന്നണികളുടെയും കപടരാഷ്ട്രീയ തുറന്ന് കാണിക്കാനും ബിജെപിക്കാവുന്നുണ്ട്.
പണത്തിന് മുകളില്‍ പരുന്തും പറക്കില്ലെന്ന എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വിശ്വാസം പൊളിച്ചെഴുതാന്‍ തയ്യാറെടുക്കുകയാണ് മലപ്പുറത്തെ വോട്ടര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: