ആലപ്പുഴ: സായിയുടെ പുന്നമടയിലെ വാട്ടര്‍ സ്പോര്‍ട്സ് സെന്ററില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിഷക്കായ കഴിച്ച് വനിത കായികതാരം മരിച്ചിട്ട് ഏഴിന് ഒരു വര്‍ഷം. ക്രൈംബ്രാഞ്ച് അന്വഷണമാകട്ടെ എങ്ങുമെത്തിയിട്ടില്ല. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചെമ്പന്തറ പനയ്ക്കല്‍ വീട്ടില്‍ രാമഭദ്രന് – ഗീത ദമ്പതികളുടെ മകള്‍ അപര്‍ണ (17)യാണ് മരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്നു പെണ്‍കുട്ടികള്‍ കൂടി വിഷക്കായ കഴിച്ചെങ്കിലും ഏറെ നാളത്തെ ചികിത്സയ്ക്കൊടുവില്‍ ഇവരുടെ ജീവന് രക്ഷിക്കാനായി. സീനിയര്‍ താരങ്ങളുടെ മാനസികവും ശാരീരികവുമായ പീഡനം സഹിക്ക വയ്യാതെയാണ് തങ്ങള്‍ ജീവനൊടുക്കുന്നതെന്ന് പെണ്‍കുട്ടികള്‍ നാലുപേരും എഴുതി ഒപ്പിട്ട കത്തു പോലീസ് കണ്ടെടുത്തിരുന്നു.
സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം പരിശീലകരുടെയും പീഡനമാണ് കടുംകൈ ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അപര്‍ണയെ പരിശീലകന് മര്‍ദ്ദിച്ചിരുന്നതായും ബന്ധുക്കള്‍. സായിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമായിരുന്നു.
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവര്‍ക്കായിട്ടില്ല. ക്രൈംബ്രാഞ്ച് ഏകപക്ഷീയമായാണ് അന്വേഷണം നടത്തിയതെന്നും, ആത്മഹത്യക്ക് ശ്രമിച്ച കായികതാരങ്ങളുടെയും രക്ഷകര്‍ത്താക്കളുടെയും മൊഴികള്‍ വിശ്വാസത്തിലെടുക്കാന്‍ തയാറായില്ലെന്നും ആരോപണമുണ്ട്. അപര്‍ണയുടെ ആത്മഹത്യാ കുറിപ്പിനു പരിഗണന നല്‍കിയില്ലെന്നും പരാതി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടപ്പായില്ലെന്നും, എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടു പ്രവര്‍ത്തിച്ചുവെന്നും രക്ഷിതാക്കള്‍ പറയുന്നു.
കേന്ദ്ര സ്പോര്‍ട്സ് മന്ത്രി സര്‍ബാനന്ദ് സോനോവാളിന്റെ നിര്‍ദ്ദേശ പ്രകാരം അപര്‍ണ മരിച്ച ദിവസം തന്നെ സായ് ഡയറക്ടര്‍ ജനറല്‍ ഇന്‍ജെതി ശ്രീനിവാസ് ആലപ്പുഴയിലെത്തി കായികതാരങ്ങളെയും രക്ഷിതാക്കളെയും സന്ദര്‍ശിച്ചു. മരിച്ച കുട്ടിയുടെ കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായവും ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 25,000 രൂപ വീതം അടിയന്തര സഹായവും നല്കി.
പുന്നമടയിലെ സായ്സെന്ററും ഹോസ്റ്റലും സന്ദര്‍ശിച്ച് അവിടത്തെ ശോച്യാവസ്ഥയെക്കുറിച്ച് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്കി. തുടര്‍ന്ന് കേന്ദ്രം അടിയന്തരമായി ഫണ്ട് അനുവദിച്ചു. ഇപ്പോള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: